കൊച്ചി: പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടുന്ന രണ്ടു ടീമുകള്‍. ഒരു വിജയം മതിയാകും അവര്‍ക്ക് ഈ ജന്മം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍. എന്നാല്‍, ഫുട്ബോളില്‍ വിജയം ഒരു ടീമിനെ സാധിക്കൂ. ഉത്തര കൊറിയയുടെ നെഞ്ചു തകര്‍ത്ത് നൈജറിന്റെ വിശ്വ വിജയം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പിറന്നു. ഗോള്‍ മഴയൊന്നും വേണ്ടായിരുന്നു ആഫ്രിക്കന്‍ പടയ്ക്ക്. ഒരു ഗോളില്‍ കൊറിയൻ കഥ കഴിഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിലെ കരടായ ഉത്തര കൊറിയയുടെ കൗമാരസംഘവും ദാരിദ്ര്യത്തോട് പടവെട്ടുന്ന നൈജറും ഏറ്റുമുട്ടുമ്പോള്‍ അതിലെ വിജയം നേടുന്നതാരാണെന്നു കാണാന്‍ ലോകം ഉറ്റു നോക്കിയിരുന്നു.
സമനിലയുടെ നിരാശയിലേക്കു കടക്കുമെന്നു തോന്നിച്ച കളിയെ 59-ാം മിനിറ്റില്‍ സലീം അബ്ഡൗറാമാനെ നേടിയ ഏക ഗോളിന്റെ പിന്‍ബലത്തിലാണ് നൈജര്‍ മറികടന്നത്.
ആദ്യ പകുതിയില്‍ കളിക്കളത്തില്‍ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. പന്തു കൈകശം വച്ചു ചില ഒറ്റപ്പെട്ട ആക്രമണങ്ങൾ ഇരു ടീമിന്റെയും ഭാഗത്തുനിന്നുണ്ടായെങ്കിലും ഗോള്‍ ശ്രമമെന്നു പറയാവുന്ന മുന്നേറ്റങ്ങള്‍ വിരളമായിരുന്നു. ആഫ്രിക്കന്‍ വന്യതയുടെ എല്ലാ സൗന്ദര്യവും ബൂട്ടിലൊളിപ്പിച്ച് ഏഷ്യന്‍ ശക്തികളെ വിറപ്പിച്ച നൈജറായിരുന്നു ഒന്നാം പകുതിയില്‍ മുന്നിട്ടു നിന്നത്.
മൂന്ന് തവണ കൊറിയന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി നൈജര്‍ ബോള്‍ പറത്തിയെങ്കിലും ഫലമുണ്ടായില്ല. മധ്യ ഭാഗത്ത് കളി നിയന്ത്രിച്ച നൈജറിന്റെ ക്യാപ്റ്റന്‍ റിച്ചാര്‍ഡ് അല്‍ഫാരി പരിക്കേറ്റ് പുറത്തുപോയതും നൈജറിന് തിരിച്ചടിയായി. മറുവശത്ത് ചില നീക്കങ്ങള്‍ കൊറിയ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. കാര്യമായ ആവേശങ്ങളില്ലാതെയാണ് ആദ്യപകുതി അവസാനിച്ചത്.
അരങ്ങേറ്റ വിജയവുമായി നൈജര്‍
12:06 AM Oct 08, 2017 | Deepika.com