കൊച്ചി: കാല്‍പ്പന്തു പ്രേമികളുടെ ഹൃദയത്തുടിപ്പുകളെ ശരവേഗത്തിലാക്കി മഞ്ഞപ്പടയുടെ യുവതുര്‍ക്കികള്‍ കൊച്ചിയുടെ മണ്ണില്‍ പാറിക്കളിച്ചു. സാംബ താളത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തെ പുളകം കൊള്ളിച്ച വിറ്റാവോയുടെയും കൂട്ടരുടെയും പ്രകടനങ്ങള്‍ക്കു മുന്നില്‍ സ്പാനിഷ് വമ്പന്മാര്ക്കു മറുപടിയില്ലായിരുന്നു. ചരിത്രം കുറിക്കുന്ന പോരാട്ടത്തെ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്ന് ഒഴുകി വന്ന ആരാധകര്‍ കാതടിപ്പിക്കുന്ന ആരവത്തോടെയാണു വരവേറ്റത്.
പെലെയുടെയും ഗാരിഞ്ചയുടെയും റൊണാള്‍ഡീഞ്ഞോയുടെയും നാട്ടില്‍ നിന്നെത്തിയവര്‍ പുതുതലമുറയും കളിപ്പെരുമയില്‍ ഒട്ടും പിന്നിലല്ലെന്നു ആദ്യ മത്സരത്തില്‍ത്തന്നെ തെളിയിച്ചു. അവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ അറിഞ്ഞുതന്നെയാണു പരിശീലകന് കാര്‍ലോസ് അമെഡ്യൂക്ക് ടീമിനെ വിന്യസിച്ചത്. 4-3-3 ഫോര്‍മേഷനില്‍ ആക്രമണത്തിനു പ്രാമുഖ്യം നല്കി സ്പെയിനിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാനുള്ള കാനറികളുടെ ശ്രമം ആദ്യ നിമിഷങ്ങളില്‍ ഒന്നു പാളി.
അഞ്ചാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതോടെ സടകുഞ്ഞെഴുന്നേറ്റ സിംഹമായിരുന്നു ബ്രസീല്‍. ആദ്യ മിനിറ്റുകള്‍ക്കു ശേഷം സ്പാനിഷ് സംഘത്തെ ചിത്രത്തില്‍നിന്നു മായ്ക്കുന്ന തരത്തില്‍ ബോള്‍ കൈവയ്ക്കുന്ന കാര്യത്തില്‍വരെ മഞ്ഞപ്പട ബഹൂദൂരം മുന്നിലെത്തി. വിനീഷ്യസ് ജൂണിയര്‍ ഇല്ലെങ്കില്‍ ഒന്നിലധികം വിനീഷ്യസുമാര്‍ ടീമിലുണ്ടെന്ന ബ്രസീല്‍ നായകന് വിറ്റാവോയുടെ വാക്കുകള്‍ വെറുംവാക്കല്ലെന്നു പൗളീഞ്ഞോയും ബ്രെന്നറും ലിങ്കണും ഓരോ മുന്നേറ്റത്തിലും വിളിച്ചുപറഞ്ഞു. ക്ലാസിക് ബ്രസീലിയന്‍ ശൈലിയായിരുന്നു ഇന്നലെ കലൂര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. വേഗവും സ്കില്ലും ഒത്തൊരുമിപ്പിച്ചു നിരന്തര ആക്രമണങ്ങള്‍ സ്പെയിന് ഗോള്‍മുഖത്തേക്കു മഞ്ഞപ്പട നടത്തി. സ്പാനിഷ് താരങ്ങള്‍ക്കു കാലില്‍നിന്നു പന്തു നഷ്ടപ്പെട്ടപ്പോഴൊക്കെ അവരുടെ പ്രതിരോധനിര വിറച്ചു.
യൂറോപ്യന്‍ ഫുട്ബോളിന്റെ അതിപ്രസരത്തില്‍ അഭ്രപാളികള്‍ക്കു പിന്നില്‍ മറഞ്ഞ അതി സുന്ദരമായ ലാറ്റിനമേരിക്കന്‍ ശൈലി ഏറെക്കാലത്തിനു ശേഷം മൈതാനത്തെ ത്രസിപ്പിച്ചു. വെട്ടിയൊഴിഞ്ഞും എതിരാളിയെ മനോഹരമായ ഡ്രിബ്ളിംഗ് പാടവം കൊണ്ടു വിസ്മയിപ്പിച്ചും ബ്രസീലിയന്‍ താരങ്ങള്‍ ജിംഗ സ്റ്റൈല്‍ കളത്തില്‍ നടപ്പാക്കി.
ആക്രമണമാണ് മികച്ച പ്രതിരോധം
നിരന്തരം ആക്രമിക്കുക, എതിരാളിയെ സമ്മര്‍ദത്തില്‍ ആക്കിക്കൊണ്ടിരിക്കുക. ഇന്നലെ കളത്തില്‍ മഞ്ഞപ്പട നടപ്പാക്കിയ തന്ത്രം ഇതായിരുന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതിന്റെ പതറിച്ച കളിയില്‍ പ്രകടമാക്കാതിരിക്കുന്നതില് അവര്‍ വിജയിച്ചു. ആബല്‍ റൂയിസിനെപ്പോലെ അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കുള്ള താരങ്ങള്‍ സ്പാനിഷ് മുന്നേറ്റ നിരയിലുണ്ടെന്ന യാഥാര്‍ഥ്യം മനസിലാക്കി പന്തു സ്പാനിഷ് താരങ്ങള്‍ക്കു നല്‍കാതെ അവരുടെ ഗോള്‍ മുഖത്തു കാനറികള്‍ വട്ടമിട്ടു പറന്നു.
ഗോള്‍മഴ തന്നെയുണ്ടായേക്കാമെന്നുള്ള തോന്നലില്‍ കാണികള്‍ ആകാംഷാഭരിതരായി ആരവമുയര്‍ത്തി. കളത്തിലെന്നപോലെ കാണികള്‍ക്കിടയിലും സ്പെയിന് ചിത്രത്തിലേയില്ലായിരുന്നു. കേരളം എന്നും നെഞ്ചോടു ചേര്‍ത്തിട്ടുള്ള ബ്രസീലിനു മാത്രമായിരുന്നു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആരാധകസംഘത്തിന്റെ പിന്തുണ മുഴുവനും. ബ്രസീല്‍ ഓരോ തവണ മുന്നേറുമ്പോഴും ഗാലറികള്‍ ശബ്ദമുഖരിതമായി. അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അവര്‍ നിരാശരുമായി.
ബ്രെന്നര്‍, ലിങ്കണ്, പൗളീഞ്ഞോ
പൗളിഞ്ഞോ, ലിങ്കണ്, ബ്രെന്നര്‍... ഈ മൂന്നു പേര് ഓര്‍ത്തുവയ്ക്കാം. അണ്ടര്‍ 17 ലോകകപ്പിനു അവസാനമാകുന്നതോടെ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ ഇവര്‍ക്കു പിന്നാലെ വട്ടമിട്ടു പറക്കുന്നുണ്ടാകും. സ്ട്രൈക്കര്‍മാരുടെ നിരയില്‍ വിനീഷ്യസിന്റെ അഭാവം ഒരിക്കല്‍ പോലും അനുഭവപ്പെടാതിരിക്കാന്‍ ഇവരുടെ പ്രകടനങ്ങളുടെ മാസ്മരികത മാത്രം മതിയായിരുന്നു. മൈതാനത്തെ പുല്മെത്തയെ തഴുകി ഒഴുകുന്ന പന്തിനെ കാലിലൊളുപ്പിച്ചുള്ള മൂവരുടെയും കുതിപ്പുകള്‍ ബ്രസീല്‍ മുന്നേറ്റങ്ങളുടെ ശോഭ കൂട്ടി. മധ്യനിരയിലെ കളി നിയന്ത്രിച്ച മാര്‍ക്കസ് ആന്റോണിയോയുടെയും അലന്റെയും മികവും എടുത്തു പറയേണ്ടതാണ്. രണ്ടാം പകുതിയില്‍ പ്രതിരോധ നിര അവസരത്തിനൊത്ത് ഉയര്‍ന്നതും ഗോള്‍ കീപ്പര്‍ ഗബ്രിയേല്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ വന്മതില് തീര്‍ത്തതും വിജയത്തില്‍ നിര്‍ണായകമായി.
കേരളം കാത്തിരുന്ന വിശ്വ മത്സരത്തിന് ആരാധകര്‍ കൊതിച്ച പരിസമാപ്തി തന്നെ. നിര്‍ഭാഗ്യകരം എന്നേ സ്പെയിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനാകൂ. കാരണം, കേരളത്തിലെ ലക്ഷങ്ങള്‍ വരുന്ന ഫുട്ബോള്‍ പ്രേമികള്‍ പ്രാര്‍ഥിച്ചത് അവരുടെ മഞ്ഞപ്പടയുടെ വിജയത്തിനായിരുന്നു.
21,362 പേരാണ് മത്സരം വീക്ഷിക്കാനെത്തി യത്. കൊച്ചിയുടെ മണ്ണില്‍ കാല്‍പ്പന്തുകളിയുടെ വിസ്മയങ്ങള്‍ സമ്മാനിച്ചതിനു നന്ദി ബ്രസീല്‍.. ഒരായിരം നന്ദി... (ഒബ്രിഗാദോ ബ്രസൂ...)
ബിബിന്‍ ബാബു
ഒബ്രിഗാദോ ബ്രസൂ...
11:59 PM Oct 07, 2017 | Deepika.com