ഗോഹട്ടി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ന് ഫ്രാന്‍സ് നേരിടുന്നത് തങ്ങളുടെ അധീശത്വത്തിലുള്ള ന്യൂകാലിഡോണിയയെ. ഇന്ന് ഗോഹട്ടിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ ന്യൂ കാലിഡോണിയ ഇറങ്ങുമ്പോള്‍ പുതിയൊരു ചരിത്രമാണ് ആ കുഞ്ഞന്‍ രാജ്യം കുറിക്കുന്നത്. ഫിഫയുടെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ ന്യൂ കാലിഡോണിയയുടെ ആദ്യ പോരാട്ടമാണ്. അതും തങ്ങളെ ഒരു പരിധിവരെ ഭരിക്കുന്നവര്ക്കെതിരേയാകുമ്പോള് ന്യൂ കാലിഡോണിയക്കു വീറും വാശിയും കൂടും. എന്നാല്‍ തങ്ങളുടെ കീഴിലുള്ള രാജ്യത്തോട് കളിയിലും ജയിക്കാന്‍ തന്നെയാണ് ഫ്രാന്‍സ് ഇറങ്ങുന്നത്.
നൂറ്റാണ്ടുകളായി തങ്ങളുടെമേൽ അധീശത്വം നടത്തുന്നവര്‍ക്കെതിരേ ജയം നേടാനായാല്‍ പുതിയൊരു ചരിത്രമായിരിക്കും പിറക്കുക.
അന്താരാഷ് ട്ര ഫുട്ബോളില്‍ ഫ്രാന്‍സ് പരമ്പരാഗത ശക്തികളാണ് എന്നാല്‍, അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സ് വലിയ ശക്തികളല്ല. ഈ വര്‍ഷം നടന്ന അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഫ്രാന്‍സ് പ്ലേ ഓഫിലൂടെയാണ് ലോകകപ്പിനു യോഗ്യത നേടിയത്. അണ്ടര്‍ 17 ലോകകപ്പിലൂടെ വളര്‍ന്നുവന്ന താരങ്ങളാണ് കരീം ബെന്‍സമയും സമീര്‍ നസ്രിയും. ഇവരെപ്പോലെ അടുത്ത മികച്ച താരങ്ങളെയാണ് ഈ ടൂര്‍ണമെന്റിലൂടെ ഫ്രാന്‍സ് തേടുന്നത്.
2001ല്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സ് ആയിരുന്നു ജേതാക്കള്‍. 17 വയസില്‍ താഴെയുള്ളവരുടെ ലോകകപ്പുകളില്‍ ഫ്രാന്‍സ് ആറു തവണയാണ് പങ്കെടുത്തത്. 2015 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
ഇന്നത്തെ മത്സരത്തില്‍ ന്യൂ കാലിഡോണിയയെ തോല്‍പ്പിച്ച് 11ന് ഏഷ്യന്‍ കരുത്തരായ ജപ്പാനെ നേരിടുന്നതിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ് ഫ്രാന്‍സ് ഒരുങ്ങുന്നത്. ഫ്രഞ്ച് ടീമിലെ കളിക്കാര്‍ പാരി സാന്‍ ഷെര്‍മയിന്‍, ലിയോണ്‍ ക്ലബ്ബുകളിലെ ഫുട്ബോള്‍ അക്കാഡമിയില്നിന്നു വരുന്നവരാണ്. പരിശീലകനായി പരിചയസമ്പന്നനായ ലയണല്‍ റക്സല്‍ ആണ് ഫ്രാന്‍സിന്റെ പരിശീലകന്.
പ്രധാന താരങ്ങള്‍
അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് ഗോളുമായി ടോപ് സ്കോററായ സ്ട്രൈക്കര്‍ അമിനെ ഗൊയുരിയാണ് പ്രധാന ശ്രദ്ധകേന്ദ്രം. ഒപ്പം മുന്നേറ്റത്തില്‍ ഗൊയുരിക്കൊപ്പമുള്ള യാസില്‍ അഡിലിയും.
2.70 ലക്ഷം ജനസംഖ്യയുള്ള ചെറു ദ്വീപ് നിവാസികളാണ് ന്യൂ കാലിഡോണിയ. ഒരു ഫിഫ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏറ്റവും ജനസംഖ്യ കുറവുള്ള രാജ്യമെന്ന പേര് ന്യൂ കാലിഡോണിയയ്ക്കാണ്. ഡൊമിനിക് വാകാലിയാണ് പരിശീലകന്.
ഇന്ത്യയിലേക്കുള്ള വഴി
ഈ വര്‍ഷം നടന്ന ഓഷ്യാന ഫുട്ബോള്‍ ചാമ്പ്യന്‍ഷില്‍ റണ്ണേഴ്സ് അപ്പായാണ് ന്യൂകാലിഡോണിയ യോഗ്യത നേടിയത്. ഫൈനലില്‍ ന്യൂസിലന്‍ഡിനോട് 7-0ന്റെ വലിയ തോല്‍വിയാണ് നേരിട്ടത്.
ഫ്രഞ്ച് അധീശത്വം തകർക്കാൻ ന്യൂ കാലിഡോണിയ
11:59 PM Oct 07, 2017 | Deepika.com