ന്യൂഡല്‍ഹി: ഭാവിയുടെ താരങ്ങൾ തങ്ങളാണെന്ന ഉറച്ച ആഹ്വാനവുമായി ഇന്ത്യയുടെ ഫുട്ബോൾ കൗമാരം ലോകവേദിയിൽ പന്തു തട്ടി. അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യപോരാട്ടത്തിൽ അമേരിക്കയോട് ഏകപക്ഷീയമായ മൂന്നു ഗോളിന്റെ പരാജയം നുകർന്നെങ്കിലും പ്രതീക്ഷയുടെ വലിയ പ്രകാശം ആരാധകരിൽ ചൊരിഞ്ഞാണ് അമർജിത് സിംഗ് കിയാമും സംഘവും ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടത്.
പിറന്ന മണ്ണില്‍ ആദ്യമായി ഫിഫയുടെ വേദിയില്‍ ജനഗണമന മുഴങ്ങിയപ്പോള്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന ചങ്കുറപ്പില്‍ തന്നെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശീര്‍വദിച്ചു മടങ്ങി. കളിയുടെ ആദ്യപകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ വഴങ്ങിയപ്പോഴും മികച്ച കളികെട്ടഴിച്ചാണ് ഇന്ത്യന്‍ ടീം കളംവിട്ടത്.
ക്യാപ്റ്റന്‍ ജോഷ് സാര്‍ജന്റും ക്രിസ് ഡര്‍ക്കിനും ആന്‍ഡ്രൂ ചാള്ട്ടനുമാണ് അമേരിക്കയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. മികച്ച പരിശീലന സൗകര്യങ്ങളും കരുത്തും കൈമുതലാക്കിയ അമേരിക്കന്‍ പടയോട് ഇന്ത്യന്‍ താരങ്ങള്‍ പൊരുതി തന്നെയാണു കീഴടങ്ങിയത്. ആദ്യമായി ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ കളി കണ്ടിരുന്ന കാണികള്‍ ഒന്നടങ്കം പറഞ്ഞു, ഇവര്‍ ഭാവിയുള്ള കുട്ടികളാണ്. 35 വയസുള്ള ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും ഈ നൂറ്റാണ്ടില്‍ ജനിച്ച സ്വന്തം താരങ്ങളുടെ പ്രകടനത്തില്‍ ഇളകിമറിഞ്ഞു.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ ഘാന, കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനും പരാഗ്വെ, മാലിയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കും പരാജയപ്പെടുത്തി. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിൽ തുർക്കിയെ ന്യൂസിലൻഡ് സമനിലയിൽ പിടിച്ചു. ഇരുടീമും ഓരോ ഗോൾ വീതം നേടി.
ഇന്നു കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ടീമായ ബ്രസീൽ, സ്പെയിനിനെ നേരിടും. വൈകുന്നേരം അഞ്ചിനാണ് മത്സരം. രണ്ടാം മത്സരത്തിൽ ഉത്തരകൊറിയ നൈജറിനെ നേരിടും. ഗോവയിൽ നടക്കുന്ന മത്സരങ്ങളിൽ ജർമനി, കോസ്റ്റാറിക്കയെയും ഇറാൻ ഗിനിയെയും നേരിടും.
സെബി മാത്യു
ജയിച്ചില്ലെങ്കിലും ജയ് ഹേ
01:17 AM Oct 07, 2017 | Deepika.com