കൊച്ചി: ആവേശം അണപൊട്ടി ഒഴുകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്നു വൈകുന്നേരം അഞ്ചിനു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ് വിസില്‍ മുഴങ്ങുമ്പോള്‍ ലോകത്തെമ്പാടുമുള്ള കാല്‍പ്പന്തുകളി പ്രേമികളുടെ കണ്ണും കാതുമെല്ലാം കൊച്ചിയിലേക്കു നീളും. ഇന്ത്യന്‍ ഫുട്ബോളിന്റെ നവോത്ഥാനത്തിനു തുടക്കം കുറിക്കുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനു കേരളക്കര ഒരുക്കിയിരിക്കുന്നതു ഗംഭീര സ്വീകരണം. ഇന്നത്തെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ സ്പെയിനെ നേരിടുമ്പോള്‍ രണ്ടാം പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ എതിരാളികള്‍ അരങ്ങേറ്റ ലോകകപ്പിനെത്തുന്ന നൈജറാണ്.
മലയാളികള്‍ നെഞ്ചേറ്റിയ മഞ്ഞപ്പടയുടെ കളിപ്പെരുമ അടുത്തു കാണാനാവുന്നതിന്റെ എല്ലാ സന്തോഷവും വിവിധയിടങ്ങളില്‍ നിന്നായി ഇന്നലെ കൊച്ചിയിലെത്തിയ എല്ലാ ആരാധകര്‍ക്കുണ്ടായിരുന്നു. പാസിംഗ് ഗെയിമിനു പുതിയ അര്‍ഥതലങ്ങള്‍ സമ്മാനിച്ച സ്പെയിന് ബ്രസീലുമായി മാറ്റുരയ്ക്കുന്നതിനാല്‍ ആവേശത്തിനു നിറഭേദങ്ങള്‍ കൂടും. ഇന്നലെയും ടീമുകള്‍ ആസൂത്രണ മികവുള്ള അവസാനവട്ട പരിശീലനത്തിലായിരുന്നു. കൗമാര ലോകകപ്പില്‍ മൂന്നു കിരീടങ്ങള്‍ പേരിലെഴുതിയിട്ടുള്ള കാനറികള്‍ നാലാം കിരീടം ലക്ഷ്യമിട്ടാണ് പോരിനിറങ്ങുന്നത്. ഇതുവരെ സ്വന്തമാക്കാന്‍ സാധിക്കാത്ത സ്പാനിഷ് ടീം കന്നി കിരീടം കൊതിക്കുന്നു. ഒന്നും നഷ്ടപെടാനില്ലാതെ മികച്ച പ്രകടനങ്ങള്‍ മാത്രം ലക്ഷ്യം വച്ച് ഉത്തര കൊറിയയും നൈജറും പന്തു തട്ടും.
ചരിത്ര പോരാട്ടത്തിന് എല്ലാം സജ്ജം
കേരളം ഇതുവരെ വിരുന്നൊരുക്കിയിട്ടുള്ള ഏറ്റവും വലിയ കായിക മാമാങ്കത്തിനു കേളികൊട്ടുയരുമ്പോള്‍ കൊച്ചിയില്‍ എല്ലാം സജ്ജമാണ്. ഫുട്ബോളിനു കേരളം നല്‍കിയിട്ടുള്ള അവിസ്മരണീയ വരവേല്പ്പുകളും നിലയ്ക്കാത്ത ആരവങ്ങളുമാണ് കേരളത്തെ ലോകകപ്പിന്റെ വേദിയിലെത്തിച്ചത്. സാധ്യതകളുടെ വലിയ ലോകത്തേക്കുള്ള വാതില്‍ തുറന്നിടുന്ന വിശ്വ പോരാട്ടത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫിഫ നിഷ്കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് കലൂരില്‍ ഒരുക്കിയിരിക്കുന്നത്.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്ന് എത്തുന്നവരെക്കൂടി മനസില്‍ കണ്ട് സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ തയാറായി കഴിഞ്ഞു. ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിലെത്തിയ ടീമുകള്‍ക്കും കൊച്ചി സ്റ്റേഡിയത്തെപ്പറ്റി പറയാന്‍ മികച്ച അഭിപ്രായം മാത്രം. കാലാവസ്ഥ മാത്രമാണ് ടീമുകളെ വലയ്ക്കുന്ന ഏക കാര്യം. ബ്രസീലിനു സമാനമായ കാലാവസ്ഥയായതിനാല്‍ മഞ്ഞപ്പടയ്ക്കു എളുപ്പത്തില്‍ കൊച്ചിയുമായി ഇഴുകിച്ചേരാന്‍ സാധിച്ചിട്ടുണ്ട്. മറ്റു മൂന്നു സംഘങ്ങള്‍ക്കും സാഹചര്യങ്ങളുമായി ഇണങ്ങാൻ നാലു ദിവസമായുള്ള പരിശീലനത്തിലൂടെ സാധിച്ചുവെന്നാണു ടീമുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ആദ്യ മത്സരം നിര്‍ണായകം
ലോകകപ്പ് നേട്ടത്തിലേക്കുള്ള ദുര്‍ഘടമായ പാതയില്‍ ഏറ്റവും നിര്‍ണായകം ആദ്യ മത്സരമാണെന്നാണു നാലു ടീമുകളുടെയും പരിശീലകര്‍ ഒരേസ്വരത്തില്‍ പറയുന്നത്. അതു കൊണ്ടുതന്നെ ഇന്നത്തെ വിജയം സ്വന്തമാക്കണമെന്നുള്ള വാശിയിലാണു ടീമുകള്‍. രണ്ടു വര്‍ഷം നീണ്ട തങ്ങളുടെ പരിശീലനത്തിന് ഇന്ത്യയില്‍ ഫലമുണ്ടാകുമെന്നുള്ള വിശ്വാസത്തിലാണ് ബ്രസീലിന്റെ പരിശീലകന് കാര്‍ലോസ് അമഡ്യൂ. വിനീഷ്യസ് ജൂണിയറിന്റെ അഭാവം ഒരു തരത്തിലും ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. വിനീഷ്യസ് ജൂണിയര്‍ ഇല്ലെങ്കിലും കപ്പ് സ്വന്തമാക്കാന്‍ കരുത്തുള്ള ഒന്നിലധികം വിനീഷ്യസുമാര്‍ ബ്രസീലിയന്‍ സംഘത്തിലുണ്ടെന്നു നായകന് വിറ്റാവോ പറഞ്ഞു. പ്രതിരോധവും മുന്നേറ്റവും ഒരുപോലെ സജ്ജമാക്കി ടീം ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും നാള് വഴുതിപ്പോയ കിരീടം സ്വന്തമാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ലോകകപ്പിനെത്തിയിരിക്കുന്നതെന്നു സ്പാനിഷ് കോച്ച് സാന്റിയാഗോ ഡീനിയയും പ്രതികരിച്ചു. സമര്ദങ്ങളേതുമില്ലാതെ മികച്ച ഫുട്ബോള്‍ കാഴ്ചവെയ്ക്കും. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള സംഘമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചകളായി കഠിന പരിശീലനത്തിലാണു ടീമെന്നും അതിനു ഫലം ലഭിക്കുമെന്നും സ്പെയിന്റെ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ആബല്‍ റൂയിസ് പ്രത്യാശിച്ചു.
ആരാധകര്‍ ഒഴുകിത്തുടങ്ങി
കളി കാണാന്‍ 29,000 പേര്‍ക്കു മാത്രമാണു കഴിയുന്നതെങ്കിലും കൊച്ചിയില്‍ ആരാധകരുടെ ആരവത്തിന് ഒരു കുറവും വന്നിട്ടില്ല. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള കളിക്കമ്പക്കാരുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഫുട്ബോളിനെ ജീവശ്വാസംപോലെ കരുതുന്ന മലബാറില്‍നിന്നു ഇന്നലെ രാത്രിയില്‍ത്തന്നെ നിരവധി പേര് കൊച്ചിയിലെത്തി. സുരക്ഷയുടെ ഭാഗമായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആവേശം ഒട്ടും കുറയാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളുമായാണ് ആരാധകക്കൂട്ടങ്ങള്‍ എത്തുന്നത്. അവിടവിടെയായി ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞ ടീമുകളുടെ ജഴ്സി ഉള്‍പ്പെട്ട കിറ്റുകളുടെ വില്പന നാളെ ചൂടുപിടിക്കും. ബ്രസീലിന്റെയും സ്പെയിനിന്റെയും ജഴ്സികള്‍ക്കാണ് ആവശ്യക്കാരേറെയെത്തുന്നത്. ഇതോടെ മഞ്ഞക്കടലും ചെങ്കടലും മെക്സിക്കന്‍ തിരമാലകള്‍ സൃഷ്ടിക്കുന്ന കാഴ്ച വസന്തമാണ് കലൂര്‍ സ്റ്റേഡിയത്തില്‍ വിരിയുക.
ബിബിന്‍ ബാബു
കട്ടക്കലിപ്പിലാണ് കൊച്ചി
12:51 AM Oct 07, 2017 | Deepika.com