ഗോവ: ജർമൻ പട ഇന്നിറങ്ങും. എതിരാളി കോസ്റ്റാറിക്ക. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പത്തു തവണ ജര്‍മനി പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ ടൈറ്റില്‍ നേടാന്‍ ടീമിനായിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പേ തന്നേ ഇന്ത്യയിലെത്തിയ ജര്‍മനി ഇന്ത്യന്‍ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിജയതൃഷ്ണയോടെ അവർ ഇറങ്ങുമ്പോൾ പരിശീലകന് ക്രിസ്റ്റ്യന്‍ വക്ക് തന്ത്രങ്ങളും ഉപായങ്ങളും പറഞ്ഞുകൊടുത്ത് കൂടെത്തന്നെയുണ്ട്.
മൂന്നിന് ഇന്ത്യയിലെത്തിയ കോസ്റ്റാറിക്ക ഇതിനോടകം രണ്ട് പരിശീലന മത്സരങ്ങള്‍ നടത്തി. വ്യത്യസ്ത ഗ്രൗണ്ടുകളിലായിരുന്നു പരിശീലനം. പത്തു തവണയാണ് കോസ്റ്റാറിക്ക അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമാകുന്നത്. എല്ലാത്തവണയും നോക്കൗട്ട് റൗണ്ടില്‍ പുറത്താവുകയായിരുന്നു. 2017 കോണ്‍കാകാഫ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിലെ നാലു മത്സരങ്ങള്‍ വിജയിച്ചതിന്റെ മനക്കരുത്തുമായാണ് കോസ്റ്ററിക്ക നില്‍ക്കുന്നത്.
നാലാം തവണ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമാകുന്ന ഇറാന് ഏഷ്യന്‍ ഫെഡറേഷന് കപ്പ് അണ്ടര്‍ 16ല്‍ ഇറാക്കിനോടു പൊരുതി നേടിയ രണ്ടാം സ്ഥാനത്തിന്റെ കരുത്തിലാണ് യോഗ്യത നേടിയത്. 2001, 2009, 2013 എഡിഷനുകളിലാണ് ഇറാന് മുമ്പ് പങ്കെടുത്തത്. കഴിഞ്ഞ രണ്ട് എഡിഷനുകളിലും പ്രീക്വാർട്ടറിൽ പുറത്തായ ഇറാന് ഇത്തവണ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എത്തിയിരിക്കുന്നത്.
ജർമനി ഇന്നു കളത്തിൽ
12:40 AM Oct 07, 2017 | Deepika.com