ന്യൂഡൽഹി: ബ്യൂട്ടിഫുൾ ഗെയിമിന്റെ കൗമാരത്തുടിപ്പുകൾക്ക് ഇന്നു ലോകവേദിയിൽ സ്വതന്ത്രാവിഷ്കാരം. ഇന്ത്യൻ ഫുട്ബോളിന്റെ തലവര മാറ്റിക്കുറിക്കാൻ ബൂട്ടും ജേഴ്സിയുമിട്ടു വരുന്ന ലോകകപ്പ് ഇതാ കൺമുന്നിൽ. ഫിഫ അണ്ടർ 17 ലോകകപ്പിന് ഇന്ന് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കിക്കോഫ്.
ഇന്ത്യ നടാടെ ആതിഥ്യമരുളുന്ന ലോകകപ്പിന്റെ ഉദ്ഘാടനപോരാട്ടങ്ങളിൽ ന്യൂസിലൻഡ് തുർക്കിയെയും, കൊളംബിയ ഘാനയെയും നേരിടും. രണ്ടു മത്സരങ്ങളും വൈകുന്നരം അഞ്ചിനാണ്. രാത്രി എട്ടിനു നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ, കരുത്തരായ അമേരിക്കയെയും പരാഗ്വെ മാലിയെയും എതിരിടും.
ആറു ഗ്രൂപ്പുകളിലായി 24 ടീമുകൾ മാറ്റുരയ്ക്കുന്ന കൗമാര ലോകകപ്പിന്റെ ഫൈനൽ 28ന് കോൽക്കത്തയിലെ പ്രശസ്തമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. ന്യൂഡൽഹി, കോൽക്കത്ത, കൊച്ചി, മുംബൈ, ഗോഹട്ടി, ഗോവ എന്നീ ആറു വേദികളിലായി 52 മത്സരങ്ങൾ നടക്കും. ലോകഫുട്ബോളിലെ അതികായരായ ബ്രസീൽ, ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, മെക്സിക്കോ, കൊളംബിയ, ചിലി, പരാഗ്വെ മുതൽ മാലി, ന്യൂസിലൻഡ്, ഗിനി, ഇറാൻ വരെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്നു. നൈജർ, ന്യൂ കാലിഡോണിയ എന്നീ രാജ്യങ്ങൾ ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയപ്പോൾ ആതിഥേയരെന്ന നിലയിൽ ഇന്ത്യക്കും ലഭിച്ചു, ലോകകപ്പ് യോഗ്യത.
ഗ്രൂപ്പ് എയിലെ കരുത്തരായ അമേരിക്കയുമായുള്ള മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുന്പോൾ ഏവരുടെയും ശ്രദ്ധ കൗമാരപ്രതിഭകളായ നമ്മുടെ താരങ്ങളിലാണ്. ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ പതാകവാഹകരാകാനുള്ളവരാണവർ. അമർജിത് സിംഗ് കിയാമിന്റെ നേതൃത്വത്തിൽ കോച്ച് ലൂയിസ് നോർട്ടൻ ഡേ മറ്റോസിന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീം ഇറങ്ങുന്പോൾ അതൊരു ചരിത്രമുഹൂർത്തമാണ്. തൃശൂരുകാര നായ കെ.പി. രാഹുൽ മലയാളി സാന്നി ധ്യമായി ടീമിലുണ്ടെന്നതും ശ്രദ്ധേയം.
കരുത്തരായ അമേരിക്കയെ നേരിടാൻ തങ്ങൾ തയാറായതായി പരിശീലകൻ ലൂയിസ് നോർട്ടനും അമർജിത് സിംഗും പറഞ്ഞു. കഴിഞ്ഞ നാലു വർഷമായുള്ള ഇന്ത്യയുടെ തയാറെടുപ്പുകൾ എത്രത്തോളം ഗുണം കണ്ടു എന്നതിനു തെളിവാകും ഇവരുടെ കളി.
ഫിഫയുടെ ഏതെങ്കിലുമൊരു ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇ ന്ത്യൻ ടീം എന്ന ഖ്യാതിയാണ് ഈ കൗ മാര സംഘത്തെ കാത്തിരിക്കുന്നത്.
ഈ അസുലഭ മുഹൂർത്തം ഉജ്വലമാക്കാൻ നമ്മുടെ ചുണക്കുട്ടികൾ തയാറെടുത്തുകഴിഞ്ഞു. 14 വിദേശ രാജ്യങ്ങളിലാണ് കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യ പരിശീലനം നടത്തിയത്. അതുകൊണ്ടുതന്നെ ഏതൊരു ടീമും കൊതിക്കുന്ന മത്സരപരിചയം ഈ ടീമിനു ലഭിച്ചെന്നു പറയാം. അണ്ടർ 17 ലോകകപ്പ് മികച്ച രീതിയിൽ സംഘടിപ്പിക്കാനായാൽ വരും കാലങ്ങളിൽ ഇന്ത്യയിലേക്ക് കൂടുതൽ ഫിഫ മത്സരങ്ങളെത്തും. ഫുട്ബോളിൽ ഉറങ്ങുന്ന സിംഹമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഇപ്പോൾത്തന്നെ അണ്ടർ 20 ലോകകപ്പ് നടത്തിപ്പിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഇന്നു മുതൽ നാടെങ്ങും കൗമാര ഫുട്ബോളിന്റെ ആരവം
02:06 AM Oct 06, 2017 | Deepika.com