ന്യൂഡൽഹി: ഇന്ത്യ ആദ്യമായി കളിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയിൽ ആദ്യമായെത്തുന്പോൾ ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ ഡൽഹിയിലേക്കു വരുന്പോൾ ഡൽഹിക്ക് അത്രയ്ക്ക് ആവേശച്ചൂടില്ല. ഫുട്ബോളിനോട് ആവേശം കാണിക്കാൻ എന്നും മടിക്കുന്ന ഡൽഹി പൊതുവേ മറ്റ് കളിനഗരങ്ങളെ അപേക്ഷിച്ച് തണുപ്പൻ മട്ടിലാണുള്ളത്. ഫിഫ അണ്ടർ 17 ലോകകപ്പിന് ഇന്നു തുടക്കം കുറിക്കുന്പോൾ ചരിത്രത്തിലേക്കാണ് ഇന്ത്യ പന്തുതട്ടാനൊരുങ്ങുന്നത്. ഇന്ത്യൻ ടീമിന് ആവേശവും പ്രോത്സാഹനവും നൽകാൻ ഒട്ടേറെ പ്രചാരണപരിപാടികളും ഇവിടെയെല്ലാം നടന്നു. എന്നാൽ രാജ്യതലസ്ഥാനമായ ഡൽഹി ആവേശത്തിന്റെ കാര്യത്തിൽ ഒത്തിരി പിന്നിലാണ്.
ഇന്ത്യ, യുഎസ്എ, കൊളന്പിയ തുടങ്ങിയ ടീമുകൾ എത്തിയിട്ടും അത്തരമൊരു സ്വീകരണം വിമാനത്താവളത്തിലോ മറ്റേതെങ്കിലും വേദിയിലോ ഉണ്ട ായിരുന്നില്ല. ബുധനാഴ്ച ഇന്ത്യൻ ടീമിന്റെ പരിശീലന വേദിയിൽ ആവേശം പകരാൻ മുൻ താരം ഐ.എം. വിജയനുമെത്തി.
വർഷങ്ങളായി നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റുകളിലും ഈ ആവേശക്കുറവ് ഡൽഹി കാണിച്ചതാണ്. അര ലക്ഷത്തിലേറെപ്പേർക്ക് ഇരിക്കാവുന്ന ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശരാശരി പതിനായിരത്തിലേറെ മാത്രം കാണികളാണ് ഐഎസ്എൽ കാണാനെത്താറുള്ളത്. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് തുടങ്ങിയ ടീമുകളുടെ മത്സരങ്ങളിലാണ് കൂടുതൽ കാണികൾ എത്താറ്.
ഡൽഹിയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾക്ക് ദിവസങ്ങൾക്ക് മുന്പേ ടിക്കറ്റുകൾ വിറ്റുതീരും. എന്നാൽ ഫിഫ അണ്ടർ 17 ലോകകപ്പിന് ധാരാളം ടിക്കറ്റുകൾ ഇവിടെ ബാക്കിയാണ്. ഉദ്ഘാടന ദിവസമായ ഇന്നത്തെ മത്സരങ്ങൾക്ക് മാത്രമാണ് ടിക്കറ്റുകൾ ഓണ്ലൈനിൽ ബാക്കിയില്ലാത്തത്. നിരവധി സീറ്റുകൾ വിഐപികൾക്കും മറ്റുമായി മാറ്റിവച്ചതാകാം കാരണം. എന്നാൽ, ഒക്ടോബർ ഒന്പത്, 12, 16 തീയതികളിലെ മത്സരങ്ങൾക്ക് ഡൽഹിയിൽ ധാരാളം ടിക്കറ്റുകൾ ബാക്കിയാണ്.
ആവേശച്ചൂടില്ലാതെ ഡൽഹി
02:06 AM Oct 06, 2017 | Deepika.com