കാസർഗോഡ്: ഇന്ത്യയിൽ ആദ്യമായി വിരുന്നെത്തുന്ന ഫിഫ അണ്ടർ-17 ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള ദീപശിഖാപ്രയാണം ആരംഭിച്ചു. കാസർഗോഡ് ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച ദീപശിഖാപ്രയാണം റവന്യുമന്ത്രി ഇ . ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ താരങ്ങളായ ഐ.എം. വിജയനും ബാലചന്ദ്രനും മന്ത്രി ദീപശിഖ കൈമാറി. ദീപശിഖ ആറിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സ്ഥാപിക്കും.
അണ്ടർ-17 ലോകകപ്പോടെ ഇന്ത്യൻ ഫുട്ബോളിലും മാറ്റം കണ്ടുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു. വണ്‍ മില്യണ്‍(10 ലക്ഷം) ഗോൾ പരിപാടി കേരളത്തിൽ നടത്തിയതുകൊണ്ടാണ് ഫുട്ബോളിന് ഇത്രയും പ്രചാരം ലഭിച്ചതെന്ന് ഐ.എം. വിജയൻ പറഞ്ഞു. ഫുട്ബോൾ ആവേശം കേരളമാകെ ഏറ്റുവാങ്ങിയിരിക്കുകയാണെന്നും ഇതു മത്സരങ്ങളിലും പ്രകടമാകുമെന്നും വിജയൻ പറഞ്ഞു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം. സുരേഷിന്റെ സാന്നിധ്യം ചടങ്ങിന് തിളക്കമേകി.
ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ മുഖ്യപ്രഭാഷണം നടത്തി. കാസർഗോഡ് നഗരസഭ ചെയർപേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി. മുസ്തഫ, സ്പോർട്സ് കൗണ്‍സിൽ നിർവാഹക സമിതിയംഗങ്ങളായ സഞ്ജയകുമാർ, എം.ആർ. രഞ്ജിത്ത്, കാസർഗോഡ് പ്രസ്ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫി എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ കെ. ജീവൻ ബാബു സ്വാഗതവും ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എൻ.എ. സുലൈമാൻ നന്ദിയും പറഞ്ഞു.
ജില്ലയിൽ മേൽപ്പറമ്പ്, പാലക്കുന്ന്, ബേക്കൽ ജംഗ്ഷൻ, കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി, കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ്, നീലേശ്വരം ഹൈവേ ജംഗ്ഷൻ, ചെറുവത്തൂർ ടൗണ്‍ എന്നിവിടങ്ങളിൽ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ കാലിക്കടവിൽ കണ്ണൂർ ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭാരവാഹികളും കായികതാരങ്ങളും ദീപശിഖ ഏറ്റുവാങ്ങി.
ദീപശിഖാ പ്രയാണം ആരംഭിച്ചു
12:49 AM Oct 04, 2017 | Deepika.com