കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനുള്ള കൊച്ചിയിലെ സ്റ്റേഡിയങ്ങൾ ഇന്നു ഫിഫയ്ക്കു കൈമാറും. പ്രധാന വേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം, പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനന്പിള്ളിനഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്റ്റേഡിയം എന്നിവയാണു ഫിഫയ്ക്കു കൈമാറുന്നത്.
കലൂർ സ്റ്റേഡിയത്തിലെയും പരിശീലന മൈതാനങ്ങളുടെയും ഫിഫ നിർദേശിച്ച പണികളെല്ലാം പൂർണമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫിഫയുടെ നിലവാരത്തിൽ തന്നെയാണ് എല്ലാ സ്റ്റേഡിയങ്ങളും ഒരുക്കിയിരിക്കുന്നത്. എല്ലാം പരിശോധിച്ച ഫിഫ സംഘം കൊച്ചിയിലെ ഒരുക്കങ്ങളിൽ നേരത്തെ പൂർണ തൃപ്തി പ്രകടിപ്പിച്ചിരുന്നു.
അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ വേദികളുടെ ചുമതലയുള്ള (വെന്യൂ ഓപ്പറേഷൻസ് മാനേജർ) റോമ ഖന്നയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു 11.30ന് കലൂർ സ്റ്റേഡിയത്തിലെത്തുമെന്നു നോഡൽ ഓഫീസർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. 60,000 പേരെ ഉൾക്കൊള്ളാവുന്ന കലൂർ സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ഭാഗമായി സീറ്റുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. 41,478 പേർക്കാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫിഫയുടെ പ്രത്യേക ക്രമീകരണങ്ങൾ മൂലമാണ് സീറ്റുകൾ വെട്ടിക്കുറച്ചത്.
ഹൈക്കോടതി ഉത്തരവു പ്രകാരം നാളെ ഫിഫ സംഘം എത്തുന്നതിനു മുൻപു കലൂർ സ്റ്റേഡയത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും ഒഴിയും. കഴിഞ്ഞ 15ന് സ്റ്റേഡിയം ഫിഫയ്ക്കു കൈമാറാനായിരുന്നു നേരത്തെ അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കടകളുടെ ഉടമകൾ ഒഴിയാനുള്ള ജിസിഡിഎയുടെ നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇരു ഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി 25നു മുൻപ് കടകൾ ഒഴിയാൻ നിർദേശിച്ചു. വ്യാപാരികൾക്കു നഷ്ടപരിഹാരം നൽകാൻ ജിസിഡിഎ 25 ലക്ഷം രൂപ എറണാകുളം ട്രഷറിയിൽ നിക്ഷേപിക്കണമെന്നും ഹൈക്കോടതി നിർദേശിക്കുകയുണ്ടായി.
ഇന്നു സ്റ്റേഡിയങ്ങൾ കൈമാറുന്നതോടെ എല്ലാ മൈതാനങ്ങളുടെയും പൂർണ നിയന്ത്രണം ഫിഫയ്ക്കാകും. ലോകകപ്പ് അവസാനിക്കുംവരെ ഇതു തുടരും. അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങൾക്കാണു കൊച്ചി വേദിയൊരുക്കുന്നത്. ബ്രസീൽ, സ്പെയിൻ, ഉത്തര കൊറിയ, നൈജർ എന്നീ ടീമുകളാണു ഗ്രൂപ്പിലുള്ളത്. ഇതു കൂടാതെ, ജർമനി-ഗ്വിനിയ മത്സരവും കൊച്ചി സ്റ്റേഡിയത്തിൽ നടക്കും. ഗ്രൂപ്പ് മത്സരങ്ങൾക്കു ശേഷം ഒന്നു വീതം പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും കൊച്ചിയിലാണു നടക്കുന്നത്. ന്യൂഡൽഹി, കോൽക്കത്ത, കൊച്ചി, ഗോഹട്ടി, ഗോവ, മുംബൈ എന്നീ വേദികളിലായി ഒക്ടോബർ ആറു മുതൽ 28 വരെയാണു ലോകകപ്പ് മൽസരങ്ങൾ.
സ്റ്റേഡിയങ്ങൾ ഇന്നു ഫിഫയ്ക്കു കൈമാറും
11:29 PM Sep 24, 2017 | Deepika.com