കൊച്ചി: അതിരുകളില്ലാതതെ, വകഭേദങ്ങളില്ലാതെ പകരുന്ന ആവേശമാണ് കാൽപ്പന്തുകളിയുടെ സൗന്ദര്യം. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ട്രോഫി കാണാനെത്തിയ കൗമാര താരങ്ങളുടെ മുഖത്ത് ആ ആവേശം നിറഞ്ഞൊഴുകുകയായിരുന്നു.
കൈയെത്തും ദൂരത്തു ലോകകപ്പ് കാണാനായതിന്റെ ആഹ്ലാദം ആർപ്പു വിളിച്ചും ചുവടുകൾവച്ചും അവർ ആടിത്തിമിർത്തു. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച മിഷൻ ഇലവൻ മില്യണ്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല സമാപന പരിപാടിയാണ് ഇന്നലെ ആരവങ്ങളുയർത്തിയത്.
കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രദർശനത്തിനുശേഷം ഇന്നലെ അംബേദ്കർ മൈതാനത്താണു ട്രോഫി എത്തിച്ചത്. ഇതിനൊപ്പമാണു മിഷൻ ഇലവൻ മില്യണിന്റെ സമാപനോത്സവം അരങ്ങേറിയത്. ഇന്നലെ രാവിലെ ഒന്‍പതു മുതൽ മൂന്നര മണിക്കൂറിലേറെ ഫുട്ബോൾ മാമാങ്കത്തിൽ ആയിരത്തിലേറെ കുട്ടികളാണു പങ്കെടുത്തത്.
സംസ്ഥാനത്തെ 650ഓളം സ്കൂളുകളിൽ നടത്തിയ പ്രാഥമിക പ്രോഗ്രാമിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു കൊച്ചിയിലെ സമാപന പരിപാടിയിൽ മാറ്റുരച്ചത്. ലോകകപ്പിനു വേദിയൊരുക്കുന്ന എറണാകുളത്തിനു പുറമെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ പന്തു തട്ടാനായി അംബേദ്കർ സ്റ്റേഡിയത്തിലെത്തി. കുട്ടിത്താരങ്ങൾ മൈതാനത്തു മിന്നിത്തിളങ്ങിയപ്പോൾ ആവേശത്തിരയിളക്കി ഫിഫ ലോകകപ്പ് ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പിയും പന്തു തട്ടാനിറങ്ങി.
കൗമാര താരങ്ങൾക്കൊപ്പം ലോകകപ്പ് വിശേഷങ്ങളും മറ്റും അദ്ദേഹം പങ്കുവച്ചു. കൊച്ചിയിൽ ലോകകപ്പ് ട്രോഫി പര്യടനത്തിനു ലഭിച്ച ആവേശ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ടൂർണമെന്റ് അവസാനിക്കുംവരെ ഈ സഹകരണം പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ലോകകപ്പിന്റെ നാലാം ഘട്ട ടിക്കറ്റ് വില്പന ആരംഭിക്കുന്പോൾ കൊച്ചി സ്റ്റേഡിയത്തിൽ ബോക്സ് ഓഫീസ് തുറക്കുമെന്നും സെപ്പി അറിയിച്ചു. നഗരത്തിൽ മറ്റിടങ്ങളിലും ബോക്സ് ഓഫീസ് ടിക്കറ്റ് വില്പനയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഷൻ ഇലവൻ മില്യണ്‍ പരിപാടിയുമായി സഹകരിച്ച മികച്ച പരിശീലകർക്കും അധ്യാപകർക്കും സമ്മാനങ്ങൾ ഹവിയർ സെപ്പി വിതരണം ചെയ്തു. എറണാകുളം ജില്ലയിലെ കിഴക്കന്പലം സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ കെ.കെ. സോയി ഏറ്റവും മികച്ച അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ഫുട്ബോൾ കിറ്റും വിതരണം ചെയ്തു. കായികക്ഷമതാ മത്സര വിജയികൾക്കു പ്രത്യേക സമ്മാനങ്ങളും നൽകി.
ഇന്നു ട്രോഫി കാൽപ്പന്തുകളിയെ നെഞ്ചോടു ചേർക്കുന്ന ഫോർട്ടുകൊച്ചിയിലേക്ക് എത്തിക്കും. ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ ട്രോഫി പ്രദർശിപ്പിക്കും. തുടർന്നു നാലു മണിക്കൂർ നീളുന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.
നാളെയുടെ താരങ്ങൾക്കൊപ്പം സെപ്പി
12:22 AM Sep 24, 2017 | Deepika.com