ടിബിലിസി: ലോകകപ്പ് ചെസിൽ ലെ വോണ്‍ അരോണിയനും ഡിംഗ് ലിറനും ഫൈനലിൽ പ്രവേശിച്ചു. ലെ വോണ്‍ അരോണിയനും മാക്സി മേ വാഷിയർലെ ഗ്രേവും തമ്മിൽ നടന്ന സെമി ഫൈനൽ മൽസരത്തിൽ ആദ്യ രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിൽ അവസാനിച്ചു. പിന്നീട് നടന്ന ടൈബ്രേക്കറിലെ രണ്ട് റാപിഡ് ഗെയിമുകളിൽ (2510) ഓരോ ഗെയിം വീതം രണ്ടു പേരും ജയിച്ച് സമനില തുടർന്നു. അടുത്ത രണ്ട് 10 +10 ഗെയിമുകളും സമനിലയിലാണ് തീർന്നത്. തുടർന്നു നടന്ന രണ്ട് 5+ 3 ബ്ലിറ്റ്സ് ഗെയിമുകളിലും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ നടന്നെങ്കിലും അവയിലും ആർക്കും ജയം കണ്ടെത്താനായില്ല. അതുകൊണ്ട് ചെസിലെ സഡൻ ഡെത്ത് എന്നറിയപ്പെടുന്ന അർമ ഗെഡൻ ഗെയിമിലേക്ക് കളി നീങ്ങി. ഇതിൽ വൈറ്റ് കളിക്കുന്നയാളിന് അഞ്ച് മിനിറ്റും ബ്ലാക്കിന് നാലു മിനിറ്റും ആണ് സമയം അനുവദിക്കുന്നത്. ഈ ഗെയിം സമനിലയിൽ തീർന്നാൽ ബ്ലാക്ക് ജയിച്ചതായി കണക്കാക്കും. ഇതിൽ വൈറ്റ് ലഭിച്ച ലെ വോണ്‍ അരോണിയൻ 78 നീക്കങ്ങൾകൊണ്ട് ജയിച്ച് ഫൈനലിലേക്ക് കടന്നു.
ഡിംഗ് ലിറനും സൊ വെസ്ലിയും തമ്മിൽ നടന്ന സെമിഫൈനലിൽ, രണ്ടു ക്ലാസിക്കൽ ഗെയിമുകളും സമനിലയിലാണ് തീർന്നത്. പിന്നീട് നടന്ന രണ്ട് റാപിഡ് ഗെയിമുകളും സമനിലയിൽ അവസാനിച്ചു. അടുത്ത രണ്ട് 10 +10 ഗെയിമുകളിലെ ആദ്യ ഗെയിം ഡിംഗ് ലിറൻ ജയിച്ചു. അടുത്ത ഗെയിം സമനില നേടിക്കൊണ്ട് അദ്ദേഹം ഫൈനലിൽ കടന്നു. ഫൈനലിൽ നാല് ക്ലാസിക്കൽ ഗെയിമുകളുണ്ട്. ഈ ഫൈനലിസ്റ്റുകൾ രണ്ടു പേർക്കും അടുത്ത വർഷം നടക്കുന്ന കാൻഡിഡേറ്റ് ചെസിൽ പങ്കെടുക്കാവുന്നതാണ്. അതിൽ ജയിക്കുന്നയാളാണ് അടുത്ത വർഷം അവസാനം നടക്കുന്ന ലോക ചെസ് ചാന്പ്യൻഷിപ്പിലെ മാഗ്നസ് കാൾസന്റെ എതിരാളി.
ടി.കെ.ജോസഫ് പ്രവിത്താനം
ലോകകപ്പ് ചെസ്: ലെ വോണും ഡിംഗ് ലിറനും ഫൈനലിൽ
12:22 AM Sep 24, 2017 | Deepika.com