കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിനേർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയതിനെതിരേ ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബിസിസിഐ) നൽകിയ അപ്പീലിൽ ബോർഡിന്റെ ഇടക്കാല അധ്യക്ഷൻ വിനോദ് റായ്, സമിതിയംഗമായ മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഡയാന എഡുൾജി എന്നിവർക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
2013 ഒക്ടോബർ പത്തിനാണ് ഒത്തുകളി വിവാദത്തെത്തുടർന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരേ ശ്രീശാന്ത് നൽകിയ ഹർജിയിൽ കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് വിലക്ക് സിംഗിൾബെഞ്ച് റദ്ദാക്കി. തുടർന്നാണ് ബിസിസിഐ അപ്പീൽ നൽകിയത്. ബോർഡിന്റെ അച്ചടക്കസമിതി സ്വീകരിച്ച നടപടി പുനഃപരിശോധിക്കാൻ കോടതിക്കു കഴിയില്ലെന്നാണ് അപ്പീലിലെ മുഖ്യവാദം. എന്നാൽ, ഇന്നലെ ചീഫ്ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിച്ചപ്പോൾ അച്ചടക്ക സമിതിയുടെ തീരുമാനം അന്തിമമാണെന്ന് കരുതേണ്ടെന്നും ഇത്തരം നടപടികളെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമെന്നും വാക്കാൽ അഭിപ്രായപ്പെട്ടു. തുടർന്നാണ് നോട്ടീസ് നൽകാൻ നിർദേശിച്ചത്. അപ്പീൽ ഒക്ടോബർ 17 ന് വീണ്ടും പരിഗണിക്കും.
ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരേ അപ്പീൽ
12:14 AM Sep 23, 2017 | Deepika.com