ന്യൂഡൽഹി: ബിസിസിഐയുടെ കരട് ഭരണഘടന തയാറാക്കുന്നതിനു നിർദേശങ്ങൾ നൽകാത്ത നിലവിലെ ഭരണസമിതിക്കെതിരേ സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ബിസിസിഐയുടെ മുതിർന്ന മൂന്ന് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയ കോടതി, ആവശ്യമായ നിർദേശങ്ങൾ നൽകിയില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. ബിസിസിഐ പരിഷ്കരണത്തിനായി ജസ്റ്റീസ് ആർ.എം. ലോധ സമിതി നൽകിയ നിർദേശങ്ങൾ അന്തിമ തീരുമാനമാക്കിയെടുക്കുമെന്നും കോടതി അറിയിച്ചു.
ബിസിസിഐയുടെ കരട് ഭരണഘടന തയാറാക്കുന്നതിനായി നിർദേശങ്ങൾ സമർപ്പിക്കണമെന്ന കോടതിയുടെ ഉത്തരവ് കണക്കിലെടുക്കാതിരുന്ന മൂന്ന് ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന് ഓഗസ്റ്റ് 23നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിലെത്തിയ സി.കെ. ഖന്ന, അമിതാഭ് ചൗധരി, അനിരുദ്ധ ചൗധരി എന്നിവരുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതാണെന്നു നിരീക്ഷിച്ചു കൊണ്ടാണ് ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് മൂന്നംഗ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. ഭരണസമിതിയുടെ നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന അവസരമാണിതെന്നും കോടതി പറഞ്ഞു.
മൂന്നാഴ്ചയ്ക്കുള്ളിൽ ഭരണസമിതി നിർദേശങ്ങൾ സമർപ്പിക്കണം. ലോധ സമിതി റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തിയാകണം പുതിയ കരട് രൂപീകരിക്കേണ്ടത്. കരട് രൂപീകരിച്ചു കഴിഞ്ഞാൽ സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെയും മറ്റും അഭിപ്രായം തേടേണ്ടതുണ്ട്. ഇക്കാര്യത്തിൽ പൂർണ സഹകരണം ഉറപ്പാക്കണമെന്നും മൂന്ന് ഉദ്യോഗസ്ഥരോടു കർശന നിർദേശം നൽകി. കേസ് വീണ്ടും ഒക്ടോബർ 13നു പരിഗണിക്കും.
ബിസിസിഐക്കു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
11:57 PM Sep 21, 2017 | Deepika.com