കൊച്ചി: കൊച്ചിയിൽ ഫിഫ അണ്ടർ 17 ലോകകപ്പ് ആവേശത്തിനു തിരിതെളിക്കാൻ ട്രോഫി ഇന്നു നഗരത്തിലെത്താനിരിക്കെ പ്രധാനവേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെയും പരിശീലന മൈതാനങ്ങളിലെയും ഒരുക്കങ്ങൾ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഇന്നലെ വിലയിരുത്തി. ഗസ്റ്റ് ഹൗസിലെ യോഗത്തിനുശേഷം ആദ്യം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലും പിന്നീടു പരിശീലന മൈതാനങ്ങളിലും മന്ത്രി നേരിട്ടെത്തുകയായിരുന്നു.
കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച മന്ത്രി പരിശീലന മൈതാനങ്ങളുടെ ശേഷിക്കുന്ന പണികൾ വേഗം പൂർത്തിയാക്കാൻ നിർദേശിച്ചു.
പരിശീലന മൈതാനങ്ങളായ മഹാരാജാസ് സ്റ്റേഡിയം, ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട്, പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും അനുബന്ധമായും ഒരുക്കങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്.
പരേഡ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതു കണ്ടു മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു. എത്രയും വേഗം മാലിന്യങ്ങൾ നീക്കാനും സ്റ്റേഡിയവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും അദ്ദേഹം നിർദേശിച്ചു. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടു മൂന്നു സ്റ്റേഡിയങ്ങളുടെ മേൽനോട്ടവും ഒരുക്കങ്ങളുടെ ചുമതലയും പൊതുമരാമത്തു വകുപ്പിനാണ്.
ഇന്നു രാവിലെ 10.45നു കലൂർ സ്റ്റേഡിയത്തിൽ എത്തുന്ന ട്രോഫിക്കു കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ അകന്പടിയോടെ വരവേല്പ് നൽകും. കായിക മന്ത്രി എ.സി. മൊയ്തീൻ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ട്രോഫി ഏറ്റുവാങ്ങും. 11.30 മുതൽ മൂന്നു മണിക്കൂർ പൊതു ജനങ്ങൾക്കു ട്രോഫി കാണുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
23ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ ട്രോഫി എത്തിക്കും. ഇവിടെ അണ്ടർ 17 ലോകകപ്പിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ഫിഫ ഇലവൻ മില്യണ് സംസ്ഥാനതല ഫെസ്റ്റിവലും അരങ്ങേറും.
രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെ വിദ്യാർഥികൾക്കു ട്രോഫി കാണുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. 24നു ട്രോഫി ഫോർട്ടുകൊച്ചിയിൽ എത്തിക്കും. ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ ട്രോഫി പ്രദർശിപ്പിക്കും. തുടർന്നു നാലു മണിക്കൂർ നീളുന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.
ലോകകപ്പ് ഇന്നു കൊച്ചിയിൽ
11:57 PM Sep 21, 2017 | Deepika.com