മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ സ്വന്തം ഗ്രൗണ്ട് സാന്റിയാഗോ ബര്‍ണാബുവില്‍ റയല്‍ ബെറ്റിസ് ഞെട്ടിച്ചു. സ്പാനിഷ് ആഭ്യന്തര മത്സരങ്ങളിലെ അഞ്ചു കളിയിലെ വിലക്കിനുശേഷം റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുടെ തോല്‍വി.
74 മത്സരങ്ങള്‍ക്കുശേഷം ആദ്യമായാണ് റയലിന് സ്കോര്‍ ചെയ്യാനാവാതെ പോയത്. ഇഞ്ചുറി ടൈമില്‍ അന്റോണിയോ സനാബ്രിയ നേടിയ ഗോളാണ് ബെറ്റിസിന് സാന്റിയാഗോ ബര്‍ണാബുവില്‍ അട്ടിമറി ജയമൊരുക്കിയത്. റയലിന്റെ തോല്‍വിയോടെ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം ഏഴായി ഉയര്‍ന്നു. അഞ്ചു കളിയില്‍ ബാഴ്സലോണയ്ക്ക് 15 പോയിന്റും അത്രതന്നെ കളിയില്‍ റയല്‍ എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്.
ഈ ലാ ലിഗ സീസണില്‍ റയലിന്റെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മൂന്നു മത്സരങ്ങളിലും ജയിക്കാനായില്ല. ലാ ലിഗയില്‍ തിരിച്ചെത്തിയ മത്സരത്തില്‍ റൊണാള്‍ഡോയ്ക്കു ബെറ്റിസ് പ്രതിരോധം ഭേദിക്കാനായില്ല. ഇസ്കോ, ടോണി ക്രൂസ്, ഗാരത് ബെയ്ൽ എന്നിവരുടെ ഷോട്ടുകള്‍ രക്ഷപ്പെടുത്തിക്കൊണ്ട് മുന്‍ റയല്‍ ഗോള്‍കീപ്പര്‍ അന്റോണിയോ അഡാന്‍ തിളങ്ങി.
റയല്‍ മാഡ്രിഡ് ഞെട്ടി
11:57 PM Sep 21, 2017 | Deepika.com