കോല്‍ക്കത്ത: ഫിഫ ലോകകപ്പ് നഗരിയില്‍ ഇന്ന് ക്രിക്കറ്റ് ആവേശം. മഴപ്പേടിയില്‍ ലോക ക്രിക്കറ്റിലെ രണ്ട് അതികായര്‍ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നു, തുടര്‍ജയങ്ങള്‍ ശീലമാക്കിയ ടീം ഇന്ത്യ, ഓസ്ട്രേലിയയോട് ഇന്നു കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പറുദീസയായ കോല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സിലാണ് മത്സരം. ആദ്യമത്സരത്തില്‍ മഴ വില്ലനായെത്തിയെങ്കിലും ഓസീസിനെ പരാജയപ്പെടുത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം, മികച്ച അവസരം ലഭിച്ചിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ മുട്ടുമടക്കാനായിരുന്നു കങ്കാരുക്കളുടെ വിധി. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പരയിലൊപ്പമെത്താന്‍ ഓസീസ് ശ്രമിക്കുമ്പോള്‍ ജയം തുടരാനായിരിക്കും വിരാട് കോഹ്്ലിയും സംഘവും ശ്രമിക്കുക.
മുന്‍നിര പരാജയം
ആദ്യമത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയും മഹേന്ദ്രസിംഗ് ധോണിയും അവസരത്തിനൊത്തുയര്ന്നില്ലായിരുന്നെങ്കില് മത്സരഫലം മറ്റൊന്നാകുമായിരുന്നു. അത്ര മികച്ചതല്ലാത്ത ഓസീസ് ബൗളിംഗ് നിരയ്ക്കെതിരേ ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാര് പതറുകയായിരുന്നു. മൂന്നിന് 11 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കരകയറ്റിയത് ഇരുവരുടെയും ബാറ്റിംഗാണ്. രോഹിത് ശര്‍മ പിടിച്ചുനില്ക്കാന് നോക്കിയെങ്കിലും പരാജയപ്പെട്ടു. രഹാനെയും കോഹ്്ലിയും പൊരുതാനാകാതെ പവലിയനിലെത്തി.
മുന്‍നിര തകരാതെ പിടിച്ചുനില്‍ക്കാനായിരിക്കും ഇന്നു ശ്രമിക്കുക. എന്നാല്‍, ഇന്ത്യയുടെ ബാറ്റിംഗ് മികവിന്റെ ആഴം വലുതാണെന്നാണ് ഹര്‍ദിക് പാണ്ഡ്യയും ധോണിയും കാണിച്ചുകൊടുത്തത്. കപില്‍ദേവിനു ശേഷം ഇന്ത്യ കണ്ട മികച്ച ഓള്‍റൗണ്ടറായാണ് ഹര്‍ദിക് പാണ്ഡ്യയെ ഇപ്പോള്‍ വിലയിരുത്തുന്നത്. ബാറ്റ്സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ഹാര്‍ദിക് അസാമാന്യ മികവാണ് കാണിക്കുന്നത്. ഇന്ത്യ തേടിക്കൊണ്ടിരുന്ന അഞ്ചാം ബൗളറും ഏഴാം നമ്പര്‍ ബാറ്റ്സ്മാനുമായി ഹാര്‍ദിക് മാറിക്കഴിഞ്ഞു. ആദ്യകളിയില്‍ 66 പന്തില്‍ 88 റണ്‍സാണ് ഹാര്‍ദിക് അടിച്ചുകൂട്ടിയത്.
ബൗളര്‍മാരുടെ പ്രകടനമാണ് ഏറെ പ്രശംസനീയം. യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ സ്പിന്നില്‍ ഒരുപിടിം കിട്ടാതെ കങ്കാരുക്കള്‍ ഉഴറുകയാണ്. ഫാസ്റ്റ് ബൗളര്‍മാരും അവരുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ഇവരെ പിടിച്ചുകെട്ടാന്‍ ഓസ്ട്രേലിയ നടത്തിയ ശ്രമങ്ങളത്രയും പാഴാവുകയായിരുന്നു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ ഇന്ത്യ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ ചാഹലും കുല്‍ദീപുമാണ് രക്ഷയ്ക്കെത്തിയത്.
കേരളത്തില്‍നിന്നുള്ള സ്പിന്നര്‍ കെ.കെ. ജിയാസിന്റെ സഹായം തേടിയ ഓസീസ് സ്പിന്‍ ബൗളിംഗിനെ നേരിടുന്നതില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. എന്നാല്‍, ഇതു കാര്യമായ പ്രതിഫലനമുണ്ടാക്കാനായില്ല.
ഓസീസിനും മുന്‍നിര ബാറ്റ്സ്മാന്മാരുടെ പരാജയമാണ് തിരിച്ചടിയാകുന്നത്. ഡേവിഡ് വാര്‍ണര്‍ ഏതു സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കെല്പുള്ളയാളാണ്. എന്നാല്‍, അദ്ദേഹത്തിനു പിന്തുണ നല്കാനാരുമില്ലാത്തതാണ് തിരിച്ചടിയായത്.
കാലാവസ്ഥാ പ്രവചനമനുസരിച്ച് ഇന്നും കോല്‍ക്കത്തയില്‍ മഴയുണ്ടാകും. ഉച്ചകഴിഞ്ഞ് കൊടുങ്കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദിവസവും മഴയായിരുന്നതിനാല്‍ ടീമുകള്‍ക്ക് കാര്യമായി പരിശീലനത്തിലേര്‍പ്പെടാന്‍ സാധിച്ചിട്ടില്ല. 2003നു ശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും ഈഡന്‍ഗാര്‍ഡന്‍സില്‍ മാറ്റുരയ്ക്കുന്നത്. പിച്ചില്‍ പുല്ലുള്ളതിനാല് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ഇരു ടീമും അന്തിമ ഇലവനിൽ വലിയ മാറ്റം വരുത്താനിടയില്ല. ആദ്യമത്സരത്തില്‍ പരാജയപ്പെട്ട മനീഷ് പാണ്ഡെയെ പുറത്തിരുത്തി കെ.എല്‍. രാഹുലിന് അവസരം നല്‍കാനുള്ള വിദൂര സാധ്യതയുണ്ട്.
രോഹിത് ശര്‍മയുടെ ഭാഗ്യഗ്രൗണ്ടായാണ് ഈഡന്‍ഗാര്‍ഡന്‍സ് വിലയിരുത്തപ്പെടുന്നത്. ഇവിടെ അവസാനം കളിച്ച ഒമ്പത് ഇന്നിംഗ്സുകളില്‍ രോഹിതിന്റെ ശരാശരി 113.42 ആണ്. ഈഡനിലെ അവസാന അഞ്ച് ഏകദിനങ്ങളെടുത്താല്‍ ശരാശരി സ്കോര്‍ 311 ആണ്.
മഴപ്പേടിയില്‍ ഈഡന്
12:13 AM Sep 21, 2017 | Deepika.com