തിരുവനന്തപുരം: ആദ്യദിനം അയൽവാസി ശക്തമായ പോരാട്ടം കാഴ്ചവച്ചപ്പോൾ പിരിമുറുക്കത്തോടെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം നടത്തിയെങ്കിൽ അവസാന ദിനം മിന്നും പ്രകടനം കാഴ്ചവച്ച് കേരളം സൗത്ത് സോണ്‍ ജൂണിയർ അത്ലറ്റിക് മീറ്റ് കിരീടം സ്വന്തമാക്കി. അവസാന ദിനമായ ഇന്നലെ രാവിലെ മത്സരം ആരംഭിക്കുന്പോൾ കേരളം തമിഴ്നാടിനെക്കാൾ ഒരു പോയിന്റ് മാത്രം മുന്നിൽ. ട്രാക്കിൽ മിന്നും പ്രകടനം കേരളം നടത്തിയതോടെ 61 സ്വർണവും 41 വെള്ളിയും 33 വെങ്കലവും ഉൾപ്പെടെ 913 പോയിന്റുമായാണ് കേരളം ചാന്പ്യൻ പട്ടത്തിൽ മുത്തമിട്ടത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന്റെ സന്പാദ്യം 34 സ്വർണവും 39 വെള്ളിയും 40 വെങ്കലവും ഉൾപ്പെടെ 748 പോയിന്റുകൾ. 20 സ്വർണവും 34 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ 566 പോയിന്റോടെ കർണാടക മൂന്നാം സ്ഥാനത്തെത്തി.
റിക്കാർഡിന്റെ പെരുമഴ
തലസ്ഥാനത്ത് മഴ മാറിനിന്നപ്പോൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ റിക്കാർഡുകളുടെ പെരുമഴയായിരുന്നു. മീറ്റിന്റെ അവസാനദിനമായ ഇന്നലെ 20 റിക്കാർഡുകൾക്കാണ് പോലീസ് മൈതാനം സാക്ഷ്യം വഹിച്ചത്. ഈ മീറ്റിൽ ആകെ 32 മീറ്റ് റിക്കാർഡുകൾ പിറന്നു. ഇന്നലെ പിറന്ന റിക്കാർഡുകളിൽ 11 എണ്ണം കേരളത്തിന്റെ താരങ്ങൾ സ്വന്തമാക്കി. 16-ൽ താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്ററിൽ എ.എസ് സാന്ദ്ര( രണ്ട് മിനിറ്റ് 17.07 സെക്കൻഡ്), 18-ൽ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററിൽ ആൻസി സോജൻ( 25.09 സെക്കൻഡ്), ഹൈജംപിൽ ഗായത്രി ശിവകുമാർ( 1.71 മീറ്റർ) ,20 വയസിൽ താഴെയുള്ളവരുടെ 400 മീറ്റർ ഹർഡിൽസിൽ പി. ഒ സയന( ഒരു മിനിറ്റ് 1.52 സെക്കൻഡ്) 2000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ നിബിയ ജോസഫ് (ഏഴു മിനിറ്റ് 52.77 സെക്കൻഡ്) 4-400 മീറ്റർ റിലേ ടീം ( മൂന്നു മിനിറ്റ് 50.94 സെക്കൻഡ്) എന്നിവർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിനായി ഇന്നലെ റിക്കാർഡ് നേട്ടത്തിന് അർഹരായി.
16-ൽ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ വി.കെ മുഹമ്മദ് ലസാൻ 13.55 സെക്കൻഡിൽ ഓടിയെത്തി റിക്കാർഡ് നേട്ടത്തിനുടമയായി. 18-ൽ താഴെയുള്ളവരുടെ 200 മീറ്ററിൽ ടി.വി അഖിൽ (21.83സെക്കൻഡ്) 20-ൽ താഴെയുള്ളവരുടെ 5000 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ (15 മിനിറ്റ് 12.97 സെക്കൻഡ്) 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനു ( 14.12 സെക്കൻഡ്) എന്നിവരും ഇന്നലെ കേരളത്തിനായി റിക്കാർഡോടെ സ്വർണത്തിന് അവകാശിയായി.
വിവിധ പ്രായ പരിധിയിൽ അഞ്ചു വിഭാഗങ്ങളിൽ കേരളം ചാന്പ്യൻമാരായി
14-ൽ താഴെയുള്ള ആണ്‍കുട്ടികളിൽ 33 പോയിന്റോടെ തെലങ്കാന ഒന്നാമതും 32 പോയിന്റോടെ തമിഴ്നാട് രണ്ടാമതുമെത്തിയപ്പോൾ 25 പോയിന്റുമായി കേരളം പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. 16-ൽ താഴെയുള്ളവരിൽ 90 പോയിന്റുമായി കേരളം ചാന്പ്യനായപ്പോൾ 89 പോയിന്റോടെ കർണാടകയാണ് രണ്ടാമതെത്തിയത്. 18-ൽ താഴെയുള്ളവരിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 153 പോയിന്റോടെ കേരളം തിളക്കമാർന്ന മുന്നേറ്റം നടത്തിയപ്പോൾ രണ്ടാമതെത്തിയ തമിഴ്നാടിന്റെ സന്പാദ്യം 102 പോയിന്റ്. 20-ൽ താഴെയുള്ളവരിൽ 186 പോയിന്റോടെ കേരളം ചാന്പ്യനായപ്പോൾ 122 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തി.
14-ൽ താഴെയുള്ള പെണ്‍കുട്ടികളിൽ ചാന്പ്യൻ പട്ടം സ്വന്തമാക്കിയ കർണാകയുടെ സന്പാദ്യം 42 പോയിന്റ്. റണ്ണേഴ്സ് അപ്പായ തമിഴ്നാടിന്റെ പോയിന്റ് 40. ആതിഥേയർക്ക് 27 പോയിന്റാണ് ഈ വിഭാഗത്തിൽ നേടാനായത്.
16-ൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 114 പോയിന്റോടെ തമിഴ്നാട് കിരീടം ഉറപ്പിച്ചപ്പോൾ 113 പോയിന്റോടെ കേരളം രണ്ടാമതെത്തി.
മൂന്നാം സ്ഥാനത്തെത്തിയ കർണാടകത്തിന് നേടാനായത് 35 പോയിന്റുകൾ മാത്രം.
18-ൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 148 പോയിന്റുമായി കേരളം മിന്നും പ്രകടനം നടത്തി ഒന്നാമതെത്തിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് നേടാനായത് 126 പോയിന്റ്. മൂന്നാമതെത്തിയ കർണാടകം 101 പോയിന്റ് സ്വന്തമാക്കി.
20 ൽ താഴെയുള്ളവരിൽ ചാന്പ്യൻപട്ടം നേടിയ കേരളത്തിന് 171 പോയിന്റുള്ളപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന്റെ നേട്ടം 158 പോയിന്റാണ്.
തോമസ് വർഗീസ്
സൗത്ത് സോൺ ജൂണിയർ അത്ലറ്റിക്സ് : കേരളം ചാന്പ്യൻ
12:20 AM Sep 20, 2017 | Deepika.com