സാന്‍ സെബാസ്റ്റ്യന്‍: തന്നെ കൂക്കിവിളിച്ചവര്ക്ക് മികച്ചൊരു ഗോളിലൂടെ റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ ഗാരത് ബെയ്ൽ എവേ ഗ്രൗണ്ടില്‍ മറുപടി കൊടുത്തു. ബെയ്ലിന്റെ മികവില്‍ റയല്‍ 3-1ന് റയല്‍ സോസിദാദിനെ തോല്‍പ്പിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ അപോല് നിക്കോസിയയ്ക്കെതിരേ ബുധനാഴ്ച സാന്റിയാഗോ ബര്‍ണാബുവില്‍ ഇറങ്ങിയപ്പോള്‍ ബെയ്ലിനെ നിറംമങ്ങിയ പ്രകടനത്തെത്തുടര്‍ന്ന് റയല്‍ ആരാധകര്‍ കൂക്കിവിളിച്ചിരുന്നു. സ്പാനിഷ് ലാ ലിഗയില്‍ തുടര്‍ച്ചയായ രണ്ടു സമനിലകള്‍ക്കുശേഷം റയലിന്റെ ജയമായിരുന്നു. ലീഗില്‍ സോസിദാദിന്റെ വിജയത്തുടര്ച്ചയെയാണ് റയല്‍ അവസാനിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ പരിക്കിനുശേഷം തിരിച്ചെത്തിയ ബെയ്ലില്നിന്ന് കൂടുതല്‍ മികവ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് റയല്‍ പരിശീലകന് സിനദിന്‍ സിദാന് പറഞ്ഞിരുന്നു.
സോസിദാദിനെതിരേയുള്ള മത്സരത്തില്‍ കൂടുതല്‍ ഭാഗവും വെയ്ൽസ് താരത്തില്‍നിന്ന് വലിയ നീക്കമൊന്നുമുണ്ടായില്ല. എന്നാല്‍, 61-ാം മിനിറ്റ് താരം മികച്ചൊരു ഗോളിലൂടെ പ്രതിഭ വെളിപ്പെടുത്തി. ഇസ്കോയുടെ ലോംഗ് ബോള്‍ പിടിച്ചെടുത്ത ബെയ്ൽ വേഗമേറിയ ഓട്ടത്തിലൂടെ പന്തുമായി കുതിച്ചുകയറി അനായാസം വലകുലുക്കി. ഈ സീസണില്‍ ബെയ്ലിന്റെ രണ്ടാമത്തെ ഗോളാണ്.
നേരത്തെ ബോര്‍ഹ മായോറാലിന്റെ ഗോളില്‍ റയല്‍ മുന്നിലെത്തിയിരുന്നു. 36-ാം മിനിറ്റില്‍ മയോറലിന്റെ ക്രോസാണ് കെവിന് റോഡ്രിഗസിനെ സ്വന്തം വലകുലുക്കാന്‍ ഇടയാക്കിയത്.
19-ാം മിനിറ്റില്‍ മായോറാല് റയലിന്റെ ഗോളടിക്കു തുടക്കമിട്ടു. റയലിന്റെ സീനിയര്‍ ജഴ്സിയില്‍ ആദ്യ ഗോള്‍. ഒമ്പത് മിനിറ്റ് കഴിഞ്ഞ് റോഡ്രിഗസ് ഗോള്‍ നേടി. കെയ്ലര് നവാസിന്റെ മോശം കീപ്പിംഗാണ് ഗോളില്‍ കലാശിച്ചത്. ഇടവേളയ്ക്കു പിരിയുംമുമ്പ് റയല്‍ ലീഡ് നേടി. മയോറലിന്റെ ക്രോസ് റോഡ്രിഗസിന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ വീണു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ സോസിദാദ് വീണ്ടും സമനില പിടിക്കുമെന്നു തോന്നി. എന്നാല്‍ ഡിയേഗോ ലോറന്റെയുടെ ഹെഡറിന് വല ചലിപ്പിക്കാനായില്ല. 61-ാം മിനിറ്റില്‍ ബെയ്ൽ കാത്തിരുന്ന അവസരമെത്തി. ഇസ്കോയുടെ ലോംഗ് പാസില്‍നിന്ന് വേഗമേറിയ മുന്നേറ്റത്തിലൂടെ വെയ്ൽസ് താരം ഗോള്‍ നേടി.
റയൽ വിജയവഴിയിൽ
11:56 PM Sep 18, 2017 | Deepika.com