മാഴ്സെ: രണ്ടാം പകുതിയില്‍ വീണ രണ്ടു സെല്‍ഫ് ഗോളുകള്‍ പാരി സാന്‍ ഷെര്മയിനു ഫ്രഞ്ച് ലീഗ് വണ്ണില്‍ വീണ്ടും ജയമൊരുക്കി. ലിയോണിനെതിരേയുള്ള 2-0ന്റെ ജയത്തോടെ പിഎസ്ജി ലീഗില്‍ ഇതുവരെയുള്ള മത്സരങ്ങള്‍ മുഴുവന്‍ ജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുന്നു.
മുന്‍നിരയില്‍ വിലയേറിയ താരങ്ങളായ നെയ്മര്‍, കൈലിന് എംബാപെ, എഡിന്‍സണ്‍ കവാനി എന്നിവരെ ഇറക്കിയ പിഎസ്ജിക്കു ഗോള്‍ നേടാന്‍ കളിതീരാന്‍ 15 മിനിറ്റുള്ളപ്പോള്‍ ലിയോണ്‍ ഡിഫന്‍ഡര്‍ മാഴ്സലോയുടെ സെല്‍ഫ് ഗോള്‍ വരെ കാത്തിരിക്കേണ്ടിവന്നു. പിഎസ്ജി പകരക്കാരന് ജിയോവാനി ലെ സെല്‍സോയുടെ ക്രോസ് മാഴ്സലോയുടെ കാലില്‍നിന്ന് സ്വന്തം വലയില്‍ വീഴുകയായിരുന്നു.
കവാനിയുടെ പെനാല്‍റ്റി ലിയോണ്‍ ഗോള്‍ കീപ്പര്‍ അന്റോണി ലോപ്പസ് രക്ഷപ്പെടുത്തി. 86-ാം മിനിറ്റില്‍ വീണ്ടും സെല്‍ഫ് ഗോള്‍. എംബാപ്പെ ആദ്യം അടിച്ച ഷോട്ട് ലോപ്പസ് രക്ഷപ്പെടുത്തി. എന്നാല്‍, കൈക്കുള്ളിലാക്കാനായില്ല. കൈയില്‍നിന്നു തെറിച്ച പന്ത് ഓടിയെത്തിയ ജെര്‍മി മോറലിന്റെ കാലില്‍നിന്ന് തുറന്ന പോസ്റ്റിലേക്കു പതിച്ചു.
പിഎസ്ജിക്കാണ് കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്.
ജയം തുടർന്ന് പിഎസ്ജി
11:56 PM Sep 18, 2017 | Deepika.com