കൊച്ചി:ഫിഫ അണ്ടർ 17 ലോകകപ്പിനു വേദിയാകുന്ന കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും ഫിഫ സംഘത്തിന് ഇന്നു കൈമാറില്ല. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിർദേശമനുസരിച്ച് വിശാലകൊച്ചി വികസന അഥോറിറ്റി നോട്ടീസ് നൽകിയതു ചോദ്യം ചെയ്തു വ്യാപാരികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്നു തീരുമാനം വരാനിരിക്കുന്ന സാഹചര്യത്തിലാണു സ്റ്റേഡിയം കൈമാറുന്നതു മാറ്റിവച്ചതെന്നു ടൂർണമെന്റിന്റെ നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ സ്റ്റേഡിയങ്ങൾ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15ന് സ്റ്റേഡിയം കൈമാറാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് അത് 18ലേക്കു മാറ്റുകയായിരുന്നു. ഇതിനിടയിലാണു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കടമുറികൾ ഒഴിയുന്നതു സംബന്ധിച്ചു തർക്കങ്ങൾ ഉടലെടുക്കുകയും കടക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്.
ലോകകപ്പിനായി സ്റ്റേഡിയം ഫിഫയ്ക്കു കൈമാറാമെന്നു സർക്കാരും ഫിഫയും തമ്മിൽ രണ്ടുവർഷം മുന്പാണ് കരാറിൽ ഒപ്പിട്ടത്. ഫിഫയുടെ നിർദേശപ്രകാരം സ്റ്റേഡിയത്തിലോ സമീപത്തോ വ്യാപാരസ്ഥാപനങ്ങൾ അനുവദിക്കില്ല. കളിക്കാരുടെയും ഒഫീഷ്യലുകളുടെയും കാണികളുടെയും സുരക്ഷ മുൻനിർത്തിയാണിത്. സ്റ്റേഡിയം കോപ്ലക്സിൽ പാചകവാതകം ഉൾപ്പെടെയുള്ളവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഫിഫ അധികൃതർ പലതവണ പരിശോധനകൾക്ക് എത്തിയപ്പോഴും ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കലൂർ രാജ്യാന്തര സ്റ്റേഡിയം കുട്ടിലോകകപ്പിന്റെ ആവേശം ഏറ്റുവാങ്ങാൻ സജ്ജമായിക്കഴിഞ്ഞു. സ്റ്റേഡിയത്തിനുള്ളിലെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചു. സ്റ്റേഡിയത്തിനു പുറത്തുള്ള സൗന്ദര്യവത്കരണ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. 60,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ 41,478 പേർക്കാണ് ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. സുരക്ഷാകാരണങ്ങൾ മൂലമാണു സീറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്.
ഡ്രസിംഗ് റൂമുകൾ, ഒഫീഷ്യലുകൾക്കുള്ള വിശ്രമമുറികൾ എന്നിവയുടെ ഒരുക്കങ്ങളും പൂർത്തിയാക്കി. രാജ്യാന്തരനിലവാരത്തിലുള്ള പ്രതലമാണു കൊച്ചിയിൽ കളിക്കാർക്കായി ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കില്ലെന്നു ഫിഫ സംഘം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയം കൈമാറുന്നതോടെ പൂർണമായ മേൽനോട്ടവും പരിപാലനവും നടത്താൻ ഫിഫയ്ക്കാവും.
സ്റ്റേഡിയങ്ങൾ ഇന്നു കൈമാറില്ല
11:44 PM Sep 17, 2017 | Deepika.com