ലണ്ടന്‍: സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍നിന്ന് ആഴ്സണല്‍ തോല്‍വി അറിയാതെ രക്ഷപ്പെട്ടു. കഴിഞ്ഞ അഞ്ചു കളിയില്‍ ചെല്‍സിയുടെ സ്റ്റേഡിയത്തില്‍ ആഴ്സണല്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇന്നലെ നടന്ന പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ക്ലബ്ബും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
മത്സരം ഗോള്രഹിതമായിരുന്നെങ്കില് ഓരോ നിമിഷവും ആക്രമണ-പ്രത്യാക്രമണങ്ങള്‍കൊണ്ട് ആവേശം നിറഞ്ഞതായിരുന്നു. ചെല്‍സി പ്രതിരോധനിരയിലെ ഡേവിഡ് ലൂയിസ് കളി അവസാനത്തോടടുത്തപ്പോള്‍ ചുവപ്പ്കാര്‍ഡ് കണ്ടു പുറത്തായി. മത്സരത്തില്‍ ആഴ്സണലിനായിരുന്നു ഗോള്‍ നേടാന്‍ അവസരങ്ങള്‍ കൂടുതല്‍ ലഭിച്ചത്. ആരോണ്‍ റാംസെയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ച് അലക്സാണ്ടര്‍ ലകാസെറ്റെയുടെ കാലിലെത്തി. ആ ഷോട്ട് പക്ഷേ പുറത്തേക്കു പോയി. ആദ്യ പകുതിയില്‍തന്നെ ഡാനി വെല്‍ബെക്കിന്റെ ഹെഡര്‍ ശ്രമം പുറത്തേക്കു പോയി. 2011 ഒക്ടോബറിനുശേഷം പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ചെല്‍സിയുടെ ഗ്രൗണ്ടില്‍ ജയിച്ചിട്ടില്ല. ഇതുവരെ സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ നടന്ന ആറു മത്സരങ്ങളില്‍ ആഴ്സണലിന്റെ തോല്‍വി 15-2 അഗ്രഗേറ്റിലാണ്. 2015ല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ നേടിയ ജയത്തിനുശേഷം ആഴ്സണല്‍ ആദ്യ ആറു സ്ഥാനക്കാരോട് എവേ ഗ്രൗണ്ടില്‍ വിജയം തേടുകയാണ്.
മറ്റൊരു മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ നാലു ഗോളിന് എവർട്ടണെ പരാജയപ്പെടുത്തി. അന്റോണിയോ വാലൻസിയ (4), ഹെൻറിഖ് മിഖതാരിയൻ (83), റൊമേലു ലുക്കാക്കു (89), അന്റോണി മാർഷൽ (90) എന്നിവരാണ് സ്കോർ ചെയ്തത്. അഞ്ചു കളികളിൽ നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ മുന്നിൽ. ഇതേ പോയിന്റുള്ള യുണൈറ്റഡാണ് രണ്ടാമത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെല്‍സി-ആഴ്സണല്‍ സമനില
11:44 PM Sep 17, 2017 | Deepika.com