സിയൂള്‍: ഇന്ത്യയുടെ പ്രിയപ്പെട്ട സിന്ധു തകര്‍പ്പന്‍ ഫോം തുടരുന്നു. കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഉജ്വല വിജയത്തോടെ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ ഹി ബിമംഗ്ജിയാവോയെ ഒന്നിനെതിരേ രണ്ട് ഗെയിമിന് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്കോര്‍: 21-10, 17-21, 21-16.
ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാലിടറി. രണ്ടാം ഗെയിം ചൈനീസ് താരം 21-17 നേടിയെങ്കിലും മൂന്നാം ഗെയിമില്‍ സിന്ധു ശക്തമായി തിരിച്ചെത്തി.
ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയ എട്ടു മത്സരങ്ങളില്‍ അഞ്ചിലും സിന്ധുവിനു പരാജയമായിരുന്നു ഫലം. മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച സിന്ധു ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 4-5ലെത്തി. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു.
ആദ്യ ഗെയിമില്‍ 9-1ന്റെ ലീഡ് നേടിയ ശേഷം സിന്ധുവിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ 4-4ന്റെ സമനിലയും പിന്നിട് 15-15ന്റെ സമനിലയും നേടിയെങ്കിലും പിന്നീട് ഗെയിം കൈവിട്ടു. നിര്‍ണായക ഗെയിമില്‍ മനസ്സാന്നിധ്യം കൈവിടാതെ പൊരുതിയ സിന്ധു വിജയം സ്വന്തമാക്കി. ഫൈനലില്‍ ജപ്പാന് താരം നോസോമി ഓകുഹാരയാണ് സിന്ധുവിന്റെ എതിരാളി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു ഓകുഹാരയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആ പരാജയത്തിന് പകരം ചോദിക്കാനുള്ള അവസരം കൂടിയാകും സിന്ധുവിന് ഈ പോരാട്ടം.
2016ലെ ചൈന സൂപ്പര്‍ സീരീസും ഇന്ത്യന്‍ സൂപ്പര്‍ സീരീസും നേടിയ സിന്ധുവിന് ഇവിടെയും വിജയിക്കാനായാല്‍ വലിയ നേട്ടമാകും. ഇന്നാണ് ഫൈനൽ. ക്വാര്‍ട്ടറില്‍ ജപ്പാന്റെ മിനാത്സു മിതാനിയെ 21-19, 16-21, 21-10 പരാജയപ്പെടുത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
കൊറിയ സൂപ്പര്‍ സീരീസില്‍ സിന്ധു ഫൈനലില്‍
11:55 PM Sep 16, 2017 | Deepika.com