ചെന്നൈ: ലങ്കാദഹനം കഴിഞ്ഞ ഇന്ത്യൻ ടീം ഇനി കങ്കാരുക്കളെ ആട്ടിയോടിക്കാനിറങ്ങുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ചെപ്പോക്കിൽ. ലങ്കയിലെ വിജയം സ്വന്തം മണ്ണിലും ആവര്‍ത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ക്രിക്കറ്റിലെ ഏറ്റവും ആവേശം ജനിപ്പിക്കുന്ന രണ്ടു ടീമുകളായ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ നില്ക്കുമ്പോള് കാണികള്‍ക്ക് ഉദ്വേഗത്തിന്റെ നിമിഷങ്ങളാവും ലഭ്യമാവുക. ലങ്കന്‍ പരമ്പരയില്‍ പ്രകടമായ ഫോം ഈ സീരിസിലും തുടരാനായാൽ ഇന്ത്യക്ക് വിജയം അനായാസമാകും. പരന്പര 5-0 നു നേടിയാൽ ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യ ഒന്നാമതെത്തും. ഓസ്ട്രേലിയയ്ക്കു മേലുള്ള ഇന്ത്യയുടെ ആദ്യ വൈറ്റ്വാഷ് കൂടിയാകും അത്. ഇപ്പോള്‍ രണ്ടാം റാങ്കിലുള്ള ഓസ്ട്രേലിയയ്ക്ക് ഒന്നാമതെത്താന്‍ ഈ പരമ്പര 4-1 ന് നേടിയാല്‍ മതി. ഈ വര്‍ഷം ആദ്യം ഇരുടീമുകളും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 2-1 ന് ഇന്ത്യ വിജയിച്ചിരുന്നു. ഇത് ടീമിന് ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
ഓസ്ട്രേലിയയുടെ പേസര്‍ ദ്വയം മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും ഇല്ലാത്ത ടീമാണ് കളിക്കളത്തിലിറങ്ങുന്നത്. ഇത് ഇന്ത്യന്‍ ബാറ്റിംഗില്‍ ഗുണം ചെയ്തേക്കും. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ഇടംകൈയൻ സ്പിന്നര്‍ അക്സര്‍ പട്ടേലിന്റെ അഭാവം പ്രകടമായേക്കും. പരിശീലന ഫുട്ബോള്‍ കളിക്കിടെ കണങ്കാലില്‍ പരിക്കേറ്റതിനാലാണ് അക്സര്‍ മാറിനില്‍ക്കുന്നത്. അക്സറിന്റെ അഭാവത്തിലും, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളിയെക്കുറിച്ച് ഓസീസിന് ബോധ്യമുണ്ട്. സ്പിന്നര്‍മാരായ കെ. കെ. ജിയാസും മുരുഗന് അശ്വിനും പരമ്പരയ്ക്കായി തയാറെടുക്കുന്നുണ്ട്.
1987ല്‍ റിലയന്‍സ് ലോകകപ്പിലാണ് ഇന്ത്യയും ഓസ്ട്രേലിയയും അവസാനമായി ഈ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയത്. അന്ന് കേവലം ഒരു റണ്‍സിന് ഓസീസ് വിജയിച്ചിരുന്നു. 2013ല്‍ ഇന്ത്യയില്‍ വച്ചു നടന്ന ഏകദിന പരമ്പരയില്‍ 3-2ന് ആതിഥേയര്‍ വിജയിച്ചിരുന്നു. ഏഴു മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിലെ രണ്ടു കളികള്‍ മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കുകയായിരുന്നു.
ചെന്നൈയിലെ പിച്ച് ബാറ്റിംഗ് പറുദീസയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരെ പ്രഹരശേഷി തെളിയിച്ചിട്ടുള്ള താരമാണ് രോഹിത്. 2013 പരമ്പരയിലായിരുന്നു താരം തന്റെ ആദ്യ ഏകദിന ഇരട്ടശതകം നേടിയത്. ഈ പരമ്പരയില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെയും താനുമാകും ഓപ്പണിംഗ് ജോടി എന്നും രോഹിത് അറിയിച്ചു. ഇതു സംബന്ധിച്ച് നേരത്തെ നായകന് വിരാട് കോഹ്ലിയും പരിശീലകന് രവി ശാസ്ത്രിയും സൂചന നല്‍കിയിരുന്നു.
ഓസ്ട്രേലിയയും മികച്ച മുന്നൊരുക്കവു മായാണ് എത്തിയിരി ക്കുന്നത്.
ഇന്ത്യന്‍ ടീം
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, കെ. എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, എം. എസ്. ധോണി (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്റ, ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്.
ഓസ്ട്രേലിയ
സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ഹില്‍ട്ടണ്‍ കാര്‍ട്ട്റൈറ്റ്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോണിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ജയിംസ് ഫോക്നര്‍, നാഥാന് കോള്‍ട്ടര്‍ നൈല്‍, പാറ്റ് കുമിന്‍സ്, കെയ്ന്‍ റിച്ചാര്ഡ്സണ്, അഷ്ടണ്‍ ആഗര്‍, ആഡം സാമ്പ, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ആരോണ്‍ ഫിഞ്ച്.
ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരന്പരയ്ക്ക് ഇന്നു തുടക്കം
11:55 PM Sep 16, 2017 | Deepika.com