കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തിനായി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കടമുറികൾ ഒഴിപ്പിക്കുന്പോൾ നഷ്ടപരിഹാരത്തിനായി നിശ്ചിത തുക നൽകുന്നതുൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ച് തീരുമാനം എടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. എറണാകുളം ചങ്ങന്പുഴ നഗർ വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 45 വ്യാപാരികൾ നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്. ലോക കപ്പിനു വേണ്ടി ഒക്ടോബർ 25 വരെ കടമുറികൾ അടച്ചിടാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിർദേശമനുസരിച്ച് വിശാല കൊച്ചി വികസന അഥോറിട്ടി നോട്ടീസ് നൽകിയതു ചോദ്യം ചെയ്ത് വ്യാപാരികൾ നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ചിന്റെ മുന്നിൽ ഉള്ളത്. ഇന്നലെ ഹർജി പരിഗണിക്കവെ, സുരക്ഷയുടെ പേരിൽ ഒരു മാസത്തേക്ക് കടകൾ അടച്ചിടേണ്ടി വരുമെന്നും ഇതിനുള്ള നഷ്ടപരിഹാരമായി നിശ്ചിത തുക വ്യാപാരികൾക്ക് നൽകുന്ന കാര്യം പരിഗണിക്കണമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. നഷ്ടപരിഹാരത്തുക എത്രയാകണം, ഇതിനായി കമ്മിറ്റിക്ക് രൂപം നൽകുന്പോൾ ആരെയൊക്കെ ഉൾപ്പെടുത്തണം എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിനായി നാളെ ഹർജി പരിഗണിക്കും.
കടകൾ ഒഴിപ്പിക്കുന്നതു വൈകിയാൽ മത്സരങ്ങൾ നഷ്ടമാകുമെന്നും സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കടയൊഴിപ്പിക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. താല്കാലികമായി കടകൾ ഒഴിയാനാണ് നിർദേശിച്ചത്. കരാർ അനുസരിച്ച് മത്സരങ്ങൾക്ക് വളരെ മുന്പു തന്നെ സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറണം. കളിക്കാരുടെയും കാണികളുടെയും ഒഫീഷ്യലുകളുടെയും സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനുണ്ട്. സ്റ്റേഡിയം കോംപ്ലക്സിൽ പാചകവാതകം ഉൾപ്പെയുള്ളവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് കാണികൾക്കും കളിക്കാർക്കും ഭീഷണിയാണ്. കായിക വികസനത്തിനുള്ള ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കു വേണ്ടിയാണ് സ്റ്റേഡിയം നിർമിച്ചത്. ഫിഫയുടെ വ്യവസ്ഥകൾ ലംഘിച്ചാൽ അന്താരാഷ്ട്ര മത്സരത്തിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടമാകുമെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഫുട്ബാൾ മത്സരത്തിനായി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കടമുറികൾ ഒഴിപ്പിക്കുന്പോൾ നഷ്ടപരിഹാരത്തിനായി നിശ്ചിത തുക നൽകുന്നതു സംബന്ധിച്ച് കൃത്യമായ തീരുമാനം എടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിലെ കടമുറികൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കും
11:55 PM Sep 16, 2017 | Deepika.com