കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് മൽസരവേദികളിലൊന്നായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലെത്തിയപ്പോൾ കൊച്ചിക്കു മീതെ ആശങ്കയുടെ കാർമേഘം. സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ അന്ത്യശാസനവും ഒഴിപ്പിക്കലിനെതിരേ കടയുടമകൾ ഹൈക്കോടതിയെ സമീപിച്ചതും കൊച്ചിക്കു വേദി നഷ്ടമാകുമോയെന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഒഴിപ്പിക്കലിനെതിരേ കടയുടമകൾ സമർപ്പിച്ച ഹർജിയിൽ ഇന്നു വരാനിരിക്കുന്ന ഹൈക്കോടതിയുടെ വിധി അനുസരിച്ചായിരിക്കും ഇനി കൊച്ചിയുടെ ലോകകപ്പ് മോഹങ്ങൾ പൂവണിയുക. ഇന്നലെ ഹൈക്കോടതി ഹർജി പരിഗണിച്ചപ്പോൾ, സ്റ്റേഡിയത്തിലെ കടകൾ ഒഴിപ്പിക്കുന്നതു സുരക്ഷാ കാരണങ്ങളാലാണെന്നും ഇതു നിയമവിരുദ്ധമല്ലെന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചു.
കടകൾ പൂട്ടണം!
ലോകകപ്പ് മത്സരങ്ങൾക്കു വേണ്ടി ഈ മാസം 15 മുതൽ ഒക്ടോബർ 25വരെ സ്റ്റേഡിയത്തിലെ കടകളും ഓഫീസുകളും പൂട്ടണമെന്ന നോട്ടീസ് ചോദ്യം ചെയ്ത് എറണാകുളം ചങ്ങന്പുഴനഗറിലെ വി. രാമചന്ദ്രൻ നായരടക്കം 44 കടയുടമകൾ നൽകിയ ഹർജിയിലാണു ഹൈക്കോടതി വിശദീകരണം ചോദിച്ചത്. കടകൾ ഒഴിയാൻ 25വരെ സമയം നൽകിയെന്നു ജിസിഡിഎ (വിശാല കൊച്ചി വികസന അഥോറിറ്റി) വാദിച്ചു. എന്നാൽ, കടകൾ പൂട്ടിയിട്ടാൽ നഷ്ടപരിഹാരം നൽകേണ്ടി വരില്ലേയെന്നും നോട്ടീസ് പ്രകാരം കടയുടമകൾക്കുണ്ടാവുന്ന നഷ്ടം കണക്കാക്കാൻ കമ്മിറ്റിയെ നിയോഗിക്കേണ്ടതല്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. അതേസമയം, രാജ്യാന്തര മത്സരത്തിനൊപ്പം കടയുടമകളുടെ ഉപജീവനവും സംരക്ഷിക്കേണ്ടതല്ലേയെന്നും പകരം എന്തു സംവിധാനം ഒരുക്കാനാവുമെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. തുടർന്ന് ഹർജി കൂടുതൽ വാദത്തിനായി ഇന്നത്തേക്കു മാറ്റി.
സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കടകൾ ഇന്നലെ ഒഴിയണമെന്നായിരുന്നു കടയുടമകളോടു ജിസിഡിഎ നിർദേശിച്ചിരുന്നത്. ഇതു കാണിച്ചുള്ള നോട്ടീസ് ദിവസങ്ങൾക്കു മുൻപു നൽകുകയും ചെയ്തു. എന്നാൽ, ഒഴിയുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കടയുടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒന്നര മാസത്തോളം കടകൾ അടച്ചിടുന്പോൾ സാന്പത്തികമായി വലിയ നഷ്ടം സംഭവിക്കും. ഈ പ്രശ്നം സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും ജിസിഡിഎ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണു കടയുടമകൾ പറയുന്നത്.
അയയാതെ ഫിഫ
എന്നാൽ, തങ്ങളുടെ നിബന്ധനങ്ങൾ പാലിക്കാത്ത പക്ഷം മത്സരങ്ങൾ നടത്താനാവില്ലെന്നു ഫിഫ അറിയിച്ചതോടെയാണു ലോകകപ്പ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കടകൾ ഒഴിപ്പിക്കാതെ മത്സരങ്ങൾ നടത്താനാവില്ലെന്ന മുന്നറിയിപ്പാണു ഫിഫ നൽകിയിരിക്കുന്നത്. സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളിൽ ഗ്യാസ് സിലണ്ടറുകളുണ്ട്. ഇവ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നു.
വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്പോൾ ഫിഫ ആവശ്യപ്പെടുന്ന സുരക്ഷയൊരുക്കാൻ സാധിക്കില്ല. ടിക്കറ്റ് ഇല്ലാതെ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ പോലും ആളുകൾക്കു പ്രവേശനമുണ്ടായിരിക്കില്ല. കടകൾ പ്രവർത്തിച്ചാൽ അവിടെയെത്തുന്നവരെ നിയന്ത്രിക്കാനാവില്ല. ഇങ്ങനെയുള്ള പ്രശ്നങ്ങളാണു ഫിഫ ഉയർത്തുന്നത്.
കളി കൈവിടുമോ?
കടകൾ ഒഴിപ്പിക്കാൻ വൈകിയാൽ മത്സരങ്ങൾ നഷ്ടമാകുമെന്നും സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കടയൊഴിപ്പിക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണ പത്രിക ഇന്നലെ നൽകി. താത്കാലികമായി കടകൾ ഒഴിയാനാണു നിർദേശിച്ചത്. കരാർ അനുസരിച്ചു മത്സരങ്ങൾക്ക് വളരെ മുന്പു തന്നെ സ്റ്റേഡിയം ഫിഫയ്ക്കു കൈമാറണം. കളിക്കാരുടെയും കാണികളുടെയും ഒഫീഷ്യലുകളുടെയും സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനുണ്ട്.
സ്റ്റേഡിയം കോംപ്ലക്സിൽ പാചകവാതകമടക്കമുള്ളവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതു കാണികൾക്കും കളിക്കാർക്കും ഭീഷണിയാണ്. കായിക വികസനത്തിനുള്ള ഫണ്ടുപയോഗിച്ച് രാജ്യാന്തര കായിക മത്സരങ്ങൾക്കു വേണ്ടിയാണ് സ്റ്റേഡിയം നിർമിച്ചത്. ഫിഫയുടെ വ്യവസ്ഥകൾ ലംഘിച്ചാൽ അന്താരാഷ് ട്ര മത്സരത്തിനു ആതിഥ്യം വഹിക്കാനുള്ള അവസരം കൊച്ചിക്കു നഷ്ടമാകും. വ്യക്തികളുടെ ബുദ്ധിമുട്ടിനും മുകളിലാണു പൊതുതാല്പര്യമെന്നും തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.എസ്. ശ്രീകല നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
ലോകകപ്പ് വേദി: കൊച്ചിയുടെ ഭാവി കോടതിയിൽ
12:25 AM Sep 16, 2017 | Deepika.com