ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളില്‍ ആഴ്സണലിനു ജയം. സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്നശേഷമാണ് ആഴ്സണല്‍ ജര്‍മന്‍ ക്ലബ് കോളോഹനെ തകര്‍ത്തത്. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ആഴ്സണലിന്റെ ജയം. മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോളോഹന് ആരാധകര്‍ ഗ്രൗണ്ടിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുര്ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. കോളോഹന് ആരാധകര്‍ ഹോം ടീമിന്റെ ആരാധകര്‍ക്കിടയില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തിരുന്നു. ഇവരെയും പുറത്താക്കിയശേഷമാണ് മത്സരം തുടങ്ങിയത്.
ഒമ്പതാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബയുടെ ഗോളില്‍ കോളോഹന് മുന്നിലെത്തി. തിരിച്ചടിക്കാനുള്ള ശ്രമം തുടര്‍ന്ന ആഴ്സണലിന്റെ ശ്രമം രണ്ടാം പകുതിയില്‍ ഫലം കണ്ടു. 49-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സെയ്ദ് കൊലാസെനിക് സമനില ഗോള്‍ നേടി. 67-ാം മിനിറ്റില്‍ അലക്സിസ് സാഞ്ചസിന്റെ ഒറ്റയാള്‍ മുന്നേറ്റം പീരങ്കിപടയ്ക്കു ലീഡ് നല്കി. 81-ാം മിനിറ്റില്‍ ഹെക്ടര്‍ ബെല്ലേറിന് ആഴ്സണലിന്റെ മൂന്നാം ഗോളും നേടി.
മറ്റൊരു മത്സരത്തിൽ എസി മിലാന് 5-1ന് ഓസ്ട്രിയ വിയന്നെ തകര്‍ത്തു. ആന്ദ്രെ സില്‍വയുടെ ഹാട്രിക്കാണ് മിലാന് തകര്‍പ്പന്‍ ജയമൊരുക്കിയത്. 10, 20, 56 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഹക്കന്‍ ചല്ഹാനൊഗ്ലു (7), സുസോ എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. അലക്സാണ്ടര്‍ ബോറോവിച്ചാണ് വിയന്നയുടെ ഏക ഗോള്‍ നേടിയത്. മറ്റ് പ്രധാന മത്സരങ്ങളില്‍ എവര്‍ട്ടണെ എതിരില്ലാത്ത മൂന്നു ഗോളിന് അറ്റ്ലാന്റ പരാജയപ്പെടുത്തി. സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ്, റയല്‍ സോസിദാദ്, നീസ്, ലാസിയോ എന്നിവയും ജയിച്ചു.
യൂറോപ്പ ലീഗ്: ആഴ്സണലിനും എസി മിലാനും ജയം
12:25 AM Sep 16, 2017 | Deepika.com