ന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്‍സ്്ലാം സ്വന്തമാക്കാനുറച്ച് സ്പെയിനിന്റെ റാഫേല്‍ നദാല്‍. സ്വിറ്റിസര്ലന്ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡററെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായെത്തിയ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയെ തകര്‍ത്ത് നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്കോര്‍: 4-6, 6-0, 6-3, 6-2. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ആറടി എട്ടിഞ്ചുകാരന് കെവിന് ആന്‍ഡേഴ്സണാണ് നദാലിന്റെ എതിരാളി. കരിയറില്‍ ആദ്യമായി ഒരു ഗ്രാന്‍സ്്ലാം ഫൈനലിലെത്തിയ ആന്ഡേഴ്സണ് സെമിയില്‍ സ്പെയിനിന്റെ പാബ്ലോ കറേനോ ബുസ്തയെ പരാജയപ്പെടുത്തി. സ്കോര്‍: 4-6, 7-5, 6-3, 6-4.
പവര്‍ഫുള്‍ നദാല്‍
എട്ടു വര്‍ഷം മുമ്പ് ഇതേ വേദിയില്‍ സെമി ഫൈനലില്‍ ഡെല്‍ പോട്രോയോട് പരാജയപ്പെട്ട നദാലിനെയല്ല കഴിഞ്ഞ ദിവസം ഫ്ളഷിംഗ് മെഡോസില്‍ കണ്ടത്. ആദ്യസെറ്റില്‍ മാത്രമാണ് നദാലിന് അല്പം പിഴച്ചത്. തുല്യ ശക്തികളുടെ പോരാട്ടം കണ്ട സെറ്റില്‍ ഭാഗ്യം അര്‍ജന്റൈന്‍ താരത്തിനൊപ്പം നിന്നു. ക്രോസ് കോര്‍ട്ട് പോരാട്ടത്തിലെ മേല്‍ക്കോയ്മയാണ് ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ഡെല്‍പോട്രോയ്ക്ക് തുണയായത്. എന്നാല്‍, രണ്ടാം സെറ്റില്‍ കഥ മാറി. എങ്ങനെയാണ് എതിരാളിയുടെ മാനസിക മുന്‍തൂക്കം ഇല്ലായ്മ ചെയ്യുന്നതെന്ന് കാണിക്കുകയായിരുന്നു നദാല്‍. തുടര്‍ച്ചയായ വിന്നേഴ്സുകള്‍ പായിച്ച നദാല്‍ ഡെല്‍ പോട്രോയ്ക്കു മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. തുടര്‍ച്ചയായി ഒമ്പതു ഗെയിമുകള്‍ നേടി 6-0നു രണ്ടാം സെറ്റു നേടിയ നദാല്‍, വരാനിരിക്കുന്നതെന്തെന്ന് ഡെല്‍ പോട്രോയെ മനസിലാക്കുകയായിരുന്നു. മൂന്നാം സെറ്റില്‍ ഡെല്‍ പോട്രോയ്ക്കു വിനയായത് അവിചാരിതമായി സംഭവിക്കുന്ന പിഴവുകളായിരുന്നു. നദാലിന്റെ പവര്‍ പാക്ഡ് ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ക്കു മറുപടി നല്കാനാവാതെ വിഷമിച്ചതോടെ മൂന്നും നാലും സെറ്റുകള്‍ നദാലിന്. മത്സരത്തില്‍ 45 വിന്നറുകളാണ് നദാല്‍ പായിച്ചത്. ഡെല്‍ പോട്രോയാകട്ടെ, 23 മാത്രം. അനാവശ്യ പിഴവുകളാകട്ടെ, ഡെല്‍ പോട്രോയ്ക്ക് 40ഉം നദാലിന് 20ഉം. 2010ലും 2013ലും ഇവിടെ ചാമ്പ്യനായ ലോക ഒന്നാം നമ്പര്‍ താരം നദാല്‍ തന്റെ 16-ാം ഗ്രാന്സ്്ലാമാണ് ഉറ്റുനോക്കുന്നത്.
കരിയറിലെ ആദ്യഗ്രാന്സ്്ലാമില് മുത്തമിടാനൊരുങ്ങുന്ന ആന്ഡേഴ്സണ് ബുസ്തയെ പരാജയപ്പെടുത്തിയത് അത്ര അനായാസമായിട്ടില്ല. ആദ്യ സെറ്റ്് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന ആന്ഡേഴ്സണ് എതിരാളിയെ നിഷ്പ്രഭനാക്കി മുന്നേറി. 1973നു ശേഷം ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്. നദാലും ആന്‍ഡേഴ്സണും ഇതിനു മുമ്പ് നാലു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനൊപ്പമായിരുന്നു.
സാനിയ സഖ്യം സെമിയില്‍ തോറ്റു
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - ചൈനയുടെ ഷുവായി പെംഗ് സഖ്യം സെമിയില്‍ തോറ്റു പുറത്തായി. സാനിയയുടെ മുന്‍ കൂട്ടുകാരി സ്വിറ്റ്സര്‍ലൻഡിന്റെ മാര്‍ട്ടിന ഹിംഗിസ് - ചൈനീസ് തായ്പേയിയുടെ യംഗ് ജാന്‍ ചാന് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് സാനിയ സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. സ്കോര്‍: 6-4, 6-4. ആദ്യ സെറ്റില്‍ 3-0ന്റെ ലീഡ് നേടിയ ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ പരാജയം. രണ്ടാം സെറ്റിലും തുടക്കത്തില്‍ മുന്‍തൂക്കം നേടിയ ശേഷം തോൽവി വഴങ്ങുകയായിരുന്നു. 3-1ന്റെ ലീഡ് രണ്ടാം സെറ്റില്‍ സാനിയ സഖ്യം നേടി. യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ സാനിയയുടെ പരാജയത്തോടെ അവസാനിച്ചു.
ബുള്ളറ്റ് റാഫ
12:00 AM Sep 10, 2017 | Deepika.com