ന്യൂയോര്‍ക്ക്: ഇത്തവണത്തെ യുഎസ് ഓപ്പണ്‍ വനിതകളുടെ ഫൈനലിനു പ്രത്യേകതകള്‍ ഉണ്ട്. ആരും പ്രതീക്ഷിക്കാത്ത രണ്ടു പേരാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അമേരിക്കയുടെ സൊളാന് സ്റ്റീഫന്‍സും മാഡിസണ്‍ കീസുമാണ് ഫൈനലിലെത്തിയിരിക്കുന്നത്. രണ്ട് അമേരിക്കക്കാര്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടുകയാണ്. 2002ല്‍ സെറീന വില്യംസും വീനസ് വില്യംസും ഫൈനലില്‍ പോരടിച്ചശേഷം അമേരിക്കക്കാരുടെ ആദ്യ ഫൈനലാണ്. സ്റ്റീഫന്‍സിന്റെയും കീസിന്റെയും ആദ്യ ഗ്രാന്സ്ലാം ഫൈനലാണ്. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30നാണ് ഫൈനൽ.
ഇടതു കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ 11 മാസം ടെന്നീസില്‍നിന്നു വിട്ടുനിന്ന സ്റ്റീഫന്‍സ് ജൂലൈയിലാണ് കളിയിലേക്കു തിരിച്ചെത്തിയത്. സെമി ഫൈനലില്‍ സീഡ് ചെയ്യപ്പെടാത്ത സ്റ്റീഫന്‍സ് ഏഴു ഗ്രാന്സ്ലാം നേടിയ വീനസ് വില്യംസിനെ 6-1, 0-6, 7-5ന് തോല്‍പ്പിച്ചു. ഗ്രാന്‍ സ്ലാം ഫൈനലിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്റ്റീഫന്‍സ് പറഞ്ഞു. സ്വന്തം നാട്ടിലെ ഗ്രാൻസ്ലാമായതുകൊണ്ട് സന്തോഷത്തിന് പ്രത്യേകതയുണ്ടെന്നും താരം പറഞ്ഞു.
കഴിഞ്ഞ പത്തുമാസത്തിനിടെ രണ്ടു തവണ ഇടതു കൈക്കുഴയ്ക്കു സര്‍ജറി നടത്തേണ്ടിവന്ന 15-ാം സീഡ് മാഡിസണ്‍ കീസ് 20-ാം സീഡ് അമേരിക്കയുടെതന്നെ കൊക്കോ വാന്ഡെവെഗയെ 6-1, 6-2ന് കീഴടക്കി. ഫൈനല്‍ പ്രവേശനത്തില്‍ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് കീസ് പറഞ്ഞു. ഞാന്‍ നന്നായി കളിച്ചു- താരം പറഞ്ഞു. കൂട്ടുകാരും ഫെഡ് കപ്പിലെ സഹതാരങ്ങളുമാണ് സ്റ്റീഫന്‍സും കീസും. ഇതിനു മുമ്പ് 2015ലെ മയാമി മസാറ്റേഴ്സില് ഏറ്റുമുട്ടിയതാണ് ഇരുവരുടെയും ഏക പോരാട്ടം. അന്ന് സ്റ്റീഫന്‍സ് ജയിച്ചിരുന്നു.
ജൂലൈയില്‍ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റീഫന്‍സ് 957-ാം റാങ്കിലായിരുന്നു. 16 മത്സരങ്ങളില്‍ പതിനാലിലും ജയിച്ചു. കനേഡിയന്‍ ഓപ്പണിലും സിന്‍സിനാറ്റി മാസ്റ്റേഴ്സിലും ഫൈനലിലെത്താനുമായി.
2010 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ജസ്റ്റിന് ഹെനിന് ഫൈനലിലെത്തിയശേഷം ഏറ്റവും കുറഞ്ഞ റാങ്കിംഗില്‍ ഒരു ഗ്രാന്സ്ലാം ഫൈനലിലെത്തുന്ന ആദ്യ താരമാണ് സ്റ്റീഫന്‍സ്. നിലവില്‍ 83-ാം റാങ്കിലാണ് സ്റ്റീഫന്‍സ്. 2009ല്‍ റാങ്കൊന്നും ചെയ്യപ്പെടാതിരുന്ന കിം ക്ലിസ്റ്റേഴ്സ് യുഎസ് ഓപ്പണ്‍ ഫൈനലെത്തി കിരീടം നേടിയിരുന്നു. പുതിയ റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍ സ്റ്റീഫന്‍സ് ആദ്യ 25ലെത്തും.
സ്റ്റീഫന്‍സിനെ 2015ലെ ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വീനസ് തോല്‍പ്പിച്ചിരുന്നു. ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരവും അതായിരുന്നു. ഈ സെമി ഫൈനലില്‍ 51 അണ്ഫോഴ്സ്ഡ് എററുകളാണ് വീനസ്് വരുത്തിയത്. മുപ്പത്തിയേഴുകാരിയായ വീനസ് ഫൈനലിലെത്തിയിരുന്നെങ്കില്‍ യുഎസ് ഓപ്പണിന്റെ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായമുള്ള വനിതാ സിംഗിള്‍സ് താരമായേനെ. 2011നുശേഷം വീനസ് റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ കടക്കും.
ലോക 16-ാം റാങ്കുകാരിയ കീസ് അനായാ സമായാണ് അടുത്ത കൂട്ടുകാരി വാന്‍ഡെ വാഗെയെ പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ വലതുകാലിന് പരിക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കീസ് മെഡിക്കല്‍ ടൈംഔട്ട് എടുത്തിരുന്നു. ഫൈനലില്‍ പരിക്ക് ഗുരുതകമാകുമോ എന്ന ആശങ്കയുണ്ട്. ഗംഭീരമായി മത്സരം തുടങ്ങാന്‍ കീസിനായി. വെറും 24 മിനിറ്റുകൊണ്ട് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും കീസിന്റെ ആധിപത്യത്തെ എതിര്‍ക്കാന്‍ വാന്ഡ്വെഗെയ്ക്കായില്ല.
യുഎസ് ഓപ്പണ്‍: ആദ്യ ഗ്രാൻസ്ലാം തേടി സ്റ്റീഫൻസ് X കീസ്
12:05 AM Sep 09, 2017 | Deepika.com