അഹമ്മദബാദില്‍ നടന്ന ദേശീയ ചലഞ്ചേഴ്സ് ചെസ് ടൂര്‍ണ്ണമെന്റില്‍ 12 റൗണ്ടു വരെ ലീഡു ചെയ്തിരുന്ന റെയില്‍വേയുടെ താരം സ്വപ്നില്‍ എസ്. ദോപദെയെ ഫൈനല്‍ റൗണ്ടില്‍ ഒരു പൊരിഞ്ഞ പോരാട്ടത്തിലൂടെ എഴുപത്തിയഞ്ചാം നീക്കത്തില്‍ റെയില്‍വേയുടെ തന്നെ താരം ദീപന് ച ക്രവര്‍ത്തി പരാജയപ്പെടുത്തി പത്തര പോയിന്റ് നേടി ചാമ്പ്യനായി. പത്തു പോയിന്റ് മുന്‍ റൗണ്ടില്‍ തന്നെ ഉണ്ടായാരുന്ന സ്വപ്നില്‍ ദോപദെയ്ക്കാണ് രണ്ടാം സ്ഥാനം. രണ്ടാം ബോര്‍ഡില്‍ നടന്ന മത്സരത്തില്‍ ദേബാശിഷ് ദാസും ആർ. ആർ. ലഷ്മണനും മിനിറ്റുകള്‍ക്കകം 15 നീക്കങ്ങളില്‍ പോയിന്റ് പങ്കവച്ച് ഒന്‍പതര വീതമാക്കി ദേശീയ പ്രീമിയര്‍ ചെസിലേക്ക് യോഗ്യത നേടി. തുടര്‍ന്നുള്ള ആറു ബോര്‍ഡുകളില്‍ എട്ടര പോയിന്റുകാര് തമ്മില്‍ ഉഗ്രപോരാട്ടമാണ് നടന്നത്. അതില്‍ ഒരു ബോര്‍ഡില്‍ മാത്രം സമനില വന്നു. ബാക്കി അഞ്ചു ബോര്‍ഡുകളില്‍ ജയിച്ച് ഒന്‍പതര പോയിന്റ് നേടിയവര്‍ക്കെല്ലാം പ്രീമിയര്‍ ചെസിലേക്ക് യോഗ്യത ലഭിച്ചു. മലയാളി താരം എസ്.എൽ. നാരായണന് മേരി ആന്‍ ഗോമസിനെ പരാജയപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി പ്രീമിയര്‍ ചെസില്‍ കളിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്. ഹിമാന്‍ഷു ശര്‍മ ലളിത് ബാബു, അഭിജിത് കുണ്ടെ, നിതിന്‍ എന്നിവരാണ് യോഗ്യത നേടിയ മറ്റു കളിക്കാര്‍. ഈ ഒന്‍പതു പേരും മുന്‍ വര്‍ഷത്തെ ദേശീയ ചാമ്പ്യന്‍ മുരളി കാര്‍ത്തികേയനും 2650 നു മുകളില്‍ റേറ്റിംഗ് ഉള്ള നാല് ഇന്ത്യന്‍ ടോപ്പ് കളിക്കാരും ചേര്‍ന്ന 14 പേരാണ് ദേശീയ പ്രീമിയര്‍ ചെസ് കളിക്കുന്നത്. റെയില്‍വേയ്ക്കുവേണ്ടി കളിച്ച മലയാളി താരം കെ.രത്നാകരന് എട്ടു പോയിന്റ് നേടി.
ടി.കെ.ജോസഫ് പ്രവിത്താനം
ചെസ്: ദീപന് ചക്രവര്‍ത്തി ചാമ്പ്യന്‍
11:50 PM Aug 23, 2017 | Deepika.com