കാസർഗോഡ്: ഇന്ത്യൻ ഫുട്ബോളിലെ തലമുതിർന്ന ക്ലബായ ഈസ്റ്റ് ബംഗാളിന്റെ ഗോൾവലയ്ക്ക് ഇനി കെ.മിർഷാദിന്റെ കരുത്തുറ്റ കൈകൾ. നീലേശ്വരം ബങ്കളം സ്വദേശിയായ ഈ 23കാരൻ ഗോകുലം എഫ്സി, എഫ്സി ബാർഡസ് ഗോവ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച അനുഭവസന്പത്തുമായാണ് ഈസ്റ്റ് ബംഗാളിന്റെ ജഴ്സിയണിയുന്നത്.
സ്കൂൾ പഠനകാലത്ത് തന്നെ മിർഷാദിന് ഫുട്ബോൾ ഹരമായിരുന്നു. കക്കാട്ട് ജിഎച്ച്എസ്എസിന്റെ ഗോളിയായ മിർഷാദ് പിന്നീട് ബങ്കളം റെഡ്സ്റ്റാറിനു വേണ്ടി കളത്തിലിറങ്ങി. കഴിഞ്ഞ സംസ്ഥാന ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ജില്ലാ ടീമിൽ അംഗമായിരുന്നു. ടൂർണമെന്റിലെ മികച്ച പ്രകടനം മിർഷാദിനെ സന്തോഷ് ട്രോഫിയുടെ ക്യാന്പിലേക്കെത്തിച്ചു. പിന്നീട് ഗോകുലം എഫ്സി, എഫ്സി ഗോവ ക്ലബുകൾക്കുവേണ്ടി ഗോൾവല കാത്തു. സംസ്ഥാന അണ്ടർ-21 ടീമിനുവേണ്ടിയും മിർഷാദ് ജഴ്സിയണിഞ്ഞു. ഗോകുലം എഫ്സിക്കുവേണ്ടി മലപ്പുറത്ത് കളിക്കുന്പോൾ ഈസ്റ്റ് ബംഗാൾ താരമായിരുന്ന അൽവിറ്റോ ഡി കുഞ്ഞയുടെ മനസിൽ മിർഷാദിന്റെ മുഖം പതിഞ്ഞു.
ഇതോടെയാണ് ഈസ്റ്റ് ബംഗാളിന്റെ ടീമിലേക്ക് മിർഷാദിനു വഴിതെളിഞ്ഞത്. ഗോവൻ ലീഗിലെ മിന്നുംപ്രകടനം കോൽക്കത്തയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. മിർഷാദ് കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നു പരിശീലനം ആരംഭിച്ചു. വരുന്ന കോൽക്കത്ത ലീഗിൽ ഈസ്റ്റ് ബംഗാളിനുവേണ്ടി കളത്തിലിറങ്ങാമെന്നാണ് പ്രതീക്ഷയെന്ന് മിർഷാദ് ദീപികയോട് പറഞ്ഞു. സ്ട്രൈക്കർമാരായ വി.പി.സുഹൈർ, ജോബി എന്നിവരാണ് ടീമിലെ മറ്റു മലയാളികൾ. ലൂയിസ് സേവ്യർ ബരാറ്റോയും ദിവ്യേന്ദു സർക്കാരുമാണ് മിർഷാദിനെകൂടാതെ ടീമിലുള്ള ഗോൾകീപ്പർമാർ. അഹമ്മദ്-നബീസ ദന്പതികളുടെ മകനാണ് മിർഷാദ്.
ഷൈബിൻ ജോസഫ്
ഈസ്റ്റ് ബംഗാളിന്റെ ഗോൾവല കാക്കാൻ നീലേശ്വരം സ്വദേശി
11:48 PM Aug 22, 2017 | Deepika.com