വെംബ്ലി: ടോട്ടനത്തിന്റെ നിര്‍ഭാഗ്യമോ ചെല്‍സിയുടെ നിശ്ചയദാര്ഢ്യമോ എന്നറിയില്ല, നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം ചെല്‍സിക്കൊപ്പം. സമനിലയോ, ഒരു മിറക്കിള്‍ സംഭവിച്ചാല്‍ വിജയമോ മനസ്സിലുറപ്പിച്ച ടോട്ടനത്തിന്റെയും ആരാധകരുടെയും ചങ്കു തകര്‍ന്നു വീണ 87-ാം മിനിറ്റ്. വിജയിച്ചില്ലെങ്കില്‍ക്കൂടി തോല്‍ക്കില്ലെന്നുറപ്പിച്ച നിമിഷങ്ങള്‍. അതും സ്വന്തമായി ഒരു ഗോള്‍ പോലും അടിക്കാതെ.
ടോട്ടനത്തിനെതിരേ ഒരു ഗോള്‍ നേടി മുന്നേറിക്കൊണ്ടിരിക്കവേ വിജയം വെറും എട്ടു മിനിറ്റ് അകലെയായിരിക്കുമ്പോള്‍ ഒരു കനത്ത തിരിച്ചടി ചെല്‍സിക്ക് കിട്ടി. മിച്ചി ബാറ്റ്ഷുവായിയുടെ ഒരു ഹെഡർ സെല്‍ഫ് ഗോളായതോടെ ഇരുവരും സമനിലയില്‍. ഇതോടെ ഭാഗ്യം ടോട്ടനത്തിനൊപ്പമെന്ന് എല്ലാവരും മനസില്‍ കുറിച്ചു.
പക്ഷേ മാര്‍കോസ് അലോന്‍സോയ്ക്ക് അടങ്ങിയിരിക്കാനാകുമായിരുന്നില്ല. ഗാലറിയില്‍ ഇരു ടീമിന്റെയും ആരാധകര്‍ മത്സരിച്ച് ആരവം തുടങ്ങിക്കഴിഞ്ഞിരുന്നു. മൂന്നു മിനിറ്റ് ബാക്കി. പെട്ടെന്ന് ഗാലറിയുടെ ഒരു ഭാഗം നിശബ്ദമായി.
പെനാല്‍റ്റി ഏരിയായില്‍ നിന്ന് അലന്‍സോ കോണ്വെട്ടി തൊടുത്ത പന്ത് ഗോളി ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് ടോട്ടനത്തിന്റെ വലയില്‍. അക്ഷരാര്‍ഥത്തില്‍ മിറക്കിള്‍. 2-1 ന് വിജയം ചെല്‍സിക്കൊപ്പം.
ടീം മാനേജര്‍ അന്റോണിയോ കോന്റെ ചാമ്പ്യന്മാരുടെ ഉചിതമായ പ്രകടനം എന്ന് ടീമിന്റെ പ്രകടനത്തെ വിലയിരുത്തി. ഓരോ നിമിഷവും അംഗങ്ങള്‍ കാണിച്ച കളിവീര്യം തന്നെ സന്തുഷ്ടനാക്കുന്നു. കഴിഞ്ഞ സീസണിലെ വിജയത്വര ടീമില്‍ നിലനില്ക്കുന്നു. ജയിച്ചേ അടങ്ങൂ -കോന്റെപറയുന്നു.
കളി തുടങ്ങി 24-ാം മിനിറ്റില്‍ ഒരുമികച്ച ഫ്രീകിക്കിലൂടെ ആദ്യഗോള്‍ നേടിയതും അലന്‍സോ തന്നെയായിരുന്നു. സമനില പിടിക്കാന്‍ ടോട്ടനവും രണ്ടാം ഗോള്‍ നേട്ടത്തിനായി ചെല്‍സിയും കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ സംഭവിച്ചതെല്ലാം അപ്രതീക്ഷിതങ്ങളായിരുന്നു.
അവസാന നിമിഷങ്ങളില്‍ നടത്തിയ പ്രകടനം തനിക്കു തന്നെ വിശ്വസിക്കാനാകുന്നില്ല. ഫ്രീകിക്കില്‍ നിന്ന് ഒരു ഗോള്‍ പിറക്കുക എന്നത് പരിശീലന സമയത്തു പോലും സംഭവിച്ചിട്ടില്ല എന്ന് അലന്‍സോയുടെ വാക്കുകള്‍.
തന്റെ ചുണക്കുട്ടികളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് നന്ദി പറയുന്നുവെന്ന് കോന്റെ മാധ്യമങ്ങളോടു പറഞ്ഞു. അവരുടെ ആഗ്രഹവും വിഷമഘട്ടങ്ങളില്‍ പോലും ഗ്രൗണ്ടില്‍ കാണിക്കുന്ന അര്‍പ്പണബോധവും അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ടോട്ടനം ടീം മാനേജര്‍ മൗറീഷ്യോ പോഷെട്ടിനോയും തന്റെ ടീമിന്റെ പ്രകടനത്തെ ന്യായീകരിച്ചു. “ഞങ്ങള്‍ നിരാശരാണ്. വിജയം ഞങ്ങള്‍ പ്രതീക്ഷിരുന്നു.
അവസാനത്തെ മൂന്നു മിനിറ്റില്‍ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു” മാബോജര് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പാണ് ടോട്ടന്‍ഹാം.
ചെൽസി രക്ഷപ്പെട്ടു
12:08 AM Aug 22, 2017 | Deepika.com