ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നാരംഭം. മെഡല്‍ ലക്ഷ്യവുമായി ഒളിമ്പ്യന്മാരായ കിഡംബി ശ്രീകാന്തും പി വി സിന്ധുവും കളത്തിലിറങ്ങും. ചാമ്പ്യന്‍ഷിപ്പില്‍ മുമ്പ് രണ്ടുതവണ വെങ്കലം നേടിയ സിന്ധുവും കുറെ നാളുകളായി മികച്ച ഫോമില്‍ തുടരുന്ന കിഡംബിയും സ്വര്‍ണമാണ് ലക്ഷ്യം വയ്ക്കുന്നത്.
അടുത്തിടെ ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും നടന്ന ടൂര്‍ണമെന്റ് കിരീടങ്ങൾ സ്വന്തമാക്കിയ ശേഷം തന്റെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പ് മെഡലിനായാണ് കിഡംബിയുടെ ശ്രമം. “നന്നായി കളിക്കാനാകുമെന്ന് വിശ്വാസമുണ്ട്. പക്ഷേ ലോകോത്തര കളിക്കാരെല്ലാം തികഞ്ഞ ഫോമിലാകും എത്തുന്നത് എന്നതുകൊണ്ടു തന്നെ ആദ്യറൗണ്ടുകള്‍ നന്നായി കളിക്കുന്നതിലായിരിക്കും എന്റെ ശ്രദ്ധ’’ - ശ്രീകാന്ത് പറഞ്ഞു. ആദ്യ റൗണ്ടില്‍ റഷ്യയുടെ സെര്‍ജി സിറാന്റിനോടാകും ശ്രീകാന്ത് ഏറ്റുമുട്ടുക. 2013ലും 2014 ലും സ്വന്തമാക്കിയ വെങ്കലം സ്വര്‍ണമാക്കി മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് സിന്ധു. കഴിഞ്ഞ വര്‍ഷം നടന്ന റിയോ ഒളിമ്പിക്സില്‍ വെള്ളി സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ സിന്ധു 2016 ലെ ചൈനാ ഓപ്പണും ഈ വര്‍ഷത്തെ ഇന്ത്യാ ഓപ്പണും സ്വന്തമാക്കി.
ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന അംഗീകാരം 2015ല്‍ സ്വന്തമാക്കിയ സൈന നെഹ്വാളും ഈ ചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടി.
രണ്ടാം റൗണ്ടില്‍ കൊറിയയുടെ കിം ഹ്യോ മിന്നിനോടോ ഈജിപ്തിന്റെ ഹാദിയ ഹോസ്നിയോടോ ആകും സിന്ധു ഏറ്റു മുട്ടേണ്ടി വരിക. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയാല്‍ സിന്ധുവിന്റെ എതിരാളി ചൈനീസ് താരം സുന് യു ആണ്. സൈനയ്ക്കാകട്ടെ പ്രീക്വാര്‍ട്ടറിലെത്താന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സബ്രിന ജാക്വറ്റിനെയും യുക്രെയ്ൻ താരം നതാലിയ വോട്സെകിനെയുംഅട്ടിമറിച്ചേ പറ്റൂ.
പുരുഷതാരങ്ങളും വന്‍ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുന്നത്. സിംഗപ്പൂരില്‍ നടന്ന സൂപ്പര്‍ സീരിസില്‍ ടൈറ്റില്‍ സ്വന്തമാക്കിയ ബി. സായ് പ്രണീത്,സയ്യിദ് മോദി ഗ്രാന്‍പ്രീ ഗോള്‍ഡ് ജേതാവ് സമീര്‍ വര്‍മ എന്നിവരാണ് ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ. പ്രണീത് ,തായ്ലന്ഡ് ഗ്രാന്‍പ്രീ ഗോള്‍ഡ് ജേതാവുമാണ്. സമീറിന്റെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പാണ് ഇത്.
വനിതാ സിംഗിള്‍സില്‍ നാഷണല്‍ ചാമ്പ്യന്‍ ഋതുപര്‍ണ ദാസ് ഫിന്നിഷ് താരം ഐറി മിക്കേലയെ എതിരിടും. ഇംഗ്ലണ്ടിന്റെ കോലി ബിര്ച് ആണ് തന്വി ലാദിന്റെ എതിരാളി.
സൈന - സിന്ധു സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്നത് ലോക ഒന്നാം നമ്പര്‍ തായ്സു യിംഗ്, കരോലിന മാരിന് സഖ്യമാണ്. കരോലിന മുമ്പ് രണ്ടു തവണ ലോകചാമ്പ്യന്‍ഷിപ്പ് നേടിയ താരമാണ്. പുരുഷവിഭാഗത്തില്‍ ഒളിമ്പ്യന്മാരായ മനു അട്രി, സുമീത് റെഡ്ഢി എന്നിവരും ഡബിള്‍സില്‍ ചിരാഗ്സെന് സാത്വിക്സൈരാജ് സഖ്യവും അര്ജുന് എം.ആര്. രാമചന്ദ്രന് ശ്ലോക് സഖ്യവും മത്സരത്തിനിറങ്ങും.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പ്രതീക്ഷയായി സിന്ധുവും ശ്രീകാന്തും
11:06 PM Aug 20, 2017 | Deepika.com