മുംബൈ: ത്രിരാഷ് ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു ജയം. ഒരു ഗോളിനു പിന്നില്‍ നിന്നശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് ഇന്ത്യ മൗറീഷ്യസിനെ പരാജയപ്പെടുത്തി. ബല്‍വന്ത് സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ വിജയ ഗോള്‍.
മെര്വിന് ജോസ്ലിനിലൂടെ (15) മൗറീഷ്യസ് ആദ്യം മുന്നിലെത്തി. ആദ്യ പകുതി തീരുംമുമ്പ് റോബിന്‍സിംഗ് (37) സമനില ഗോള്‍ നേടി. രണ്ടാം പകുതില്‍ പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിംഗ് (62) ഇന്ത്യക്കു വിജയം നല്കിയ ഗോള്‍ കുറിച്ചു. ഇന്ത്യന്‍ കുപ്പായത്തില്‍ ബല്‍വന്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഈ വര്‍ഷം ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യന്‍ ടീമില്‍ ഗോള്‍കീപ്പര്‍ സ്ഥാനത്ത് സുബ്രത പോളിനെ പരിശീലകൻ സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് ഇറക്കി. ഈ സ്ഥാനം രണ്ടു വര്‍ഷം മുമ്പ് ഗുര്‍പ്രീത് സിംഗ് സന്ധുവിനു വിട്ടുകൊടുത്തശേഷം പോള്‍ ആദ്യമായാണ് ആദ്യ പതിനൊന്നില്‍ ഇടംപിടിക്കുന്നത്. ബംഗളൂരു എഫ്സിയുടെ പല കളിക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനായില്ല. സന്ദേശ് ജിംഗനായിരുന്ന നായകന്റെ ആം ബാന്‍ഡ് കെട്ടിയത്. ജെജെയും റോബിന്സിംഗുമായിരുന്നു മുന്നേറ്റനിരയില്‍. നീണ്ട ഇടവേളയ്ക്കുശേഷം കളിക്കുന്ന ഇന്ത്യക്കെതിരേ തുടക്കത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ മൗറീഷ്യസ് മുന്നേറ്റക്കാര്‍ക്കായി.
പ്രതിരോധത്തില്‍ പന്ത് ക്ലിയര്‍ ചെയ്തതിന്റെ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. നാരായണ്‍ ദാസ് ക്ലിയര്‍ ചെയ്ത പന്ത് മെര്വിന് ജോസ്ലിന്റെ മുന്നില്‍ വന്നു വീഴുകയായിരുന്നു. അനസ് ഇടത്തൊടികയുടെ ദേഹത്ത് തട്ടിയാണ് പന്ത് വലയില്‍ വീണത്. മൗറീഷ്യസിന്റെ സീനിയര്‍ കുപ്പായത്തില്‍ മെര്‍വിന്റെ ആദ്യ ഗോളായിരുന്നു. മൗറീഷ്യസ് അര്‍ഹിച്ച ഗോളായിരുന്നു ഇത്.
ഇന്ത്യ തിരിച്ചടിക്കാനുള്ള ശ്രമം ആരംഭിച്ചു. 37-ാം മിനിറ്റില്‍ റോബിന്‍സിംഗിന്റെ മികച്ച മുന്നേറ്റത്തിനൊടുവില്‍ സമനില ഗോള്‍ വന്നു. രണ്ടാം പകുതിയില്‍ റോബിന്സിംഗിനു പകരം ബല്‍വന്ത് സിംഗിനെ ഇറക്കി. 2013നുശേഷം ആദ്യമായാണ് ബല്‍വന്ത് സിംഗ് ദേശീയകുപ്പായത്തില്‍ ഇറങ്ങുന്നത്. ബല്‍വന്ത് സിംഗും ജെജെയും അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തു. 62-ാം മിനിറ്റില്‍ ജെജെയുടെ പാസില്‍ ബല്‍വന്ത് വല കുലുക്കി.
ഇന്ത്യക്കു ജയം
11:57 PM Aug 19, 2017 | Deepika.com