മാഡ്രിഡ്: മാര്‍ക്കോ അസെന്‍സിയോയും കരീം ബെന്‍സമയും ആദ്യ പകുതിയില്‍ നേടിയ തകര്‍പ്പന്‍ ഗോളുകള്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് സൂപ്പര്‍ കപ്പ് സമ്മാനിച്ചു. സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് 2-0ന് ബാഴ്സലോണയെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ടു. ഇരുപാദങ്ങളിലായി നടന്ന സൂപ്പര്‍കപ്പ് പോരാട്ടത്തില്‍ റയല്‍ 5-1ന് ജയിച്ചു. ഞായറാഴ്ച ബാഴ്സലോണയുടെ സ്വന്തം ഗ്രൗണ്ടായ ന്യൂകാമ്പില്‍ നടന്ന മത്സരത്തില്‍ റയല്‍ 3-1ന്റെ ജയം നേടിയിരുന്നു. 2012നുശേഷം ആദ്യമായാണ് റയല്‍ ചാമ്പ്യന്മാരാകുന്നത്. റയലിന്റെ പത്താം സൂപ്പര്‍ കപ്പ് നേട്ടമാണ്.
അഞ്ചു മത്സരങ്ങളുടെ വിലക്കിനെത്തുടര്‍ന്ന് പുറത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ റയല്‍ ചിരവൈരികളായ ബാഴ്സലോണയെ കളിയുടെ എല്ലാ മേഖലകളിലും പിന്നി ലാക്കി . സൂപ്പര്‍ താരം റൊണാള്‍ഡോയുടെ കുറവ് റയല്‍ ഒരുതരത്തിലും കളത്തില്‍ പ്രകടിപ്പിച്ചില്ല. ചാമ്പ്യന്‍സ് ലീഗില്‍ പാരി സാന്‍ ഷെര്മയിനെതിരേ നേടിയതുപോലെ ഒരു ജയം ബാഴ്സലോണ ആരാധകര്‍ പ്രതീക്ഷിച്ചു.
എന്നാല്‍, തുടക്കത്തിലേ മുന്നി ലെത്തിയ റയൽ ബാഴ്സലോണയ്ക്ക് തിരിച്ചു വരാനുള്ള വഴിയടച്ചു. രണ്ടാം പാദത്തിലും ഗോള്‍ നേടിയ അസെന്‍സിയോയിലൂടെ റയല്‍ സ്വന്തം സ്റ്റേഡിയം സാന്റിയാഗോ ബര്‍ണാബുവില്‍ ഗോളടിക്കു തുടക്കമിട്ടു. കളിയുടെ നാലാം മിനിറ്റില്‍ അസെന്‍സിയോ 30 വാര പുറത്തുനിന്നെടുത്ത ഇടംകാല് ഷോട്ട് വലയില്‍ തറച്ചുകയറുന്നത് ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര് സ്റ്റെഗനു നിസഹായനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളു. ആദ്യ 16 മിനിറ്റില്‍ മെസിയെ കളത്തില്‍ കാണാനേ ഇല്ലായിരുന്നു. പിന്നീട് സുവാരസിനൊപ്പം ചേര്‍ന്ന് മെസി റയല്‍ ബോക്സില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.
അസെന്‍സിയോയുടെ മറ്റൊരു ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. ബാഴ്സലോണയുടെ ബോക്സിലേക്കു നിരന്തരം മുന്നേറ്റം നടത്തിയ റയലിന് അര്‍ഹിച്ച ഗോള്‍ 39-ാം മിനിറ്റില്‍ ലഭിച്ചു. ബാഴ്സലോണ പ്രതിരോധതാരം സാമുവല്‍ ഉംറ്റിറ്റിയെ വെട്ടിച്ച് പന്ത് വലയിലേക്കു വിട്ടു. ലുകാസ് വാസ്ക്വസിന്റെ ശ്രമം നേരെ ടെര്‍സ്റ്റെഗന്റെ കൈകളിലേക്കായിരുന്നു. ബെന്‍സമയുടെ അടി ക്രോസ്ബാറിനു മുകളിലൂടെ പുറത്തുപോയി.
രണ്ടാം പകുതിയില്‍ ബാഴ്സ മെച്ചപ്പെട്ടതായി തോന്നി. 53-ാം മിനിറ്റില്‍ മെസി രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച് മുന്നോട്ടുകയറി തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ചു. സുവരാസിന്റെ ഡൈവ് ചെയ്തുള്ള ഹെഡര്‍ പോസ്റ്റില്‍ തട്ടി പുറത്തായി. ഇവാന് റാക്കിട്ടിച്ചിന്റെ ശ്രമം ബ്ലോക് ചെയ്യപ്പെട്ടു. പ്രതിരോധം ശക്തമാക്കിയ റയല്‍ ബാഴ്സലോണയുടെ നീക്കങ്ങളെ പ്രതിരോധിച്ച് വലയില്‍ പന്ത് കടത്താതെ സൂക്ഷിച്ചു.
ഗാരത് ബെയ്ൽ, ഇസ്കോ എന്നിവരെ പുറത്തിരുത്തിയാണ് സിനദിന്‍ സിദാന് റയലിന്റെ ആദ്യ പതിനൊന്നു പേരെ ഇറക്കിയത്. പരിക്കിനെത്തുടര്‍ന്ന് ബാഴ്സലോണ നായകന് ആന്ദ്രെ ഇനിയെസ്റ്റ കളിച്ചില്ല.
സൂപ്പര്‍ ക്ലാസിക് റയല്‍
12:09 AM Aug 18, 2017 | Deepika.com