പല്ലേക്കലെ: സ്വാതന്ത്ര്യദിനത്തലേന്ന് ശ്രീലങ്കയില്‍ വിരാട് കോഹ്ലിയും സംഘവും പുതിയ ചരിത്രം കുറിച്ചു. വിദേശത്ത് മൂന്നു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ സമ്പൂര്‍ണജയം നേടുന്ന ആദ്യ ടീമായി കോഹ്ലിയുടെ സംഘം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റ രവി ശാസ്ത്രിക്കും ഇത് അഭിമാന മുഹൂര്‍ത്തമായി. സ്ഥാനമേറ്റ ആദ്യ ടെസ്റ്റ് പരമ്പരയില്‍ 3-0ന്റെ ജയം.
ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ ഒരു ഇന്നിംഗ്സിനും 171 റണ്‍സിനും ജയിച്ചു. ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക 181 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില്‍ 352 റണ്‍സ് ലീഡ് ഉണ്ടായിരുന്നു. രവിചന്ദ്രന്‍ അശ്വിന് നാലും മുഹമ്മദ് ഷാമി മൂന്നു വിക്കറ്റും ഉമേഷ് യാദവ് രണ്ടു വിക്കറ്റും വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്. ഓപ്പണര്‍ ശിഖര്‍ ധവാന് പ്ലെയര്‍ ഓഫ് ദ സീരീസായി തെരഞ്ഞെടുക്കപ്പെട്ടു.
സ്കോർ: ഇന്ത്യ 487. ശ്രീലങ്ക 135, 181
മൂന്നാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ എറിഞ്ഞിട്ടു. ശ്രീലങ്കയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഇന്നിംഗ്സ് ജയം. നായകന് ദിനേശ് ചണ്ഡിമലും എയ്ഞ്ചലോ മാത്യൂസും പ്രതിരോധിച്ചുനിന്നില്ലായിരുന്നെങ്കില് ഇന്ത്യന്‍ ജയം നേരത്തെ കഴിഞ്ഞേനെ.
ഒരു വിക്കറ്റിന് 19 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം തുടങ്ങിയ ലങ്കയെ എറിഞ്ഞിടാന്‍ അധിക സമയമൊന്നും വേണ്ടിവന്നില്ല. 15 റണ്‍സ് ചേര്‍ത്തപ്പോള്‍ മൂന്നു വിക്കറ്റ് നിലംപതിച്ചു. ചണ്ഡിമലും മുന്‍ നായകന് മാത്യൂസും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 65 റണ്‍സ് ചേര്‍ത്തു. ഇതോടെ ലങ്കയ്ക്ക് ഉച്ചഭക്ഷണത്തിന് നാലിന് 82 റണ്‍സ് എന്ന നിലയില്‍ പിരിയാനായി. ശ്രീലങ്ക അപ്പോഴും 270 റണ്‍സ് പിന്നിലായിരുന്നു.
ഉച്ചഭക്ഷണശേഷം വേഗം വിക്കറ്റ് വീണതോടെ ലങ്കയുടെ പോരാട്ടം 181 റണ്‍സില്‍ അവസാനിച്ചു. രാവിലെ കരുണരത്നയെ (16) അശ്വിന് സ്ലിപ്പില്‍ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചു. അടുത്തത് ഷാമയുടെ ഊഴമായിരുന്നു. നൈറ്റ്വാച്ച്മാന് മലിന്ദ പുഷ്പകുമാരയുടെ (1) ബാറ്റിലുരസിയ പന്ത് വൃദ്ധിമന്‍ സാഹയുടെ കൈകളിലെത്തി. കുശാല്‍ മെന്‍ഡിസിനെ (12) ഷാമി വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇതിനുശേഷമാണ് ചണ്ഡിമലും മാത്യൂസും ഒരുമിച്ചത്.
അശ്വിനും കുല്‍ദീപ് യാദവും ഇരുവര്‍ക്കും ആദ്യ സെഷനില്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ഉച്ചഭക്ഷണം വരെ പിടിച്ചുനില്‍ക്കാനായി. രണ്ടാം സെഷന് ഇരുവരും നന്നായി തുടങ്ങി. സമ്മര്‍ദം അതിജീവിച്ച് മാത്യൂസ് ക്രീസ് വിട്ട് കയറി അശ്വിനെ സിക്സിനു പറത്തി. എന്നാല്‍, അശ്വിനും കുല്‍ദീപും നന്നായിത്തന്നെ ബൗള്‍ ചെയ്തു. ഫീല്‍ഡര്‍മാരെ അടുത്തുനിര്‍ത്തിയാണ് കോഹ് ലി തന്ത്രം മെനഞ്ഞത്. ചണ്ഡിമലിനെ (36) കുല്‍ദീപ് പുജാരയുടെ കൈകളിലെത്തിച്ചു.
രണ്ട് ഓവര്‍ കഴിഞ്ഞ് മാത്യൂസിനെ (35) അശ്വിന് എല്‍ബിഡബ്ല്യു ആക്കി. തകര്‍ച്ചയ്ക്കിടയിലും നിരോക്ഷന് ഡിക്വെലയുടെ ഇന്നിംഗ്സ് കളിയിലൊരു ആവേശം കൊണ്ടുവന്നു. 52 പന്തില്‍ 42 റണ്‍സായിരുന്നു ലങ്കന്‍ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. എന്നാല്‍ വിക്കറ്റുകള്‍ ഒരറ്റത്ത് വീണുകൊണ്ടിരുന്നു. അശ്വിന് ദില്‍രുവാന്‍ പെരേരയെയും (8) ഷാമി ലക്ഷന്‍ സഡ്കനെയും (8) പുറത്താക്കി. ഡിക് വെലയെ ഉമേഷ് യാദവ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. അവസാനം ലാഹിരു കുമാരയെ (10) ക്ലീന്‍ബൗള്‍ഡാക്കി അശ്വിന് ലങ്കയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ലങ്കയിൽ കോഹ്ലി പതാക ഉയർത്തി
12:37 AM Aug 15, 2017 | Deepika.com