ലണ്ടന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നീരജ് ചോപ്രയെന്ന പത്തൊമ്പതുകാരനിലായിരിക്കും. ജാവലിന്‍ ത്രോയില്‍ വളര്‍ന്നുവരുന്ന താരമായ നീരജ് ഇന്ന് യോഗ്യത റൗണ്ട് പോരാട്ടത്തിന് ഇറങ്ങുകയാണ്. ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച് ജൂണിയര്‍ ലോക റിക്കാര്‍ഡ് സ്വന്തമാക്കി. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 85.23 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു. ധാവിന്ദര് സിംഗ് കാംഗാണ് ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്.
ചോപ്രയിലൂടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡലാണ് ഇന്ത്യ നോട്ടമിടുന്നത്. ഈ സീസണില്‍ 85.63 മീറ്റര്‍ ദൂരം കണ്ട് നീരജ് ഐഎഎഎഫ് റാങ്കിംഗില്‍ 14-ാം സ്ഥാനത്താണ്. എന്നാല്‍ മെഡല്‍ നേടണമെങ്കില്‍ ഇതിലും കൂടുതല്‍ ദൂരം വേണ്ടിവരുമെന്നാണ് ഐഎഎഎഫിന്റെ നിലവിലെ പട്ടിക കാണിക്കുന്നത്. ഈ സീസണില്‍ രണ്ടു പേര്- ജോനാസ് വെറ്ററും നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ തോമസ് റോളറും രണ്ടു തവണ 90 മീറ്ററിനു മുകളില്‍ എറിഞ്ഞിട്ടുണ്ട്. എട്ടു പേര് 87.64മീറ്ററിനു മുകളില്‍ ജാവലിന്‍ പായിച്ചു. നീരജ് മൂന്നു തവണ 85 മീറ്ററിനു മുകളില്‍ എറിഞ്ഞു. ഇതില്‍ രണ്ടെണ്ണം പാരിസിലും മോണക്കോയിലും നടന്ന ഡയമണ്ട് ലീഗിലായിരുന്നു. രണ്ടിടത്തും അഞ്ചും ഏഴും സ്ഥാനത്തെത്തി. ലോക റിക്കാർഡ് ചെക് റിപ്പബ്ലിക്കിന്റെ ജാന്‍ സെലെസ്നി (98.48 മീറ്റര്‍), കെനിയയുടെ ജൂലിയസ് യെഗോ ആണ് നിലവിലെ ചാമ്പ്യന്‍.
വാന്‍ നീകെര്‍ക് നിലനിർത്തി
പുരുഷന്മാരുടെ 400 മീറ്ററിൽ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകെര്‍ക് സ്വര്‍ണം നിലനിര്‍ത്തി. 43.98 സെക്കന്‍ഡിലാണ് വാന്‍ ഫിനിഷിംഗ് ലൈന്‍ കടന്നത്. ഈ സീസണിലെ മൂന്നാമത്തെ മികച്ച വേഗത്തിനുടമ യായ ബോട്സ്വാനയുടെ ഐസക് മക്വാലയുടെ ട്രാക്ക് ഒഴിഞ്ഞു കിടന്നു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മക് വാല മത്സരത്തില്‍ നിന്നു പിന്മാറുകയായിരുന്നു. 200 മീറ്ററില്‍ നിന്നും മക് വാല പിന്മാറിയിരുന്നു.
ബഹാമസിന്റെ സ്റ്റീവന്‍ ഗാര്‍ഡിനര്‍ 44.41 സെക്കന്‍ഡില്‍ ഓടിയെത്തി വെള്ളിക്കര്ഹത നേടി. 44.48 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ഖത്തറിന്റെ അബ്ദെല്ല ഹാരോണ്‍ ആണ് മൂന്നാമത്.
800 മീറ്ററില്‍ പിയർ അംബ്ര്വാസ് ബോസ്
പുരുഷന്മാരുടെ 800 മീറ്ററില്‍ ഫ്രഞ്ച് താരം പിയർ അംബ്ര്വാസ് ബോസ് സ്വര്‍ണത്തില്‍ മുത്തമിട്ടു. 1 മിനിറ്റ് 44.67 സെക്കന്‍ഡാണ് ബോസെയുടെ സ്വര്ണവേഗം. പോളണ്ടിന്റെ ആദം കസോട്ട് 1 മിനിറ്റ് 44.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കി. കെനിയന്‍ താരം കിപിഗണ് ബെട്ടാണ് വെങ്കലതാരം. 1 മിനിറ്റ് 45.21 സെക്കന്‍ഡിലാണ് ബെട്ട് ഓട്ടം പൂര്‍ത്തിയാക്കിയത്.
കെനിയന്‍ ആധിപത്യം
ചാമ്പ്യന്‍ഷിപ്പിലെ സാഹസിക ഇനമായ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ കെനിയന്‍ താരം കോണ്സെലസ് കിപ്രുതോയ്ക്ക് ഉജ്വലവിജയം. അവസാന മുന്നൂറുമീറ്ററില് വ്യക്തമായ ലീഡ് നിലനിര്‍ത്തിയ കിപ്രുതോ 8 മിനിറ്റ് 14.12 സെക്കന്‍ഡിലാണ് വിജയം നേടിയത്. ഇതോടെ ഈയിനത്തില്‍ പതിനഞ്ചില്‍ പന്ത്രണ്ട് സ്വര്‍ണവും സ്വന്തമാക്കിയ രാജ്യമായി കെനിയ ലോകചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇടം നേടി. മൊറോക്കോയുടെ സൗഫിയാന്‍ എല്‍ ബക്കാലിയാണ് വെള്ളി നേടിയത്. ബക്കാലിയുടെ കരിയറിലെ ആദ്യത്തെ പ്രധാന മെഡലാണിത്. 2013ല്‍ കിപ്രുതോ ആദ്യമായി പങ്കെടുത്ത ലോകചാമ്പ്യന്‍ഷിപ്പില്‍ താരം വെള്ളി നേടിയിരുന്നു.
അമേരിക്കന്‍ താരം ജാഗര്‍ ഹെല്‍ഡ് 8 മിനിറ്റ് 15.53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. സ്റ്റീപ്പിള്‍ ചെയ്സില്‍ ഒരു ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ അമേരിക്കനാണ് ഹെല്‍ഡ്.
ജാവലിനിൽ ബാര്‍ബര
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ചെക്ക് റിപ്പബ്ലിക്ക് താരം ബാര്‍ബര സ്പോട്ടക്കോവ കിരീടം തിരിച്ചുപിടിച്ചു. പത്തു വര്‍ഷം മുമ്പാണ് ബാര്‍ബര ലോക അത്ലറ്റിക്സ്് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി സ്വര്‍ണം നേടിയത്. അതിനുശേഷം ഇതേവരെ ഒന്നാമതെത്താന്‍ കഴിഞ്ഞിരുന്നില്ല. മുപ്പത്താറുകാരിയായ താരം ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ 66.76 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പറത്തിയാണ് വിജയം ഉറപ്പാക്കിയത്.
ഇതേ വേദിയിലാണ് 2012ല്‍ ബാര്‍ബറ രണ്ടാമത്തെ ഒളിമ്പിക് സ്വര്‍ണം നേടിയത്. കഴിഞ്ഞവര്‍ഷം റിയോയില്‍ നേടിയ വെങ്കല പ്രകടനവും മറികടക്കുന്നതായിരുന്നു ഇത്തവണത്തെ പ്രകടനം.
രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യനായ ചൈനീസ്താരം ലി ലിംഗ്വെയ് 66.25 മീറ്റര്‍ എന്ന വ്യക്തിഗത മികവോടെ വെള്ളി നേടി. ചൈനയുടെ തന്നെ ലിയു ഹുയിഹുയി 65.26 മീറ്റര്‍ പ്രകടനത്തോടെ വെങ്കലം നേടി. 2015 ബെയ്ജിംഗ് ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി ജേതാവാണ് ലിയു. ബാര്ബരയ്ക്കു വെല്ലുവിളിയാകുമെന്നു കരുതിയ സാറാ കൊളിക്കിന് 64.95 മീറ്റര്‍ നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു.
സാം കെന്ഡ്രിക്കിനു സ്വര്‍ണം
പോള്‍വോള്‍ട്ടില്‍ ലോക റിക്കാര്‍ഡ് സ്ഥാപകനും മുന്‍ ഒളിമ്പിക് ചാമ്പ്യനുമായ റെനോഡ് ലാവില്ലെനിക്ക് നിരാശ. അമേരിക്കന്‍ താരം സാം കെന്‍ഡ്രിക് 5.95 മീറ്റര്‍ എന്ന ഉജ്വലപ്രകടനത്തോടെ വിജയകിരീടമണിഞ്ഞു. പോളണ്ടിന്റെ പിയോട്ടര്‍ ലിസെക് വെള്ളി സ്വന്തമാക്കിയപ്പോള്‍ ഫ്രഞ്ച്താരം ലാവില്ലെനിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഫൈനലില്‍ ലിസെക്കും ലാവില്ലെനിയും 5.89 മീറ്റര്‍ എന്ന നിലയില്‍ വന്നെങ്കിലും കൗണ്ട്ബാക്കില് ലിസെക്കിന് വെള്ളി വിധിക്കുകയായിരുന്നു.
ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്: പ്രതീക്ഷയോടെ ഇന്ത്യ
12:07 AM Aug 10, 2017 | Deepika.com