ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് അഞ്ചു ദിവസം പിന്നിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയാണ് മുന്നില്‍. തൊട്ടുപിന്നില്‍ കെനിയയുമുണ്ട്. രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലമുമായാണ് അമേരിക്ക ഒന്നാമതെത്തിയത്.
ജസ്റ്റിന് ഗാട്ലിനും ടോറി ബോവിയുമാണ് അമേരിക്കയ്ക്കായി സ്വര്‍ണം നേടിയവര്‍. ഇരുവരുമാണ് മീറ്റിന്റെ വേഗമേറിയ താരങ്ങള്‍. ക്രിസ്റ്റ്യന്‍ കോള്മാന്(100 മീറ്റര്‍), ജറിയോന് ലോസണ് (ലോംഗ് ജംപ്), ജോ കോവാസ് (ഷോട്ട്പുട്ട്), ജന്നിഫര്‍ സിംപ്സണ് (1500 മീറ്റര്‍), സാന്‍ഡി മോറിസ് (പോള്‍വോള്‍ട്ട്) എന്നിവരാണ് അമേരിക്കയുടെ വെള്ളി മെഡല്‍ ജേതാക്കള്‍.
രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം അഞ്ചു മെഡലുകളാണ് കെനിയയുടെ സമ്പാദ്യം. ഒരു സ്വര്‍ണവും രണ്ടു വെള്ളിയുമുള്ള എത്യോപ്യ മൂന്നാമതും ഒരു സ്വര്‍ണവും രണ്ടു വെങ്കലവുമുള്ള ദക്ഷിണാഫ്രിക്ക നാലാമതുമാണ്.
മീറ്റിന്റെ ആറാം ദിനമായ ഇന്ന് മൂന്നു ഫൈനലുകള്‍ നടക്കും.
1500ല്‍ കിപ്യഗോന്, സെമന്യ മൂന്നാമത്
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ചാമ്പ്യന്‍ കാസ്റ്റര്‍ സെമന്യക്കു വെങ്കലം മാത്രം.
തിങ്കളാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ കെനിയയുടെ ഫെയ്ത് ചെപ്പെന്ഗെറ്റിച്ച് കിപ്യഗോന് സ്വര്‍ണം നേടി. സമയം 4:02.59. അത്യന്തം വാശിയേറിയ മത്സരത്തില്‍ അമേരിക്കയുടെ ജെന്നിഫര്‍ സിംപ്സണ് (4:02.76) വെള്ളി സ്വന്തമാക്കി. നാലു മിനിറ്റ് 02. 90 സെക്കന്‍ഡിലാണ് സെമന്യ ഓട്ടം പൂര്‍ത്തിയാക്കിയത്. ഈയിനത്തില്‍ മത്സരിച്ച എത്യോപ്യയുടെ ഗെന്സെബെ ദിബാബ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ബ്രിട്ടന്റെ ലോറ മുയിര്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
മത്സരം അവസാനിക്കാന്‍ 30 മീറ്റർ മാത്രമുള്ള ഘട്ടംവരെ ബ്രിട്ടീഷ് താരമായിരുന്നു മുന്നില്‍. ആദ്യ നാലു സ്ഥാനങ്ങളിലെത്തിയവര്‍ തമ്മില്‍ ഉജ്വലപോരാട്ടമായിരുന്നു നടന്നത്. എല്ലാവരും നാലു മിനിറ്റ് 02 സെക്കൻഡിനടുത്തു ഫിനിഷ് ചെയ്തു.
ജമൈക്കയ്ക്ക് ആദ്യസ്വര്‍ണം
ലണ്ടന്‍: ലോകം കണ്ട എക്കാലത്തെയും മികച്ച സ്പ്രിന്റ് ഇതിഹാസങ്ങളെ സൃഷ്ടിച്ച ജമൈക്കയുടെ സ്വര്ണവരള്ച്ചയ്ക്ക് അറുതി. ഉസൈന്‍ ബോള്‍ട്ടും എലൈന്‍ ജോണ്സണുമടക്കമുള്ളവര് കാലിടറിയപ്പോള്‍ ആശ്വാസമായത് ഒമര്‍ മക്്ലിയോഡ്. 100 മീറ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മക്ലിയോഡ് സ്വര്‍ണം സ്വന്തമാക്കിയത്. സമയം 13.04 സെക്കന്‍ഡ്. റഷ്യന്‍ താരം സെര്‍ജി ഷുബന്കോവിനാണ് (13.14) വെള്ളി.
എന്നാല്‍, ഉത്തേജക വിലക്കിനെത്തുടര്‍ന്ന് റഷ്യന്‍ താരങ്ങള്‍ അവരുടെ ഫെഡറേഷന്റെ കീഴില്‍ മത്സരിക്കുന്നില്ല. അന്താരാഷ്്ട്ര അത്്ലറ്റിക് ഫെഡറേഷന്റെ നിഷ്പക്ഷക്കാരനായാണ് ഇവര്‍ മത്സരിക്കുന്നത്. ഹംഗറിയുടെ ബലാസ് ബാജിക്കാണ് (13.28) വെങ്കലം. ഈയിനത്തില്‍ ലോകറിക്കാര്‍ഡിന് ഉടമയായ അമേരിക്കയുടെ ഏരീസ് മെരിറ്റിന് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഹീറ്റ്സില്‍ ഒന്നാം സ്ഥാനത്തും സെമിയില്‍ രണ്ടാം സ്ഥാനത്തുമായിരുന്ന മെരിറ്റ് ഫൈനലില്‍ നിരാശപ്പെടുത്തി.
കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മെരിറ്റിന്റെ തിരിച്ചുവരവ് കായികലോകത്തിന് അദ്ഭുതമാണ്. ഇക്കാരണത്താല്‍ മെരിറ്റ് റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നില്ല.
വനിതാ ട്രിപ്പിളില്‍ അട്ടിമറി
വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ വന്‍ അട്ടിമറിയാണ് കണ്ടത്. രണ്ട് ലാറ്റിനമേരിക്കന്‍ താരറാണിമാരുടെ പോരാട്ടമായിരുന്നു അത്ലറ്റിക് സ്റ്റേഡിയത്തില്‍. സീസണില്‍ മികച്ച ദൂരം കണ്ടെത്തി സ്വര്‍ണമുറപ്പിച്ച് ജംപിംഗ് പിറ്റിലെത്തിയ കൊളംബിയയുടെ നിലവിലെ ചാമ്പ്യന്‍ കാതറിന് ഇബര്ഗുയന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കേവലം രണ്ട് സെന്റീമീറ്ററിന്റെ വ്യത്യാസത്തില്‍ വെനസ്വേലയുടെ യൂലിമര്‍ റോഹാസ് (14.91 മീറ്റര്‍) സ്വര്‍ണം നേടി. കൊളംബിയന്‍ താരം ഇബര്ഗുയന് 14.89 മീറ്ററാണ് കണ്ടെത്തിയത്. സീസണില്‍ 14.90 മീറ്റര്‍ കണ്ടെത്തിയതിന്റെ ആത്മവിശ്വാത്തിലായിരുന്നു അവര്‍. കസാക്കിസ്ഥാന്റെ ഓള്‍ഗ റിപ്പക്കോവയ്ക്കാണ് (14.77) വെങ്കലം. 2012ലെ ചാമ്പ്യനാണ് ഓള്‍ഗ. വെനസ്വേലയുടെ ചരിത്രത്തിലെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമാണിത്.
400 മീറ്ററില്‍ നിര്‍മല പുറത്ത്
ലണ്ടന്‍: വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷ സെമിയില്‍ അവസാനിച്ചു. എതിരാളികള്‍ ബഹുദൂരം പിന്നിലാക്കിയ നിര്‍മല ഷിയറോണ് സെമിയിലെ രണ്ടാം ഹീറ്റില്‍ എട്ടു പേരില്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. സമയം 53.07 സെക്കന്‍ഡ്. ഫൈനല്‍ ഇന്നു നടക്കും. ജമൈക്കയുടെ ഷെറിക ജാക്സണും നോവെലിന് വില്യംസ് മില്‍സുമാണ് മികച്ച സമയത്തോടെ ഫൈനലിലെത്തിയത്.
ലക്ഷ്മണ് ഇന്നു ട്രാക്കില്‍
അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നത്തെ ഇന്ത്യന്‍ സാന്നിധ്യം ജി. ലക്ഷ്മണാണ്. 5000 മീറ്റര്‍ ഹീറ്റ്സിലാണ് ലക്ഷ്മണ് ഇന്നിറങ്ങുന്നത്. സീസണില്‍ 14.02.90 ആണ് ലക്ഷ്മണിന്റെ മികച്ച സമയം. 13:36.62 ആണ് ലക്ഷ്മണിന്റെ മികച്ച വ്യക്തിഗത പ്രകടനം. ഈയിനത്തില്‍ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ മോ ഫറ മത്സരിക്കാനിറങ്ങും. എന്നാല്‍, സീസണില്‍ മുക്താര്‍ എഡ്രിസ്, സെലെമന് ബാര്‍ഗ എന്നിവരാണ് മുന്നിട്ടുനില്‍ക്കുന്നത്. 12നാണ് ഫൈനല്‍.
ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ്: അമേരിക്ക മുന്നില്‍
12:02 AM Aug 09, 2017 | Deepika.com