കൊച്ചി: ഐപിഎൽ ഒത്തുകളി വിവാദത്തെ തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയതോടെ ശ്രീശാന്തിനെ വീണ്ടും കളിപ്പിക്കുന്ന കാര്യത്തിൽ വ്യക്തത തേടി ബിസിസിഐ ഭാരവാഹികളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ചർച്ച നടത്തി. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം തന്നെ കെസിഎ അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു.
ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപ്പറേഷൻ ജനറൽ മാനേജർ ഡോ. എം.വി ശ്രീധർ എന്നിവരുമായാണ് ശ്രീശാന്തിന്റെ കാര്യം ചർച്ച ചെയ്തതെന്ന് കെസിഎ ജനറൽ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റ് വിനോദ് റായിക്ക് തുടർ നിലപാട് ആരാഞ്ഞ് ഇമെയിൽ അയച്ചിട്ടുണ്ടെന്നും ജയേഷ് ജോർജ് അറിയിച്ചു. തിരിച്ചുവരവുമായി ബന്ധപ്പെട്ട് കെസിഎ ഭാരവാഹികൾ ശ്രീശാന്തുമായി ചർച്ച നടത്തുകയും ചെയ്തു.
ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചാൽ അടുത്ത മാസം രണ്ടിന് തുടങ്ങുന്ന കൂച്ച് ബിഹാർ ട്രോഫി ചാന്പ്യൻഷിപ്പിൽ ശ്രീശാന്തിന് കേരള ടീമിലെത്താനുള്ള അവസരമൊരുങ്ങും. ഇക്കാര്യത്തിൽ കെസിഎ ഭാരവാഹികൾക്ക് പുറമെ സെലക്ടർമാർക്കും അനുകൂല നിലാപാടാണുള്ളത്. കാര്യങ്ങൾ അനുകൂലമായാൽ വരുന്ന രഞ്ജി ട്രോഫി ടൂർണമെന്റിലും ശ്രീശാന്തിന് കളിക്കാനാവും.
ഈ ടൂർണമെന്റുകളിൽ മികവ് കാട്ടിയാൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ. ഇന്ന് മുംബൈയിൽ ചേരുന്ന ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷനിൽ ശ്രീശാന്തിന്റെ വിലക്ക് കോടതി നീക്കിയ കാര്യവും ചർച്ചയാകാനാണ് സാധ്യത. കോടതി വിധി വന്ന് രണ്ടു ദിവസം കഴിഞ്ഞെങ്കിലും ബിസിസിഐ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.
ശ്രീശാന്തിന് അനുകൂലമായ കോടതി വിധി: ബിസിസിഐ ഭാരവാഹികളുമായി കെസിഎ ചർച്ച നടത്തി
12:02 AM Aug 09, 2017 | Deepika.com