ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ഓള്‍റൗണ്ടര്‍. ഐസിസി ടെസ്റ്റ് റാംങ്കിംഗിലാണ് ജഡേജ ഒന്നാമതെത്തിയത്. നിലവില്‍ ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയിലും ജഡേജ ഒന്നാമനാണ്. ഞായറാഴ്ച കൊളംബോയില്‍ ഇന്ത്യ -ശ്രീലങ്ക ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് പ്രകടനമാണ് ജഡേജയെ ഇരട്ട ബഹുമതിക്കര്‍ഹനാക്കിയത്. ഇന്ത്യ വിജയിച്ച മത്സരത്തില്‍ ജഡേജ പുറത്താകാതെ 70 റണ്‍സും ഏഴു വിക്കറ്റും നേടി. ബംഗ്ലാദേശ് താരം ഷക്കിബ് അല്‍ ഹസനായിരുന്നു ഐസിസി ഓൾറൗണ്ടർമാരുടെ റാങ്കിംഗില്‍ ഒന്നാമത്.
മുമ്പ് കളിക്കളത്തില്‍ മോശമായി പെരുമാറിയതിന് ജഡേജയെ അടുത്ത ടെസ്റ്റിൽനിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പുഷ്പകുമാരയുടെ നേര്‍ക്ക് അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിനാണ് ജഡേജ പുറത്താക്കപ്പെട്ടത്.
ജഡേജയെക്കൂടാതെ മറ്റ് താരങ്ങളുടെയും ടെസ്റ്റ് റാങ്കിംഗ് ഉയര്‍ന്നിട്ടുണ്ട്. കൊളംബോ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ബാറ്റിംഗ് റാങ്ക് ഉയര്‍ന്നു. അമ്പതാം ടെസ്റ്റില്‍ 133 റണ്‍സ് സ്വന്തമാക്കിയ പൂജാര, ടെസ്റ്റ് ബാറ്റ്സ്മെന്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്തി. രഹാനെയുടെ റാങ്ക് 11 ല്‍ നിന്ന് അഞ്ചിലേക്കെത്തി.ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹ 48ല്‍ നിന്ന് തന്റെ കരിയര്‍ ബെസ്റ്റായ 44-ാം റാങ്കിലെത്തി. ബൗളര്‍മാരായ മുഹമ്മദ് ഷാമി(20) ഉമേഷ് യാദവ്(22) എന്നിവരുടെയും റാങ്ക് ഉയര്‍ന്നു.
ജഡേജ ഓൾറൗണ്ടർ നമ്പർ 1
12:02 AM Aug 09, 2017 | Deepika.com