കൊച്ചി: ഉത്തരേന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഭരിച്ചിരുന്ന ക്രിക്കറ്റ് മൈതാനങ്ങളില്‍ ഇടിമുഴക്കമായാണ് കേരളത്തിന്റെ ശ്രീ ഉദിച്ചുയര്‍ന്നത്. 2007ലെ ട്വന്റി-20 ലോകകപ്പും 2011ലെ ക്രിക്കറ്റ് ലോകകപ്പും ഇന്ത്യക്കു നേടിക്കൊടുത്തതില്‍ ശ്രീശാന്തിനു ചെറുതല്ലാത്ത ഒരു പങ്കുണ്ടെന്നു പറഞ്ഞാല്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല. വിമര്‍ശനങ്ങളുടെ കൂരമ്പകള്‍ ഏറ്റു വാങ്ങിയിട്ടും പിടിച്ചുനിന്ന പോരാളിയായിരുന്നു ശ്രീ.
ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന കാലത്തുത്തന്നെ ഒരു വില്ലന്‍ ഇമേജ് ശ്രീക്ക് ഉണ്ടായിരുന്നു. ഇങ്ങോട്ട് തല്ലാന്‍ വരുന്നവനെ ആദ്യംതന്നെ അങ്ങോട്ടു അടിക്കാനുള്ള ആര്‍ജവമായിരുന്നു ശ്രീയുടെ ആയുധം. സ്ലെഡ്ജിംഗിനു വിരുതരായ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കു മുന്നില്‍ ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും പലപ്പോഴും മുട്ടിടിച്ചപ്പോള്‍ അതികായനായ മാത്യു ഹെയ്ഡനെയും ആന്‍ഡ്രൂ സൈമണ്സിനെും വിറപ്പിച്ച ശ്രീ ആരെയും തെല്ലും ഭയപ്പെട്ടിരുന്നില്ല.
വിവാദങ്ങളുടെ തോഴന്
2005ല്‍ ഏകദിനത്തില്‍ അരങ്ങേറിയപ്പോള്‍ മുതല്‍ രാജ്യാന്തര ക്രിക്കറ്റില്‍ വിവാദങ്ങളുടെ തോഴനായിരുന്നു ശ്രീശാന്ത്. മൈതാനത്ത് പലപ്പോഴും അതിരു വിടുന്ന പയ്യനെതിരേ കൂടുതൽ വിമര്‍ശനം ഉന്നയിച്ചതും ഇന്ത്യക്കാര്തന്നെയായിരുന്നു.
2005 ഒക്ടോബറില്‍ ശ്രീലങ്കയ്ക്കെതിരേ നാഗ്പൂരിലായിരുന്നു ശ്രീശാന്തിന്റെ നീലക്കുപ്പായത്തിലുള്ള അരങ്ങേറ്റം. സനത് ജയസൂര്യയും കുമാര്‍ സംഗക്കാരയും തുടക്കക്കാരന് ശ്രീയുടെ പതര്‍ച്ച മനസിലാക്കി റണ്‍സ് ഉയര്‍ത്തിയെങ്കിലും രണ്ടു വിക്കറ്റുകള്‍ ആ മത്സരത്തില്‍ ശ്രീശാന്തിനു നേടാനായി. പിന്നെയും മാസങ്ങളുടെ കാത്തിരിപ്പു വേണ്ടി വന്നു യഥാര്‍ഥ പരീക്ഷണമായ ടെസ്റ്റ് ക്രിക്കറ്റില്‍ പന്തെറിയാന്‍. 2006 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ ടെസ്റ്റില്‍ നാലു വിക്കറ്റുകള്‍ ശ്രീ സ്വന്തം പേരില്‍ കുറിച്ചു.
ഇടയ്ക്കിടെ അവസരം ലഭിച്ചപ്പോഴെല്ലാം ശ്രീ തന്റെ പ്രതിഭ തെളിയിച്ചുകൊണ്ടിരുന്നു.
എന്നാല്‍, നേട്ടങ്ങള്‍ക്കു മുകളില്‍ കരിയറില്‍ തെളിഞ്ഞുനിന്നത് വിവാദങ്ങളായിരുന്നു. അരങ്ങേറ്റവര്‍ഷം ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ശ്രീശാന്തിനും ഓരോ ഇന്ത്യക്കാര്‍ക്കും ഇന്നും മറക്കാനാവാത്ത ഓര്‍മകളാണ് സമ്മാനിച്ചത്.
തന്നെ സ്ലെഡ്ജ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രെ നെല്ലിന്റെ അടുത്ത പന്തില്‍ സിക്സര്‍ പറത്തിയായിരുന്നു ശ്രീയുടെ പ്രതികാരം.
തുടര്‍ന്നു ബാറ്റ് ചുഴറ്റി ക്രിസില്‍ നൃത്തം വച്ച ശ്രീശാന്തിന്റെ ചിത്രം ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇന്നും തെളിഞ്ഞു നില്ക്കുന്നു.
പിന്നീട് ആന്‍ഡ്രൂ സൈമണ്‍സ്, ബ്രാഡ് ഹാഡിന്, മൈക്കല്‍ വോണ്‍, കെവിന് പീറ്റേഴ്സണ് എന്നിവരെല്ലാം ശ്രീയുടെ ബൗളിംഗ് തീക്ഷ്ണത നന്നായി അനുഭവിച്ചവരാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹര്ഭജന് സിംഗ് പ്രകോപനമില്ലാതെ ശ്രീയുടെ മുഖത്തടിച്ചതും ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചു.
കണക്കുകള്‍ കഥ പറയും
വിവാദങ്ങള്‍ ഇടവിടാതെ ഉണ്ടാകുമ്പോഴും വിക്കറ്റുകള്‍ നേടാനുള്ള കഴിവ് ശ്രീയെ ഇന്ത്യന്‍ ടീമില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റണ്‍സ് വഴങ്ങുന്നവന് എന്ന മേല്‍വിലാസത്തോടൊപ്പം യോര്‍ക്കറുകള്‍ പായിച്ചു വിക്കറ്റുകള്‍ വീഴ്ത്തിയും ശ്രീ താരമായി. 27 ടെസ്റ്റുകളില്‍നിന്നു 87 വിക്കറ്റുകളാണ് ശ്രീ പിഴുതെടുത്തത്. 53 ഏകദിനങ്ങള്‍ കളിച്ച ശ്രീശാന്ത് 75 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചു. ആദ്യ ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ പത്തു മത്സരങ്ങളില്‍നിന്നു ഏഴു വിക്കറ്റുകളും ട്വന്റി-20യില്‍ നേടിയിട്ടുണ്ട്.
2007 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിലായിരുന്നു ഉഗ്ര രൂപം പൂണ്ട ശ്രീയുടെ പ്രകടനം ലോക ശ്രദ്ധയാകര്‍ഷിച്ചത്. ജയം ലക്ഷ്യമാക്കി മുന്നോട്ടു പോയ ഓസ്ട്രേലിയയുടെ ഓപ്പണിംഗ് ജോഡിയിലെ ഗില്‍ക്രിസ്റ്റിന്റെയും മാത്യു ഹെയ്ഡന്റെയും വിക്കറ്റുകള്‍ ശ്രീയുടെ തീതുപ്പിയ പന്തുകള്‍ പിഴുതെറിഞ്ഞു. ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമായത് ആ വിക്കറ്റുകളായിരുന്നു.
ടെസ്റ്റിലും തന്റെ പ്രതിഭ അടയാളപ്പെടുത്തിയ ശ്രീ 2006ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി എട്ടു വിക്കറ്റുകള്‍ നേടി മാന്‍ ഓഫ് പുരസ്കാരം നേടിയിരുന്നു. 2008ല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റിക്കാർഡും ശ്രീ സ്വന്തം പേരിലെഴുതി. 14 മത്സരങ്ങള്‍ മാത്രമായിരുന്നു 50 വിക്കറ്റുകള്‍ തികയ്ക്കാന്‍ ശ്രീക്കു വേണ്ടി വന്നത്. ഐപിഎലില്‍ 44 മത്സരങ്ങളില്‍നിന്നു 40 വിക്കറ്റുകളും ശ്രീ സ്വന്തമാക്കിയിട്ടുണ്ട്.
ഇനി തിരിച്ചുവരവ്
ഐപിഎല്‍ ആറാം സീസണിനിടെ രാജസ്ഥാന് റോയല്‍സ് താരമായ ശ്രീശാന്തിനെയും മറ്റു രണ്ടു പേരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരോവറില്‍ റണ്‍സ് വഴങ്ങുന്നത് സംബന്ധിച്ചു കളിക്കാര്‍ വാതുവയ്്പുമായി ബന്ധപ്പെട്ടെന്നായിരുന്നു കുറ്റം. മത്സരത്തില്‍ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്നു ഫോറുകളടക്കം 13 റണ്‍സാണ് വഴങ്ങിയത്. കൂടാതെ, ഈ ഓവറിനു മുന്‍പ് പതിവിലധികം സമയം വാം അപ് ചെയ്യാനെടുത്തത് വാതുവച്ചവര്ക്കുള്ള സിഗ്നലായിരുന്നതായായിരുന്നു ആരോപണം. പിന്നീട് ശ്രീശാന്തുള്പ്പെടെയുള്ളവരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. ഇപ്പോള്‍ ബിസിസിഐ വിധിച്ച ആജീവനാന്ത വിലക്കും. ഇനി പരിശീലനത്തിന്റെയും തിരിച്ചു വരവിന്റെയും നാളുകള്‍. കേരള ടീമില്‍ കളിച്ചു കൊണ്ടു ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചു വരവ് നടത്താനാണ് ശ്രീ ശ്രമിക്കുന്നത്. അവസാന ലക്ഷ്യം ഒന്നു മാത്രം... പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ആ നീലക്കുപ്പായം.
മുന്നില്‍ രഞ്ജി ട്രോഫി എന്ന മാര്‍ഗം
ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു മടങ്ങി വരാനുള്ള ശ്രീശാന്തിന്റെ മോഹങ്ങള്‍ എളുപ്പത്തില്‍ നടക്കില്ല. ആദ്യത്തന്നെ ബിസിസിഐ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കാതിരുന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇപ്പോള്‍ത്തന്നെ കളിച്ചു തുടങ്ങാന്‍ സാധിക്കും. സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്താല്‍ ശ്രീയുടെ കാത്തിരിപ്പു നീളും.
ക്രിക്കറ്റ് മൈതാനത്തുനിന്ന് ഏറെക്കാലമായി വിട്ടുനിന്ന ശ്രീശാന്തിനു പ്രധാന മത്സരങ്ങളില്‍ കളിച്ചു ശാരീരികക്ഷമതയും ഫോമും വീണ്ടെടുക്കേണ്ടതുണ്ട്.
പ്രധാനമായും രഞ്ജി ട്രോഫിയിലെ പ്രകടനങ്ങളാവും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുക. രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറാനി ട്രോഫി പോലുള്ള മത്സരങ്ങളിലേക്കു സെലക്ഷന് ലഭിക്കും. തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറക്കപ്പെടാനും സാധ്യതയുണ്ട്.
പ്രായം തടസം
കളിക്കളത്തിലേക്കു തിരിച്ചു വരവിനു ശ്രമിക്കുന്ന ശ്രീശാന്തിനു പ്രധാന തടസം പ്രായമാണ്. 39 വയസിലും ഇന്ത്യന്‍ കുപ്പായത്തില്‍ മിന്നിത്തിളങ്ങിയ ആശിഷ് നെഹ്റയെപ്പോലെ ശ്രീക്കും തിളങ്ങാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബിസിസിഐ അനുകൂല നിലപാടെടുത്താല്‍ മുപ്പത്തിനാലുകാരനായ ശ്രീശാന്തിനു മത്സര ക്രിക്കറ്റിലേക്കു മടങ്ങി വരാനാകുന്നതേയുള്ളൂ.
കേരള ടീമിലെത്തിയാല്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലെത്താനും സാധിക്കും. വിലക്കുള്ള സമയത്തും പൂര്‍ണമായും ഫിറ്റ്നസ് നിലനിര്‍ത്താനും കഠിന പരിശീലനം നടത്താനും താരം ശ്രദ്ധിച്ചിരുന്നു.
ബിബിന്‍ ബാബു
ശക്തമായി തിരിച്ചു വരും: ശ്രീശാന്ത്
കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്കു നീക്കയതില്‍ സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്നുവെന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. ദൈവത്തോടു നന്ദി പറയുകയാണെന്നും ക്രിക്കറ്റിലേക്കു ശക്തമായി തിരിച്ചു വരുമെന്നും ശ്രീശാന്ത് പ്രതികരിച്ചു. ടീമിലേക്കുള്ള സെലക്ഷന്റെ കാര്യം തീരുമാനിക്കേണ്ടത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. അതറിയാനുള്ള കാത്തിരിപ്പിലാണെന്നും ശ്രീ പറഞ്ഞു. ഹെെക്കോടതി വിധി അറിഞ്ഞു പുറത്തിറങ്ങിയ ശേഷമായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
ഇപ്പോള്‍ 34 വയസേ ആയിട്ടുള്ളൂ. ഫിറ്റ്നസ് നിലനിര്‍ത്തിയാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാന തലത്തിലും ക്ലബ്ബിനു വേണ്ടിയും കളിക്കും. പ്രാധാന്യം കൊടുക്കുന്നത് മാച്ച് ഫിറ്റസ് വീണ്ടെടുത്തു സെലക്ഷന് പ്രക്രിയയില്‍ എത്തിച്ചേരാനാണ്. കേരളത്തിനു വേണ്ടി സൗത്ത് സോണിലും കളിക്കും. ചെയ്യാത്ത തെറ്റിന്റെ പേരിലുള്ള ആരോപണം മൂലം തന്റെ സുഹൃത്തുക്കള്‍ അടക്കം ഒരുപാട് പേര് കഷ്ടപാട് അനുഭവിച്ചു. ഈ വിധി അതിനുള്ള ഏറ്റവും വലിയ ആശ്വാസമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറയുകയാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ആര്‍ക്കുമെതിരേ സംസാരിക്കാന്‍ താത്പര്യമില്ലെന്നും രഞ്ജി ട്രോഫിയില്‍ കളിച്ചു മികവ് തെളിയിക്കാനാണു ശ്രമമെന്നും ശ്രീ വ്യക്തമാക്കി.
ശ്രീയുടെ പ്രതികാരം
12:29 AM Aug 08, 2017 | Deepika.com