കൊച്ചി : പി.യു ചിത്രയെക്കാൾ മികവു കുറഞ്ഞവരെപ്പോലും ഉൾപ്പെടുത്തിയ ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ വീഴ്ചകൾ കണ്ടെത്തിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് സെക്കൻഡിന്റെ പേരിൽ ചിത്രയെ ഒഴിവാക്കിയവർ രണ്ടും മൂന്നും മിനിട്ടുകളുടെ വ്യത്യാസമുള്ളവരെ ടീമിലുൾപ്പെടുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചിത്രയുടെ ഹർജിയിൽ ആദ്യം വിശദീകരണം നൽകാൻ തയാറാകാതിരുന്ന ഫെഡറേഷൻ ഇന്നലെ അഭിഭാഷകൻ മുഖേന മറുപടി സത്യവാങ്മൂലത്തിന് സാവകാശം തേടുകയായിരുന്നു. എന്നാൽ ചിത്ര പങ്കെടുക്കേണ്ട 1500 മീറ്റർ ഓട്ടമത്സരം ഓഗസ്റ്റ് നാലിനാണെന്ന് ചിത്രയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതോടെയാണ് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്. ജൂലൈയിൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ചിത്ര സ്വർണമെഡൽ നേടിയത് യോഗ്യതയായി കാണാനാവില്ലെന്നും ഗുണ്ടൂരിൽ നടന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് ചാന്പ്യൻഷിപ്പിൽ ചിത്രയുടെ പ്രകടനം മോശമായിരുന്നെന്നുമായിരുന്നു ഫെഡറേഷന്റെ വാദം. മാത്രമല്ല, ലോക ചാന്പ്യൻഷിപ്പിനു വേണ്ടിയുള്ള നിശ്ചിത നിലവാരത്തിലേക്ക് എത്താൻ ചിത്രയ്ക്ക് കഴിഞ്ഞില്ലെന്നും അധികൃതർ വിശദീകരിച്ചു. വസ്തുതകൾ നിരത്തി, ഈ വാദത്തെ കോടതി പൊളിക്കുകയായിരുന്നു.
ഭുവനേശ്വറിൽ 4 മിനിറ്റ് 17.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ചിത്ര 1500 മീറ്ററിൽ സ്വർണം നേടിയത്. നാലു മിനിറ്റ് ഏഴ് സെക്കൻഡാണ് ഈയിനത്തിന്റെ യോഗ്യതാ മാർക്ക്.
ചിത്രയുടെ പ്രകടനത്തിൽ പത്ത് സെക്കൻഡിന്റെ വ്യത്യാസം വന്നുവെന്നത് ശരിയാണ്. എന്നാൽ 5000 മീറ്ററിൽ നിലവാരം 13 മിനിട്ട് 22 സെക്കൻഡ് ആണെന്നിരിക്കെ 14 മിനിട്ട് 54.48 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്ത തമിഴ്നാട്ടിലെ ജി .ലക്ഷ്മണനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. അതേപോലെ 10,000 മീറ്ററിൽ നിലവാരമായി നിശ്ചയിച്ചത് 27 മിനിട്ട് 47 സെക്കൻഡാണെങ്കിലും ലക്ഷ്മണന്റെ മികച്ച സമയം 29 മിനിട്ട് 55.87 സെക്കൻഡാണ്.
ലക്ഷ്മണനെ ടീമിൽ ഉൾപ്പെടുത്തി ചിത്രയെ ഒഴിവാക്കുന്നത് ന്യായീകരിക്കാനാവില്ല. ഗുണ്ടൂരിലെ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കണമെന്നതാണ് ലോക മീറ്റിൽ പങ്കെടുക്കാനുള്ള മറ്റൊരു യോഗ്യതയെന്ന് ഫെഡറേഷൻ പറയുന്പോൾ ലക്ഷ്മണനും സ്വപ്ന ബർമ്മനും എങ്ങനെയാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടതെന്നും സിംഗിൾബെഞ്ച് ചോദിച്ചു. ഇക്കാര്യത്തിലെ ഫെഡറേഷന്റെ ഇരട്ടത്താപ്പ് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2011 ൽ കേന്ദ്ര യുവജനകാര്യ, സ്പോർട്സ് മന്ത്രാലയം കൊണ്ടുവന്ന ദേശീയ കായിക വികസന ചട്ടത്തിൽ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുന്ന നടപടികൾ സുതാര്യവും നിയമപരവും ഉചിതവുമാണെന്ന് ഉറപ്പുവരുത്താൻ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ ഇടപെടാനും അധികാരം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ലോക മീറ്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പ് ഉചിതവും സുതാര്യവുമാണെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ഫെഡറേഷനുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.
‘തെരഞ്ഞെടുപ്പ് സുതാര്യമല്ല’
കൊച്ചി: മീറ്റിലേക്ക് മത്സരാർഥികളെ തെരഞ്ഞെടുത്തത് സുതാര്യമായല്ലെന്നു പി.യു. ചിത്രയുടെ കേസ് പരിഗണിക്കവെ ഹൈക്കോടതി വിലയിരുത്തി. ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പറയുന്നു. ലോക മീറ്റിൽ ചിത്രയ്ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് ഇടക്കാല ഉത്തരവെന്നും കോടതി വ്യക്തമാക്കുന്നു. ഹർജി പരിഗണിച്ചപ്പോൾ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടിയെങ്കിലും നേരിട്ടോ അഭിഭാഷകൻ മുഖേനയോ മറുപടി നൽകാൻ അസോസിയേഷൻ തയാറായില്ല. ഫെഡറേഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് ഹർജി പരിഗണിച്ചാണ് വാദം കേട്ടത്.
ഫെഡറേഷന്റേത് ഇരട്ടത്താപ്പ്: കോടതി
12:16 AM Jul 29, 2017 | Deepika.com