ന്യൂയോർക്ക്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സഹകളിക്കാരന് നെല്‍സണ്‍ സെമെഡോയുമായി വഴക്കിട്ട് പരിശീലന ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോയി.ബാഴ്സലോണയുടെ പരിശീലനം നടക്കുന്നതിനിടെയാണ് സൂപ്പര്‍താരം പിണങ്ങിപ്പോയത്. അമേരിക്കയില്‍നിന്ന് ഞായറാഴ്ച താന്‍ മടങ്ങുന്നത് ടീമിനൊപ്പമായിരിക്കില്ലെന്നും നെയ്മര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്മര്‍ ബാഴ്സലോണ വിടുകയാണെന്ന അഭ്യൂഹങ്ങള്ക്കിടെയുണ്ടായ സംഭവങ്ങള്‍ ടീം അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.
സ്പോര്‍ട്സ്മെയില്‍ പുറത്തു വിട്ട വീഡിയോയിലൂടെയാണ് താരത്തിന്റെ വഴക്കും ഇറങ്ങിപ്പോക്കും പുറംലോകമറിഞ്ഞത്. പരിശീലന മത്സരത്തിനിടെ വലതുഭാഗത്തു നിന്നും അയച്ച പന്തിനു നേര്‍ക്ക് നെയ്മറും റൈറ്റ് ബാക്ക് സെമെഡോയും പാഞ്ഞടുത്തു. അതേ പന്ത് ലക്ഷ്യം വച്ച് ഹാവിയര്‍ മസ്കരാനോയും ഇവര്‍ക്കിടയിലേക്ക് വന്നതോടെ സെമെഡോ പിന്മാറി. എങ്കിലും സെമെഡോയുടെനീക്കത്തില് അതൃപ്തനായ നെയ്മര്‍ അയാള്‍ക്കുനേരെ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിക്കുകയും ആക്രോശിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച സെര്‍ജിയോയുടെ കുപ്പായം വലിച്ചുകീറി നിലത്തെറിഞ്ഞിട്ടും ദേഷ്യം തീരാത്ത നെയ്മര്‍ പന്തില്‍ ശക്തിയായി തൊഴിച്ച് ദൂരേക്ക് തെറിപ്പിക്കുകയും സ്വന്തം ബൂട്ടുകള്‍ ഊരിയെറിയുകയും ചെയ്തു. പിന്നീട് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സ്പാനിഷ് ലീഗ് സീസണ് തുടങ്ങുന്നതിനു മുന്നോടിയായുള്ള പരിശീലന ടൂറിലാണ് ബാഴ്സ ഇപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശീലന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച വച്ചത്.
നെയ്മര്‍ പിണങ്ങി
12:16 AM Jul 29, 2017 | Deepika.com