വിശാഖപട്ടണം: എടിഎം മെഷീനിൽ കൃത്രിമം കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്ത ബിടെക് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തെ എംവിപി കോളനിയിലുള്ള രണ്ട് എടിഎമ്മുകളിൽനിന്നായി 4.92 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സ്വപ്നിൽ സിംഗ് (22), സത്യാർഥ മിശ്ര (20) എന്നിവർ പിടിയിലായത്. യുപിയിലെ കാണ്‍പുർ സ്വദേശികളായ ഇവർ രണ്ടാംവർഷ ബിടെക് (കംപ്യൂട്ടർ സയൻസ്) വിദ്യാർഥികളാണ്. കാണ്പൂരിൽനിന്നു പിടിയിലായ ഇവരിൽനിന്ന് 1.3 ലക്ഷം രൂപയും സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.