സാന്റാ ക്ലാര: ജോര്‍ദാന്‍ മോറിസ് 89-ാം മിനിറ്റില്‍ നേടിയ ഗോള്‍ യുഎസ്എയെ ആറാം തവണ ഗോള്‍ഡ് കപ്പില്‍ മുത്തമിടീച്ചു. കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫൈനലില്‍ യുഎസ്എ 2-1ന് ജമൈക്കയെ തകര്‍ത്തു.
ആറാം കിരീടത്തോടെ യുഎസ്എ മെക്സിക്കോയുടെ അടുത്തെത്തി. ഏഴു കിരീടമാണ് അവർ നേടിയിട്ടുള്ളത്. വടക്ക്, മധ്യ അമേരിക്കയും കരീബിയന്‍ ദ്വീപുകളും ഉള്‍പ്പെടുന്ന ചാമ്പ്യന്‍ഷിപ്പില്‍ മെക്സിക്കോ ഏഴു തവണ ജേതാക്കളായിട്ടുണ്ട്. 89-ാം മിനിറ്റില്‍ ജമൈക്കയുടെ പ്രതിരോധം ക്ലിയര്‍ ചെയ്ത പന്ത് യുഎസിന്റെ ക്ലിന്റ് ഡെംപ്സെയുടെ കാലില്‍ തട്ടി പന്തു വീണത് മോറിന്റെ കാലുകളില്‍. പെനാല്‍റ്റി സ്പോട്ടിനു അടുത്തുനിന്ന് മോറിസിന്റെ വലംകാല് ഷോട്ട് ജമൈക്കന്‍ ഗോള്‍കീപ്പര്‍ ഡ്വെയ്്ന് മില്ലറെ കടന്ന് വലയില്‍ വീണു. 45-ാം മിനിറ്റില്‍ ജോസി അല്ട്ടിഡോറിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് യുഎസ്എയെ മുന്നിലെത്തിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ജമൈക്കയ്ക്കു ജെ വോണ്‍ വാട്സണ് സമനില നല്കി.
ഗോള്‍ഡ് കപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ജമൈക്ക പരാജയപ്പെടുന്നത്. 2015ല്‍ മെക്സിക്കോയോടു തോറ്റിരുന്നു. സെമിയില്‍ മെക്സിക്കോയെ തോല്പിച്ചാണ് ജമൈക്ക ഫൈനലെത്തിയത്. എന്നാല്‍ ഫൈനലില്‍ അമേരിക്കന്‍ കരുത്തിനു മുന്നില്‍ ജമൈക്കയ്ക്കു വീണ്ടും അടിതെറ്റി. ഗോള്‍ഡ് കപ്പിന്റെ തുടക്കത്തിനുശേഷം മെക്സിക്കോയും യുഎസ്എയും മാറിമാറി ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. ഇവരുടെ ആധിപത്യം 2000ല്‍ കാനഡ തകര്‍ത്തു.
ഗോൾഡ് കപ്പ് അമേരിക്കയ്ക്ക്
12:02 AM Jul 28, 2017 | Deepika.com