ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം,രാവിലെ 10 മുതൽ സോണി സിക്സിൽ തത്സമയം
ഗോള്‍: വിവാദങ്ങള്‍ മറന്ന് ഇന്ത്യ ശ്രീലങ്കയ്ക്കെതിരേ. ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ന്. മരതകദ്വീപില്‍ വളരെക്കാലങ്ങള്‍ക്കുശേഷം ഒരു സമ്പൂര്‍ണ പരമ്പരയ്ക്കെത്തിയ ടീം ഇന്ത്യ വിജയത്തോടെ തുടങ്ങാനാണ് ശ്രമിക്കുന്നത്. എന്നാല്‍, സ്വന്തം നാട്ടിലെ ശ്രീലങ്കയെ പേടിക്കണം. അവസാനം അവര്‍ നാട്ടില്‍ കളിച്ച ആറു ടെസ്റ്റുകളില്‍ അഞ്ചിലും വിജയിച്ചു. അതില്‍ മൂന്നു വിജയവും ആധികാരികമായിരുന്നു. ഓസ്ട്രേലിയയെ സ്്വന്തം നാട്ടില്‍ വൈറ്റ് വാഷ് ചെയ്യാനും ശ്രീലങ്കയ്ക്കായി.
മാത്രവുമല്ല, മത്സരം നടക്കുന്ന ഗോള്‍ സ്റ്റേഡിയം ഇന്ത്യയെ സംബന്ധിച്ച് അത്ര ശുഭകരരമായ ഓര്‍മകളല്ല നല്‍കുന്നത്. 2015ല്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 112 റണ്‍സിനു പുറത്തായി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ മൈതാനമാണിത്. എന്നാല്‍, പിന്നീട് നടന്ന രണ്ട് ടെസ്റ്റിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ഗോളില്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. 2008ല്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഇന്ത്യയായിരുന്നു അന്നു വിജയിച്ചത്. 2015ലെ തോല്‍വിക്കു ശേഷം 2015-16, 2016-17 സീസണുകളില്‍ ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കെതിരേ ആകെ 23 ടെസ്റ്റ് കളിച്ച ഇന്ത്യ ഒന്നില്‍ മാത്രമാണ് തോറ്റത്; നാട്ടില്‍ ഓസീസിനെതിരേ.
മുത്തയ്യ മുരളീധരന് ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് തികച്ച സ്റ്റേഡിയം എന്ന ഖ്യാതിയുള്ള ഗോള്‍ അന്താരാഷ്്ട്ര സ്റ്റേഡിയത്തില്‍ ആദ്യടെസ്റ്റിനിറങ്ങുമ്പോള് ഇക്കാര്യങ്ങളൊക്കെ നായകന് വിരാട് കോഹ്്ലിയുടെയും സംഘത്തിന്റെയും മനസിലുണ്ടാകും.
ശാസ്ത്രിയുടെ രീതിശാസ്ത്രം
മുമ്പ് മാനേജറായിരുന്ന രവി ശാസ്ത്രി ഇപ്പോള്‍ ടീമിന്റെ മുഖ്യപരിശീലകന്‍. അനില്‍ കുംബ്ലെ പരിശീലകനാകും മുമ്പ് ശാസ്ത്രി മാനേജറായിരുന്നപ്പോഴാണ് പല വിജയങ്ങളും ഇന്ത്യ കൈക്കലാക്കിയത്.
അതുകൊണ്ടുതന്നെ ശാസ്ത്രിയുടെ സാന്നിധ്യം ഇന്ത്യക്കു ഗുണം ചെയ്യുമെന്നു വിലയിരുത്താം. ശാസ്ത്രിയുടെ വിശ്വസ്തനായ ഭരത് അരുണും സഞ്ജയ് ബംഗാറുമടങ്ങിയ സപ്പോര്‍ട്ടിംഗ് സ്റ്റാഫും ചേര്‍ന്നുള്ള സഖ്യം എത്രത്തോളം ഗുണകരമാകും എന്ന് ആദ്യമത്സരത്തോടെ വ്യക്തമാകും. ശാസ്ത്രിയും കോഹ്്ലിയും തമ്മിലുള്ള കെമിസ്ട്രിയും ഇവിടെ പ്രസക്തമാണ്. സ്റ്റുഡന്റ്- ടീച്ചര്‍ ബന്ധത്തേക്കാളുപരി മികച്ച സുഹൃത്തുക്കളായാണ് ഇരുവരും ഇടപെടുന്നത്.
രാഹുലിന്റെ പരിക്ക്
ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് ഏറെ സ്ഥിരതയോടെ ബാറ്റ് ചെയ്ത താരമാണ് കെ.എല്‍. രാഹുല്‍ എന്ന കര്‍ണാടകയില്‍നിന്നുള്ള ചെറുപ്പക്കാരന്. എന്നാല്‍, കടുത്ത പനിയെത്തുടര്‍ന്ന് ഓപ്പണറായ രാഹുലിന് ഇന്നു മത്സരിക്കാനാവില്ല. അതുകൊണ്ടുതന്നെ ശിഖര്‍ ധവാനൊപ്പം അഭിനവ് മുകുന്ദാവും ഇന്ത്യയുടെ ഓപ്പണറാകുന്നത്. വണ്‍ ഡൗണായി ചേതേശ്വര്‍ പൂജാരയുമെത്തും.
എന്നാല്‍, ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് രോഹിത് ശര്‍മയാണോ ഹാര്‍ദിക് പാണ്ഡ്യയാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പാണ്ഡ്യക്ക് അവസരം നല്‍കണമെന്ന അഭിപ്രായമാണ് കോഹ്്ലിക്കുള്ളത്. രഹാനെയും കോഹ്്ലിയും വൃദ്ധിമാന്‍ സാഹയും മധ്യനിര കാക്കും. രണ്ട് സ്പിന്നര്‍മാരും രണ്ട് ഫാസ്റ്റ് ബൗളര്‍മാരും എന്ന കോംപോസിഷനാകും ബൗളിംഗില്‍ പരീക്ഷിക്കുക. ആര്. അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്നര്‍മാരാകും. അശ്വിന്റെ 50-ാം ടെസ്റ്റ് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഉമേഷ് യാദവാണ് ഫാസ്റ്റ് ബൗളിംഗിലെ ഉറപ്പായ ചോയ്സ്. മുഹമ്മദ് ഷാമിയാണോ ഭുവനേശ്വര്‍ കുമാറാണോ അന്തിമ ഇലവനില്‍ ഉള്‍പ്പെടുക എന്നത് രാവിലെ മാത്രമേ അറിയാനാകൂ.
പൊരുതാനുറച്ച് ലങ്ക
നാട്ടിലെ സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പൊരുതാനുറച്ചുതന്നെയാണ് ശ്രീലങ്ക ഇറങ്ങിയിരിക്കുന്നത്. പരിശീലകനായിരുന്ന ഗ്രഹാം ഫോര്‍ഡിന്റെ രാജി സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് അതി നിര്‍ണായകമായ പരമ്പര. നായകന് ദിനേഷ് ചന്ഡിമലിന് ന്യുമോമി പിടിപെട്ടതും തിരിച്ചടിയാണ്. ചന്ഡിമലിനു പകരം രംഗണ ഹെറാത്താണ് ടീമിനെ നയിക്കുക. സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്പിന്നറാണ് ഹെറാത്ത്. ഇതു മൂന്നാം തവണയാണ് ഹെറാത്ത് ലങ്കയെ നയിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വിജയിച്ചു. പരാജയപ്പെട്ടത് ദുര്‍ബലരായ സിംബാബ് വെയ്ക്കെതിരേയായിരുന്നു. ഇരു ടീമും തമ്മില്‍ അവസാനം കളിച്ച 16 ടെസ്റ്റിലും ഫലമുണ്ടായി എന്നത് മത്സരത്തിന്റെ ആവേശം വര്‍ധിപ്പിക്കും.
ലങ്കന്‍ മണ്ണില്‍ പുതിയ തന്ത്രം
12:07 AM Jul 26, 2017 | Deepika.com