പോരാളികളുടെയും ധീരന്മാരുടെയും ചരിത്രമാണ് മലപ്പുറത്തിനുള്ളത്. പോരാട്ടവും പ്രതിരോധവും അവരുടെ പാരന്പര്യമാണ്. കളിക്കളത്തില്‍ അതിന്റെ നേര്‍സാക്ഷ്യമാവുകയാണ് മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി അനസ് എടത്തൊടിക എന്ന ഇന്ത്യയുടെ പ്രതിരോധ ഭടന്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ (ഐഎസ്എല്‍) നാലാം പതിപ്പിനു അരങ്ങൊരുങ്ങുമ്പോള്‍ നവാഗതരായ ടാറ്റ ജംഷഡ്പുര്‍ എഫ്സി അനസിനെ ഒരു കോടി പത്തുലക്ഷം രൂപയ്ക്കു സ്വന്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ 40 ലക്ഷം രൂപയുടെ അടിസ്ഥാന വിലയില്‍ നിന്നു ഒരു ലക്ഷം അധികമായി 41 ലക്ഷത്തിനു ഡല്‍ഹി ഡൈനാമോസ് ലേലം ഉറപ്പിച്ച മലയാളി താരമായിരുന്ന അനസ് ഇപ്പോള്‍ മികവിന്റെ പരകോടിയിലെത്തിയിരിക്കുന്നു. മുംബൈയില്‍ നടന്ന ഡ്രാഫ്റ്റില്‍ ആദ്യ വിളിക്ക് അവസരം ലഭിച്ച ജംഷഡ്പുര്‍ എഫ്സി വിലപിടിപ്പുള്ളതാരമായ അനസിനെ വിളിച്ചെടുത്തു. അനസിനെ സ്വന്തമാക്കാന്‍ മിക്ക ടീമുകളും നീക്കം നടത്തിയിരുന്നതിനാല്‍ ആദ്യ വിളിക്ക് അവസരം ലഭിച്ച ടാറ്റാ ടീം ഈ മലപ്പുറം സ്വദേശിയെ ആദ്യം തന്നെ ടീമിലെത്തിക്കുകയായിരുന്നു. മനസിണങ്ങാത്ത ക്ലബായാലും അല്ലെങ്കിലും അനസ് അടക്കമുള്ള താരങ്ങള്‍ക്കു തങ്ങളെ വിളിച്ചെടുത്ത ക്ലബില്‍ തുടര്‍ന്നേ മതിയാകൂ. അനസിനെ കൂടാതെ മേഘാലയ താരം യൂജിന്സണ് ലിംഗ്ദോയാണ് ഡ്രാഫ്റ്റിലെ മറ്റൊരു വിലയേറിയ താരം. മേല്‍പ്പറഞ്ഞ തുക തന്നെയാണ് ലിംഗ്ദോയ്ക്കും ലഭിച്ചത്. ലിംഗ്ദോ അമര്‍ തമര് കോല്ക്കത്തയിലേക്കാണ് പോയത്. (അത്ലറ്റികോ ഡി കോല്‍ക്കത്ത പഴയ പേര്) കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസ് താരമായിരുന്ന അനസിനെ ഇനി പുതിയ ജഴ്സിയില്‍ കാണാം. കുറഞ്ഞകാലം കൊണ്ട് ഇന്ത്യന്‍ പ്രതിരോധ നിരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനസ് എടത്തൊടിക. അതുകൊണ്ടു തന്നെ അനസിന്റെ പ്രകടനം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച അനസ്, ക്ലബ് ഫുട്ബോളില്‍ മോഹന്‍ബഗാന്റെ താരമാണ്. ഐലീഗില്‍ ബഗാന്റെ പ്രതിരോധം ഭദ്രമാക്കിയ അനസ് കോല്‍ക്കത്തയുടെ താരമായി മാറിയത് പെട്ടെന്നാണ്. ഇതോടെ രണ്ടു ബഹുമതികളാണ് അനസിനെ തേടി വന്നത്. ഐലീഗിലെ മികച്ച പ്രതിരോധ താരത്തിനുള്ള അവാര്‍ഡ് അനസ് എടത്തൊടികയ്ക്കാണ് ലഭിച്ചത്. അതു കഴിഞ്ഞു പ്ലെയേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പുരസ്കാരവും അനസിനു ലഭിച്ചു. അനസിന്റെ മികവ് എത്രത്തോളമെന്നു ഈ പുരസ്കാരങ്ങള്‍ സാക്ഷ്യം.
ഇന്ത്യയിലെ ഏറ്റവും കടുപ്പക്കാരനും മറികടക്കാന്‍ പ്രയാസമുള്ളതുമായ പ്രതിരോധക്കാരനായി അനസ് മാറുകയാണ്. ഒടുവില്‍ ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് അനസിനെ ക്ഷണിച്ചു. പുതിയ ബഹുമതികള്‍ അനസിനു പുത്തനുണര്‍വ് സമ്മാനിച്ചിരിക്കുന്നു. ഗോള്‍മുഖത്ത് പാറപോലെ ഉറച്ചു നിന്നു പൊരുതുന്നതാണ് അനസിന്റെ ശീലം. കളിയെ വേഗത്തില്‍ മനസിലാക്കാനുള്ള കഴിവാണ് അനസിനെ രാജ്യത്തെ മികച്ച പ്രതിരോധതാരമാക്കി മാറ്റിയത്. എതിര്‍ടീമിന്റെ ആക്രമണ തന്ത്രങ്ങള്‍ക്കനുസരിച്ചു തന്റെ മേഖലയില്‍ വ്യത്യാസം വരുത്തുന്നു. ആധുനിക ഫുട്ബോളില്‍ ഗെയിം റീഡിംഗ് വളരെ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ അനസ് മറ്റു പലരെക്കാളും മുന്നിലാണ്. പ്രതിരോധിക്കുക മാത്രമല്ല, കളിയുടെ താളത്തിനനുസരിച്ചു പന്തു കൈമാറുന്നതിലും അനസ് വ്യത്യസ്തനാകുന്നു. പാസുകളിലെ കൃത്യത, ഉയര്‍ന്നുവരുന്ന പന്തുകളിലെ മേധാവിത്വം, ശാരീരികക്ഷമത, വേഗം തുടങ്ങിയ ഗുണങ്ങളെല്ലാമുണ്ട്. ജയത്തിനായി എല്ലാമറന്നു പോരാടുന്നു. കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയുടെ ലൂസിയന്‍ ഗോയിനും ഡല്‍ഹിയുടെ അനസ് എടത്തൊടികയുമായിരുന്നു പ്രതിരോധത്തിന്റെ ഉരുക്കുകോട്ട തീര്‍ത്തവരില്‍ ശ്രദ്ധപിടിച്ചു പറ്റിയത്. ഐലീഗില്‍ മുംബൈ എഫ്സിക്കും പുണൈ എഫ്സിക്കും വേണ്ടി ബൂട്ടണിഞ്ഞ അനസ് 2016ലാണ് ഡല്‍ഹി ഡൈനാമോസിലേക്കു ചേക്കേറുന്നത്. ആദ്യ സീസണില്‍ തന്നെ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ കീഴില്‍ ഡല്‍ഹിക്കുവേണ്ടി ഗംഭീര പ്രകടനം നടത്തിയ അനസ് വേണ്ടുവോളം പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ സാംബ്രട്ടോയുടെ കീഴിലായിരുന്നു പരിശീലനം. പരിക്കുമൂലം ചില കളികള്‍ കളിക്കാനായില്ലെങ്കിലും സ്പാനിഷ് ഡിഫന്‍ഡര്‍ റൂബന്‍ റോച്ചയുടെ കൂടെ ഡല്‍ഹിയില്‍ പ്രതിരോധക്കോട്ടയിലെ അഭിവാജ്യഘടകമായിരുന്നു. തുടക്കത്തില്‍ മിന്നുന്ന ഫോം. തുടരെ രണ്ടു കളികളില്‍ കേമന്‍പട്ടം. അനസ് എടത്തൊടികയുടെ നീക്കങ്ങള്‍ ഒന്നാന്തരമെന്നു അതോടെ കായികലോകം വിലയിരുത്തി. കളിമുറുകുമ്പോഴാണ് എന്നും പരിക്ക് വില്ലനായി എത്താറുള്ളത്. അനസും അതില്പെട്ടു. ഏതാനും കളികളില്‍ വിട്ടുനിൽക്കേ ണ്ടിവന്നു.
ചെറിയ കാലയളവിനുള്ളിലാണ് അനസിന്റെ പടയോട്ടം കണ്ടത്. കൊണ്ടോട്ടി മുണ്ടപ്പലത്തെ വീടിനടുത്തുള്ള പാണാലി മൈതാനത്താണ് അനസ് പന്തു തട്ടി വളര്‍ന്നത്. കൊണ്ടോട്ടി മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടിയുടെയും കദീജയുടെയും മകനാണ് മുപ്പതുകാരനായ അനസ്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനോടു എവേ മാച്ചിനു എത്തിയപ്പോള്‍ ഡൈനാമോസിന്റെ കളി കാണാന്‍ കൊണ്ടോട്ടിയിലെ മുണ്ടപ്പലം ഗ്രാമം ബസ് പിടിച്ചാണ് ഗ്രൗണ്ടിലെത്തിയിരുന്നത്. മലപ്പുറത്തിന്റെ ഫുട്ബോള്‍ വീര്യം മുഴുവനായി പുറത്തെടുത്താണ് അനസ് കാണികളെ തൃപ്തിപ്പെടുത്തിയത്. മുണ്ടപ്പലത്ത് ഓട്ടോ ഓടിച്ചു വളര്‍ന്നാണ് അനസ് ഇവിടം വരെയെത്തിയത്. ഓട്ടോ ഡ്രൈവറായിരിക്കുമ്പോഴും ഫുട്ബോള്‍ താരമാകാനായിരുന്നു അനസ് കൊതിച്ചത്. കഠിനപ്രയത്നം അനസിന്റെ സ്വപ്നം സഫലമാക്കുകയായിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനസ്, സി.ടി. അജ്മലെന്ന കായികാധ്യാപകന്റെ ശിഷ്യനാകുന്നത്. 2002ല്‍ കൊണ്ടോട്ടി ഇഎംഇഎ സ്കൂള്‍ ടീമിലൂടെ അനസ് കളത്തിലിറങ്ങി. പിന്നീട് മുണ്ടപ്പലം എഫ്സിയിലൂടെയാണ് രംഗപ്രവേശനം. 2004ല്‍ അരിമ്പ്ര നെഹ്റു യൂത്ത് ക്ലബിന്റെ ജഴ്സിയണിഞ്ഞു. മഞ്ചേരി എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ മലപ്പുറം ജില്ലാ ടീമിൽ ഇടം നേടി. തുടര്‍ന്നു കൊണ്ടോട്ടി ഇഎംഇഎ കോളജിലേക്ക്. അവിടെ നിന്നാണ് ഇന്ത്യന്‍ ഗോളിയായിരുന്ന ഫിറോസ് ഷെരീഫിന്റെ പിന്തുണയോടെ 2006ല്‍ മുംബൈ എഫ്സിയിലേക്കുള്ള പ്രവേശനം. അന്ന് മുംബൈ ടീം ഐ ലീഗ് രണ്ടാം ഡിവിഷനിലായിരുന്നു. നാലുവര്‍ഷം മുംബൈയില്‍. ഇതിനിടെ ടീം ഫസ്റ്റ് ഡിവിഷനിലലെത്തി.
2011 മുതല്‍ പുന എഫ്സിയില്‍. അവസാന രണ്ടുവര്‍ഷം ടീമിന്റെ നായകനായിരുന്നു. ഒരു വര്‍ഷം ടീമിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടി. ഈ കാലയളവില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടിയും കേരളത്തിനു വേണ്ടിയും അനസ് സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. ഇനി പരിശീലകന് സ്റ്റീവ് കോപ്പലിന്റെ കീഴില്‍ ജംഷഡ്പുര്‍ എഫ്സിയില്‍ അനസിനെ കാണാം.
വി. മനോജ്
മലപ്പുറത്തിന്റെ സ്വന്തം അനസ്
11:57 PM Jul 24, 2017 | Deepika.com