ലണ്ടന്‍: പെൺപുലികൾ ഇതാ ചരിത്രം രചിക്കാൻ തയാറായിക്കഴിഞ്ഞു. 1983ൽ കപിലിന്റെ ചെകുത്താന്മാർ ആദ്യമായി പുരുഷ ലോകകപ്പ് നേടിയ അതേ ലോർഡ്സിൽ ഇന്ത്യയുടെ വനിതാ ടീമും തയാറായിക്കഴിഞ്ഞു. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ തങ്ങളുടെ പേര് സ്വർണലിപികളിൽ എഴുതുന്നതിന് ഇന്ത്യയുടെ അഭിമാനതാരങ്ങൾക്ക് ഒരു ജയം കൂടി മതി. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ ഇന്നു നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ക്കാനായാല്‍ വനിതാ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമാകും പിറക്കുക.
ഇന്ത്യ തങ്ങളുടെ ലോകകപ്പില്‍ ഡെര്‍ബിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 35 റണ്‍സിനു തോല്‍പ്പിച്ചുകൊണ്ടാണ് തുടങ്ങിയത്. ആ ഇംഗ്ലണ്ടിനെ ഒരിക്കല്‍ക്കൂടി നേരിടുമ്പോള്‍ ശക്തമായ മത്സരംതന്നെ നടത്തുമെന്നാണ് നായിക മിതാലി രാജ് പറഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിന് അത്ര എളുപ്പമായിരിക്കില്ലെന്ന് നായിക പറഞ്ഞു. ആറുവട്ടം ലോകകപ്പ് നേടിയിട്ടുള്ള ഓസ്ട്രേലിയയെ സെമിയില്‍ അട്ടിമറിച്ച് ഇന്ത്യ നടത്തിയ കുതിപ്പ് വനിതാ ലോകകപ്പ് ഫൈനലിനെ ആവേശഭരിതമാക്കിരിക്കുകയാണ്. ക്രിക്കറ്റിന്റെ പെണ്‍പെരുമ എന്നത് ഇതുവരെ വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമായിരുന്നു. എന്നാൽ, ടീമെന്ന നിലയ്ക്ക് വലിയ വിജയങ്ങളൊന്നുമില്ലാതിരുന്ന ഇന്ത്യയെ ആവേശത്തിലാക്കിയിരിക്കുകയാണ് മിതാലിയും സംഘവും.
ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഒരൊറ്റ മത്സരം കൊണ്ടുതന്നെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇന്ന് നടക്കുന്ന ഫൈനലിലേക്കു കണ്ണുകൂര്പ്പിച്ചിരിക്കുകയാണ്. പുരുഷന്മാര്ക്കൊപ്പമുള്ള പ്രകടനം തങ്ങള്‍ക്കുമാകുമെന്ന് സെമി ഫൈനലില്‍ 171 റണ്‍സ് നേടി പുറത്താകാതെനിന്ന ഹര്‍മന്‍പ്രീത് കൗര്‍ തെളിയിച്ചു. ഹീതര്‍ നൈറ്റ് ക്യാപ്റ്റനായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണു ഫൈനലിലെത്തിയത്.
ഹര്‍മന്‍പ്രീതിന്റെ കരുത്തുറ്റ ഇന്നിംഗ്സ്കൊണ്ട് അതുവരെ വനിതാ ക്രിക്കറ്റിനോട് പ്രത്യേകിച്ച് ഇന്ത്യന്‍ വനിതകളോടുണ്ടായിരുന്ന ആളുകളുടെ കാഴ്ചപ്പാട് തന്നെ മാറി. വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിലും ഹര്‍മന്‍പ്രീത് തന്റെ കഴിവ് തെളിയിച്ചു.
ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മിതാലിക്കും വിക്കറ്റ് നേടിയ ജുലാന് ഗോസ്വാമിക്കും ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ്. ഇരുവര്‍ക്കും പ്രായം മുപ്പത്തിനാലായി. ഇന്ത്യന്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നരും ക്യാപ്റ്റന്‍ മിതാലിയും ജുലനുമാണ്. 2005ലെ ഫൈനലില്‍ ഓസ്ട്രേലിയയോടു തോറ്റ ടീമിലെ അംഗങ്ങളായിരുന്നു ഇരുവരും.
12 വര്‍ഷത്തിനു ശേഷം ഫൈനലിലെത്തിയിരിക്കുന്ന ഇന്ത്യ മത്സരം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണെന്ന് നായിക പറഞ്ഞു. ഞായറാഴ്ച എല്ലാവരോടും ടെലിവിഷനു മുന്നിലായിരിക്കാന്‍ മിതാലി ആവശ്യപ്പെട്ടിരിക്കുകയാണ്. 2005ല്‍ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ ഇന്ത്യ 98 റണ്‍സിന് ഓസ്ട്രേലിയയ്ക്കു മുന്നില്‍ കീഴടങ്ങുമ്പോള്‍ മത്സരം പ്രക്ഷേപണം ചെയ്തിരുന്നില്ല. എന്നാൽ, ഇന്നു കഥ മാറി. ടിവിയിലും ഇന്റർനെറ്റിലുമൊക്കെ കളി നേരിൽക്കാണാൻ സാധിക്കുമെന്ന് മിതാലി പറഞ്ഞു.
ഞങ്ങൾക്ക് ഇന്ന് ജയിക്കാനായാല്‍ വനിതാ ക്രിക്കറ്റിനോടുള്ള ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റങ്ങളുണ്ടാകുമെന്നും ഭാവിയിലേക്ക് വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കു കാരണമാകുമെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കു മിതാലിയെയും ജുലനെയും മാത്രം ആശ്രയിക്കേണ്ട കാര്യമില്ല.
സ്മൃതി മാന്ദാന, പൂനം റാവത്ത്, ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി എന്നിവരും പിന്നെ സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരേ സെഞ്ചുറി നേടിയ ഹര്മന്പ്രീതുമുണ്ട്. മികച്ച ബാറ്റിംഗ് നിരയും അപകടകാരികളായ സ്പിന്‍ ബൗളര്‍മാരുമാണ് ഇന്ത്യന്‍ വിജയത്തിന്റെ ശില്പികള്. നിലവില്‍ മിതാലിയാണ് ഈ ലോകകപ്പിലെ ടോപ് സ്കോറര്‍. മിഡില്‍ ഓവറുകളില്‍ ദീപ്തി ശര്‍മയുടെ ഓഫ് സ്പിന്നറുകള്‍ 12 വിക്കറ്റുകളാണു ടീം ഇന്ത്യക്കു നേടിക്കൊടുത്തത്. പൂനം യാദവും ഏക്താ ബിസ്ടും കൂടി ചേരുന്നതോടെ ഇന്ത്യന്‍ സ്പിന്നിലെ ത്രിമൂര്‍ത്തികളായി.
ഇംഗ്ലണ്ടും ഇന്ത്യയും നേര്‍ക്കുനേര്‍ പത്തു മത്സരങ്ങള്‍ കളിച്ചതില്‍ ആറിലും ഇംഗ്ലണ്ടിനായിരുന്നു വിജയം. എന്നാല്‍ സമ്മര്‍ദങ്ങളെ അതിജീവിച്ചു വിജയം നേടാന്‍ ഇന്ത്യയുടെ പെണ്പുലികള്ക്കുള്ള കരുത്താണ് ഈ ലോകകപ്പിന്റെ പ്രത്യേകത.
ആദ്യ തോല്‍വിക്കുശേഷം സടകുടഞ്ഞെഴുന്നേറ്റ ഇംഗ്ലണ്ട് പിന്നീട് ഏഴു മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു തങ്ങളുടെ കരുത്തു വീണ്ടെടുത്തു. ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ നൈറ്റും ഓപ്പണര്‍ ടാമിബീ മൗണ്ടും മികച്ച ഫോമിലാണ്. ടൂര്‍ണമെന്റില്‍ ഇരുവരും ഇതുവരെ നേടിയത് 750 റണ്‍സ്. നതാലിയ സിവറാണ് ടീമിലെ മറ്റൊരു സൂപ്പര്‍താരം. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടു സെഞ്ചുറികള്‍ നതാലിയയ്ക്കുണ്ട്. റൗണ്ട് റോബിനില്‍ ഓസ്ട്രേലിയയെ മൂന്നു റണ്‍സിനും സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിനും തോല്പിച്ച് ഇംഗ്ലണ്ട് തങ്ങളുടെ പോരാട്ട വീര്യം തെളിയിച്ചതാണ്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും കൂടാതെ കിവീസ് മാത്രമാണ് മുന്‍പ് ലോകകപ്പ് ജയിച്ചിട്ടുള്ളത്.
വന്ന വഴി
ഇന്ത്യ
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 35 റണ്‍സിനു തോല്പിച്ചു
രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഏഴു വിക്കറ്റിനു തോല്പിച്ചു
മൂന്നാം മത്സരത്തില്‍ പാക്കിസ്ഥാനെ 95 റണ്‍സിനു പരാജയപ്പെടുത്തി.
നാലാം മത്സരത്തില്‍ ശ്രീലങ്കയെ 16 റണ്‍സിനു തകര്‍ത്തു
അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു 115 റണ്‍സിനു തോറ്റു
ആറാം മത്സരത്തില്‍ ഓസ്ട്രേലിയയോട് എട്ടു വിക്കറ്റിനു തോറ്റു
ഏഴാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 186 റണ്‍സിനു തോല്പിച്ചു.
സെമിയില്‍ 36 റണ്‍സിനു ഓസ്ട്രേലിയയെ തോല്പിച്ചു.
ഇംഗ്ലണ്ട്
ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 35 റണ്‍സിനു തോറ്റു
രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെ 107 റണ്‍സിനു (ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം) തോല്‍പ്പിച്ചു
മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിനു തോല്പിച്ചു
നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 68 റണ്‍സിനു കീഴടക്കി
അഞ്ചാം മത്സരത്തില്‍ ഓസ്ട്രേലിയയെ 3 റണ്‍സിനു തകര്‍ത്തു
ആറാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 75 റണ്‍സിനു പരാജയപ്പെടുത്തി.
ഏഴാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 92 റണ്‍സിനു തോല്പിച്ചു.
സെമിയില്‍ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിനു തോല്പിച്ചു.
ഇന്ത്യ- ഇംഗ്ലണ്ട് ഫൈനല്‍ ധമാക്ക !
വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആരാധകര്‍ കാണാന്‍ പോകുന്ന മത്സരമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. അഞ്ചു കോടിയിലേറെ ജനങ്ങള്‍ ഇന്നത്തെ ഫൈനല്‍ കാണുമെന്നാണ് കരുതുന്നത്. 2013 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട മത്സരത്തേക്കാള്‍ 80 ശതമാനം വര്‍ധനയാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരുള്ള ഇന്ത്യയില്‍ 47 ശതമാനം ജനങ്ങള്‍ ഇത്തവണ കൂടുതലായി ഈ മത്സരം കാണും.
ഫൈനല്‍ നടക്കുന്ന ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 27000 പേർ നേരിട്ട് മത്സരം കാണാനെത്തും. ആതിഥേയരായ ഇംഗ്ലണ്ടും കൂടിയുള്ളതതിനാലാണിത്.
ക്രിക്കറ്റ് ചരിത്രത്തില്‍ പുരുഷ ലോകകപ്പിനു മുമ്പേ നടന്നത് വനിതാ ലോകകപ്പായിരുന്നു. ഇത്ലോകകപ്പിന്റെ 11-ാം പതിപ്പാണ്. ജൂണ്‍ 24നു തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ എട്ടു ടീമുകള്‍ മാറ്റുരച്ചു. അതില്‍ ഇനി അവശേഷിക്കുന്നത് രണ്ടു ടീമുകള്‍.
റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള ടീം ഇംഗ്ലണ്ടാണ്. ഓസ്ട്രേലിയയ്ക്കു പിന്നില്‍ രണ്ടാമതാണ് അവര്‍. മൂന്നു തവണ ലോകകപ്പ് നേടിയിട്ടുണ്ട്. ഇന്ത്യ ലോകറാങ്കിംഗില്‍ നാലാമതാണ്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത എല്ലാ ടീമിനെയും പരാജയപ്പെടുത്തിയ ടീമാണ് ഇന്ത്യ. ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ താരങ്ങളുടെ സംഘമാണ് ഇത്. ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയിട്ടുള്ള ജുലന് ഗോസ്വാമിയും ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മിതാലി രാജും ഇന്ത്യന്‍ നിരയുടെ കരുത്താണ്.
താരങ്ങള്‍ക്ക് 50 ലക്ഷം വീതം
മുംബൈ: വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ നമ്മുടെ പെണ്‍പുലികള്‍ക്ക് ബിസിസിഐയുടെ കാഷ് അവാര്‍ഡ്. ഫൈനല്‍ വരെയെത്തിയ ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപയാണ് ബിസിസിഐ നല്‍കുന്നത്. ടീമിലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനു 25 ലക്ഷവും ലഭിക്കും. ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിനെ അഭിമാനിക്കുന്നുവെന്ന് ബിസിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി പറഞ്ഞു. വനിതാ ക്രിക്കറ്റ് ടീം രാജ്യത്തിനാകെ അഭിമാനമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൈനലില്‍ വിജയിക്കാന്‍ എല്ലാ ആശംസകളും ടീമിനു നേരുന്നുവെന്ന് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.
മിതാലിയുടെ ദ്രോണാചാര്യര്‍ !
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് ആത്മവിശ്വാസത്തിലാണ്. ഇന്നു നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തെക്കുറിച്ച് താരത്തിന് തെല്ലും ആശങ്കയില്ല. പ്രതിസന്ധികളെ എങ്ങനെയാണ് ഇത്ര കൂളായി നേരിടുന്നത് എന്നു ചോദിച്ചാല്‍ മിതാലി ഒരാളെ നന്ദിപൂര്‍വം സ്മരിക്കും; തലമുറകളെ ക്രിക്കറ്റ് പരിശീലിപ്പിച്ച അതുല്‍ ഗെയിക്വാദിനെ . ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ആദ്യ ബാച്ചിനു പരിശീലനം നല്കിയ ഗെയ്ക്വാദാണ് മിതാലിയുടെ ദ്രോണാചാര്യര്‍!. ക്രിക്കറ്റില്‍ മാത്രമല്ല ജീവിതത്തിലും തൊട്ടാവാടിയായിരുന്ന മിതാലിയെ ഇന്നു കാണുംവിധത്തിൽ ധീരവനിതയാക്കാന് താന്‍ അല്പം പ്രയാസപ്പെട്ടുവെന്നു ഗെയിക്വാദ് പറയുന്നു.
“ചെറിയ വീഴ്ചകള്‍ പോലും അവള്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. പലപ്പോഴും ക്രിക്കറ്റ് വിടുകയാണെന്നു പറഞ്ഞു വീട്ടില്‍ പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ടീമിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പോലും അവള് പ്രാപ്തയായിരിക്കുന്നു’’- ഗെയ്ക്വാദ് പറയുന്നു. തുടര്‍ച്ചയായ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധചെലുത്താന്‍ മിതാലിയോട് നിര്‍ദേശിച്ചത് ഗെയിക്വാദായിരുന്നു. വ്യത്യസ്തമായ സാഹചര്യത്തിൽ പോരാടാൻ ഇതു താരത്തെ പ്രാപ്തയാക്കിയതായി ഗെയ്ക്വാദ് പറഞ്ഞു. പരീശീലന രംഗത്ത് ദീര്‍ഘ കാലത്തെ അനുഭവ സമ്പത്തുള്ള ഗെയ്ക്വാദിനെയാണ് സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കര്‍ തന്റെ പുത്രന് അര്‍ജുനെ ക്രിക്കറ്റ് പരീശീലിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തതും.
ലോകകപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടം
12:03 AM Jul 23, 2017 | Deepika.com