മുംബൈ: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബോള്‍ കപ്പില്‍ കളിക്കുകയെന്നത് ഒരു സ്വപ്നമായി കരുതുകയാണ് ഇന്ത്യന്‍ കൗമാരതാരങ്ങള്‍. ശുഭം സാരംഗി, മലയാളി താരം കെ.പി. രാഹുല്‍ എന്നിവർ ലോകകപ്പില്‍ കളിക്കുകയെന്ന സ്വപ്നം പങ്കുവച്ചത്. ഇരുവരും ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരു ഫിഫ ലോകകപ്പിന് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ ആദ്യമായാണ് കളിക്കുന്നതും.
മുമ്പ് ഫുട്ബോള്‍ കളിക്കാന്‍ പോകുന്നതിന് മാതാപിതാക്കളോട് ഒത്തിരി കള്ളം പറഞ്ഞിരുന്നു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ്. ലോകകപ്പില്‍ കളിക്കാനാകുന്ന കാര്യത്തില്‍ ഞാന്‍ തീര്‍ത്തും ആവേശഭരിതനാണ്- മുന്നേറ്റതാരം ശുഭം സാരംഗി പറഞ്ഞു.
ഇന്ത്യയുടെ മധ്യനിര താരം കെ.പി. രാഹുലിന്റെ വാക്കുകളും അതുതന്നെയായിരുന്നു. ഫുട്ബോള്‍ കളിക്കാന്‍ പോകുന്നതിനായി വീട്ടുകാരുമായി വഴക്കു കൂടുമായിരുന്നു. ഫുട്ബോള്‍ കളിക്കണമെന്ന എന്റെ ആഗ്രഹം എന്നില്‍നിന്ന് അകന്നുപോയില്ല. ഫുട്ബോളിനായി മരിക്കാനും എനിക്കു പറ്റും- താരം പറഞ്ഞു.
ഓരോ കളിക്കാരും ചരിത്രമാണ്. എല്ലാ ഇന്ത്യന്‍ കളിക്കാരും തന്റെ പ്രചോദനമാണ്. പക്ഷേ, സുനില്‍ ഛേത്രി വളരെ ആവേശം നിറച്ച കളിക്കാനാണ്. താന്‍ ചെറുതായിരുന്നപ്പോള്‍ അദ്ദേഹം സ്കൂളില്വന്നിരുന്നു, ഫുട്ബോളിലേക്കു വരാന്‍ അദ്ദേഹം തന്നെ വളരെയധികം സ്വാധീനിച്ചുവെന്നും ശുഭം പറഞ്ഞു.
ഞങ്ങള്‍ ഒരു ടീമായിരിക്കുന്ന ഓരോ നിമിഷവും വളരെ പ്രത്യേകതയുള്ളതാണ്. മറ്റു ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ താന്‍ ആ മത്സരം ആസ്വദിക്കുന്നതിനൊപ്പം തന്റെ കഴിവിലെ ഏറ്റവും മികച്ചത് പുറത്തെടുക്കുമെന്ന് രാഹുല്‍ പറഞ്ഞു.
ഓരോ പരിശീലകനും വ്യത്യസ്ത ഫിലോസഫി ഉള്ളവരാണ്. ഞങ്ങള്‍ക്കു നല്ലൊരു പരിശീലകനെ മാത്രമല്ല, നന്നായി പെരുമാറുന്ന നല്ലൊരു വ്യക്തിയെക്കൂടിയാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം ഞങ്ങളെ ഫുട്ബോള്‍ പഠിക്കുന്നു. ഒപ്പം ജീവിതത്തില്‍ ഞങ്ങളുടെ ഉപദേശകനുമാണ്. ശുഭം കൂട്ടിച്ചേര്‍ത്തു. ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസാണ് ഇന്ത്യയുടെ പരിശീലകന്. പരിശീലകന് എന്നോട് കഠിനാധ്വാനത്തെക്കുറിച്ച് വളരെയധികം പറഞ്ഞു. ഞാന്‍ കഠിനാധ്വാനത്തില്‍ വളരെ വിശ്വസിക്കുന്നു. കഠിനമായി പരിശ്രമിച്ചാല്‍ എല്ലാം സാധ്യമാകും -രാഹുല്‍ പറഞ്ഞു.
കളിക്കാരെ കണ്ടെത്താന്‍ എഐഎഫ്എഫിന്റെ സ്കൗട്ടിംഗ് ഡയറക്ടര്‍ അഭിഷേക് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലുടനീളം നടത്തിയ തെരഞ്ഞെടുപ്പിലൂടെ വന്നയാളാണ് സാരംഗി.
ഇന്ത്യന്‍ ഫുട്ബോളില്‍ 5000 കുട്ടികളില്‍ നിന്നാണ് ദേശീയ കാമ്പിലേക്കുള്ള കുട്ടികളെ കണ്ടെത്തിയത്. രാഹുല്‍ എഐഎഫ്എഫിന്റെ അക്കാഡമിയില്‍നിന്നും വന്ന കളിക്കാരനാണ്. പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ അണ്ടര്‍ 17 ടീമിനെതിരേ നടന്ന മത്സരത്തില്‍ ഇരുവരും കളിച്ചിരുന്നു. മത്സരത്തില്‍ രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം രണ്ടു ഗോളടിച്ച് ഇന്ത്യ സമനില പിടിക്കുകയായിരുന്നു.
ലോകകപ്പിലേക്ക് ആവേശത്തോടെ കളിക്കാര്‍
12:33 AM Jul 21, 2017 | Deepika.com