ബര്‍മിംഗാം: ലോര്‍ഡ്സിലെ നാണം കെട്ട പരാജയത്തിന്റെ പാപം കഴുകിക്കളഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ഉജ്വല തിരിച്ചുവരവ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം. 340 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 474 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ 133 റണ്‍സ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ അക്ഷരാര്‍ഥത്തില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി വെര്‍നോണ്‍ ഫിലാന്‍ഡറും കേശവ് മഹാരാജും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. സ്കോര്‍: ദക്ഷിണാഫ്രിക്ക
335, ഒമ്പതിന് 343. ഇംഗ്ലണ്ട് 205, 133.
ആദ്യ ഇന്നിംഗ്സില്‍ 130 റണ്‍സിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിലും മികച്ച ബാറ്റിംഗ് തുടര്‍ന്നു. ഓപ്പണര്‍ ഡീന്‍ എല്‍ഗറുടെയും (80) ഹഷിം അംലയുടെയും (87) നായകന് ഫാഫ് ഡുപ്ലസിയുടെയും (63) അര്‍ധസെഞ്ചുറികള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 473 റണ്‍സിന്റെ ഓവറോള്‍ ലീഡ് സമ്മാനിച്ചു. ഇംഗ്ലണ്ടിനു വേണ്ടി മൊയീന്‍ അലി നാലും ജയിംസ് ആന്‍ഡേഴ്സണും ബെന്‍ സ്റ്റോക്സും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിനു തുടക്കം മുതല്‍ പിഴച്ചു. 84 റണ്‍സെടുക്കുന്നതിനിടെ, അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും കരകയറാനായില്ല. 42 റണ്‍സെടുത്ത ഓപ്പണര്‍ അലിസ്റ്റര്‍ കുക്കാണ് ടോപ് സ്കോറര്‍. ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് അവസാന നാലു വിക്കറ്റുകളും നഷ്ടമായി. ഫിലാന്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്.
ആദ്യടെസ്റ്റ് ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയുടെ ജയിച്ചതോടെ പരമ്പര 1-1 സമനിലയിലായി. മൂന്നാം ടെസ്റ്റ് 27ന് ഓവലില്‍ ആരംഭിക്കും.
ആഫ്രിക്കൻ തിരിച്ചുവരവ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 340
12:40 AM Jul 18, 2017 | Deepika.com